ശബരിമല
ശബരിമല

ശബരിമല: പരിചയക്കുറവുള്ള പോലീസുകാരെ നിയോഗിച്ചെന്ന് മന്ത്രി; 18-ാം പടിയുടെ നിയന്ത്രണം ബോർഡ് ഏറ്റെടുത്തുകൊള്ളാൻ എഡിജിപി

അധിക ചാര്‍ജ് വാങ്ങുന്ന കെഎസ്ആര്‍ടിസി അതിനുളള സൗകര്യങ്ങള്‍ കൂടി ഒരുക്കണമെന്ന് മന്ത്രി

ശബരിമല അവലോകന യോഗത്തില്‍ പരസ്പരം പഴിചാരി ദേവസ്വം ബോർഡും പോലീസും. പതിനെട്ടാം പടിയില്‍ പരിചയക്കുറവുളള പോലീസുകാരെ നിയോഗിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചു. മറുപടിയായി, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ, പതിനെട്ടാംപടിയുടെ നിയന്ത്രണം ആവശ്യമെങ്കിൽ ദേവസ്വം ബോർഡ് ഏറ്റെടുത്തുകൊള്ളാൻ എഡിജിപി എംആർ അജിത്കുമാർ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, താനത് തമാശയായി പറഞ്ഞതാണെന്ന് എഡിജിപി പിന്നീട് തിരുത്തി. പമ്പയിലും പരിസരത്തുമുളള പോലീസ് ഉദ്യോഗസ്ഥര്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

ദര്‍ശന സമയം ഇനിയും കൂട്ടാന്‍ സാധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

ദര്‍ശന സമയം ഇനിയും കൂട്ടാന്‍ സാധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. കെഎസ്ആർടിസിക്കെതിരെ മന്ത്രി രൂക്ഷ വിമർശനമാണ് യോഗത്തില്‍ ഉന്നയിച്ചത്. അധിക ചാര്‍ജ് വാങ്ങുന്ന കെഎസ്ആര്‍ടിസി അതിനുളള സൗകര്യങ്ങള്‍ കൂടി ഒരുക്കണം. സീറ്റ് കപ്പാസിറ്റിയിൽ കൂടുതൽ തീർഥാടകരെ ബസിൽ കൊണ്ടുപോകരുത്. സഞ്ചാരയോഗ്യമല്ലാത്ത വാഹനങ്ങൾ ശബരിമലയിൽ സർവീസിനായി ഉപയോഗിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

82,365 തീർഥാടകരാണ് ഇന്ന് വെർച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്തിരിക്കുന്നത്

നിലയ്ക്കലില്‍ പാര്‍ക്കിങ് നിയന്ത്രിക്കുന്ന കരാര്‍ കമ്പനി ആവശ്യമുളള ജീവനക്കാരെ നിയോഗിക്കുന്നില്ലെന്ന ആരോപണവും ഇന്നത്തെ അവലോകന യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനും ദര്‍ശനവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് അവലോകന യോഗം ചേർന്നത്. ശബരിമലയില്‍ ഇന്നും തിരക്ക് തുടരുകയാണ്. 82,365 തീർഥാടകരാണ് ഇന്ന് വെർച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്തിരിക്കുന്നത്. 67784 പേർ ഇന്നലെ ദർശനം നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in