ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ സ്ഥലത്ത് അനധികൃത നിർമാണം, വനിതാ താരങ്ങള്‍ക്ക് സുരക്ഷാഭീഷണി; പരാതിയുമായി പി ടി ഉഷ

ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ സ്ഥലത്ത് അനധികൃത നിർമാണം, വനിതാ താരങ്ങള്‍ക്ക് സുരക്ഷാഭീഷണി; പരാതിയുമായി പി ടി ഉഷ

തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ച് സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും ഉഷ

കോഴിക്കോട് ബാലുശേരിയില്‍ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന് സർക്കാർ അനുവദിച്ച സ്ഥലത്ത് അനധികൃത നിര്‍മാണം നടക്കുന്നുവെന്ന പരാതിയുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും എംപിയുമായ പി ടി ഉഷ. കിനാലൂരിലെ ഉഷാ സ്‌കൂളിന് അനുവദിച്ച സ്ഥലത്ത് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിർമാണം നടക്കുന്നെന്നാണ് ആരോപണം. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതിന് പിന്നാലെ കയ്യേറ്റവും ഗുണ്ടായിസവും വർധിച്ചു. അക്കാദമിയിലെ സ്ത്രീ അത്ലറ്റുകളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട് ഉഷ പറഞ്ഞു.

'ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സ്‌കൂളില്‍ മതില്‍ കെട്ടി വേര്‍തിരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു സംഘം പനങ്ങാട് പഞ്ചായത്തില്‍ നിന്ന് അനുമതിയുണ്ടെന്ന് അവകാശപ്പെട്ട് സ്‌കൂളിന്റെ സ്ഥലത്ത് ജെസിബിയുമായെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തടയാന്‍ ചെന്നവർക്കുമേല്‍ ജെസിബി കയറ്റാനും ശ്രമിച്ചു'. ഉഷ പറഞ്ഞു. തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ച് സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും അവർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണെന്നും പി ടി ഉഷ

ഇതിനു മുന്‍പും സമാന പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ റൂറല്‍ എസ്പിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, വീണ്ടും പുനരാരംഭിച്ചു.പ്രദേശം മയക്കുമരുന്ന് സംഘത്തിന്റെ താവളമാണെന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് ഉഷ സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന 25 വിദ്യാര്‍ഥിനികളുടെ സുരക്ഷ പ്രധാനമാണെന്നും പി ടി ഉഷ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണെന്നും അവർ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in