അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്‌
അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്‌

അപകടത്തിന് വഴിവച്ചത് അമിത വേഗം; കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിഞ്ഞു

ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികളും, കെഎസ്ആര്‍ടിസി ഡ്രൈവറും

പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിക്കു പിന്നില്‍ ഇടിച്ച് 9 പേര്‍ മരിച്ച സംഭവത്തിനു കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗത. യാത്രയുടെ തുടക്കം മുതല്‍ തന്നെ ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. വേഗത കുറയ്ക്കാന്‍ ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിചയ സമ്പന്നനായ ഡ്രൈവറാണ് എന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

കൊട്ടാരക്കരയില്‍ നിന്നും കോയമ്പത്തുരിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്

ബസ് വേളാങ്കണ്ണിയില്‍ മറ്റൊരു യാത്ര കഴിഞ്ഞ് എത്തിയ ശേഷമാണ് വിദ്യാര്‍ഥികളുമായി ഊട്ടിയിലേക്ക് പുറപ്പെട്ടത്. നിശ്ചയിച്ചിരുന്ന സമയത്തിന് 2 മണിക്കൂര്‍ കഴിഞ്ഞ് രാത്രി 7 മണിയോടെയാണ് ബസ് സ്കൂളിലെത്തിയത്. യാത്ര പുറപ്പെടാന്‍ ബസ് സ്‌കൂളിലെത്തിയപ്പോള്‍ തന്നെ ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷകര്‍ത്താക്കളും സാക്ഷ്യപ്പെടുത്തുന്നു.

അമിതവേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.

അമിതവേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയേറ്റതിന് ശേഷം ഏറെ പണിപ്പെട്ടാണ് വാഹനം നിയന്ത്രണവിധേയമാക്കിയതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുമേഷ് പ്രതികരിച്ചു. കൊട്ടാരക്കരയില്‍ നിന്നും കോയമ്പത്തുരിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്.

കെഎസ്ആര്‍ടിസിയില്‍ ഇടിച്ചുകയറിയ ബസ് തലകീഴായി നിരങ്ങി നീങ്ങി ചതുപ്പിലേക്ക് മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍.

കെഎസ്ആര്‍ടിസിയില്‍ ഇടിച്ചുകയറിയ ബസ് തലകീഴായി നിരങ്ങി നീങ്ങി ചതുപ്പിലേക്ക് മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍. മറ്റൊരു വാഹനത്തെ മറികടന്നെത്തിയായിരുന്നു ടൂറിസ്റ്റ് ബസ് വന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലേക്ക് എത്തി. കെഎസ്ആര്‍ടിസി ബസിന്‌റെ പുറകില്‍ യാത്ര ചെയ്യുകയായിരുന്നവരില്‍ പലര്‍ക്കും സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.

അപകടം നടന്ന ഉടന്‍ തന്നെ പ്രദേശത്തുണ്ടായിരുന്നവരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നവരെ വളരെ പണിപ്പെട്ടാണ് പുറത്തെടുക്കാനായത്. വാഹനം വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്. ചിലര്‍ക്ക് അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു . കെഎസ്ആര്‍ടിസിയിലെ യാത്രക്കാര്‍ പലരും റോഡില്‍ തെറിച്ചുവീണ നിലയില്‍ ആയിരുന്നെന്നും ദൃക്‌സാക്ഷികള്‍ പ്രതികരിച്ചു.

കെഎസ്ആര്‍ടിസി ബസിന്റെ വലതുഭാഗത്തിരുന്നവര്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ഇതുവഴി വന്ന പിക്കപ്പ് വാനിലാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്കെത്തിച്ചതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാര്‍ അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാരുടെ ഫോണ്‍വാങ്ങി വീട്ടിലേക്ക് വിളിച്ചാണ് കാര്യമായ പരിക്കേല്‍ക്കാത്ത വിദ്യാര്‍ഥികള്‍ അപകടവിവരം അറിയിച്ചതെന്ന് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുളത്തുരുത്തി വെട്ടിക്കല്‍ ബസേലിയസ് സ്കൂളിളെ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും 5 അധ്യാപകരും 2 അനധ്യാപകരും ഉള്‍പ്പെടെ 49 പേരാണ് ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നത്.

logo
The Fourth
www.thefourthnews.in