ദുരിതാശ്വാസ നിധി തട്ടിയെടുക്കാൻ ശ്രമിച്ചവർക്കും കൂട്ടുനിന്നവർക്കുമെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ തട്ടിയെടുക്കുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിൽ തുടർ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വിജിലൻസിന് നിർദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർ സഹായം തട്ടുന്നതായി പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ ആവശ്യപ്പെട്ടതെന്നും വാർത്താ കുറിപ്പിൽ പറയുന്നു.
കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതി ദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്ന് വിജിലൻസ് എ ഡി ജി പി മനോജ് എബ്രഹാമും വ്യക്തമാക്കിയിരുന്നു. സംഘടിതമായി ആസൂത്രണം ചെയ്ത തട്ടിപ്പാണിതെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ. വില്ലേജ് ഓഫീസ്, ഗുണഭോക്താക്കളുടെ വീടുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി അനർഹരെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.