കോടതിയിൽനിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷ; പിബി അനിത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയിൽ പ്രവേശിച്ചു

കോടതിയിൽനിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷ; പിബി അനിത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയിൽ പ്രവേശിച്ചു

ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ പുനഃപരിശോധന ഹർജി കോടതി നാളെ പരിഗണിക്കും

ഐസിയു പീഡന കേസിൽ പ്രതിക്കനുകൂലമായി മൊഴിമാറ്റാൻ അതിജീവിതയെ ആറ് വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയതിനെത്തുടർന്ന് നടപടി നേരിട്ട നഴ്സിങ് ഓഫീസർ പിബി അനിത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തിരികെ ജോലിയിൽ പ്രവേശിച്ചു. അനിതയ്ക്ക് നിയമനം നൽകി ഇന്നലെയാണ് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങിയത്. അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി കോടതി നാളെ പരിഗണിക്കും.

ഏപ്രിൽ നാലിനാണ് സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയത്. നിയമനം പുനഃപരിശോധനാ ഹര്‍ജിയുടെ അന്തിമ വിധിക്ക് അനുസരിച്ച് മാത്രമായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാ ഹര്‍ജിയിൽ കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അനിത മാധ്യമങ്ങളോട് പ്രതികരിച്ചു.

അനിതയ്ക്ക് നിയമനം നല്‍കേണ്ട നഴ്സിങ് ഓഫീസർ തസ്തികയിൽ നിലവില്‍ നിയമനത്തിന് യോഗ്യതയുള്ള 18 പേരുണ്ട്. ഇതിൽ കൂടുതൽ പേരും ദീർഘകാലമായി കോഴിക്കോടിന് പുറത്ത് ജോലി ചെയ്തവരാണ്. അവർക്കാണ് മുൻഗണന നൽകേണ്ടത്, എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പുനഃപരിശോധനാ ഹർജി സമർപ്പിച്ചിരിക്കുന്നത്.

കോടതിയിൽനിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷ; പിബി അനിത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയിൽ പ്രവേശിച്ചു
പി ബി അനിതയെ നിയമിച്ച് ഉത്തരവ്; നിയമനം പുനപ്പരിശോധനാ ഹർജിയിലെ ഹൈക്കോടതി വിധിയ്ക്ക് വിധേയമെന്ന് സര്‍ക്കാര്‍

ഐസിയുവിൽ രോഗി പീഡനത്തിരയായ സംഭവത്തിൽ വീഴ്ചപറ്റിയെന്ന അന്വേഷണ കമ്മിഷന്‍ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനിതയ്‌ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തത്. ഇടുക്കിയിലേക്കാണ് അനിതയെ സ്ഥലം മാറ്റിയത്.

നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി അനിത സമ്പാദിച്ചെങ്കിലും മെഡിക്കല്‍ കോളേജില്‍ തന്നെ പ്രവേശിപ്പിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായിരുന്നില്ല. അനിതയ്ക്ക് നിയമനം നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒഴിവില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം. അനിത നൽകിയ കോടതിയലക്ഷ്യ ഹർജിയും നാളെ പരിഗണിക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് 2023 മാർച്ച് 18ന് യുവതി പീഡനത്തിനിരയായത്. ശസ്ത്രക്രിയക്കുശേഷം ഐസിയുവില്‍ തുടർന്ന യുവതി ജീവനക്കാരനിൽനിന്ന് പീഡനത്തിനിരയാകുകയായിരുന്നു തുടർന്ന് യുവതി പരാതി നല്‍കി. എന്നാല്‍ ആറ് വനിതാ ജീവനക്കാർ യുവതിയെ മൊഴിമാറ്റുന്നതിനായി ഭീഷണിപ്പെടുത്തിയതായി അനിത റിപ്പോർട്ട് നല്‍കി. ഇതേത്തുടർന്ന് ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവർക്കെതിരെ നടപടിയുണ്ടായി. മൂവരേയും ആരോഗ്യവകുപ്പ് സ്ഥലം മാറ്റുകയായിരുന്നു.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലില്‍നിന്ന് സ്റ്റേ ലഭിച്ച ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവർ ജോലിയില്‍ തിരികെ പ്രവേശിക്കുകയുമായിരുന്നു. അനിതയ്ക്ക് നിയമനം നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒഴിവില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം.

logo
The Fourth
www.thefourthnews.in