ഏക സിവിൽ കോഡിനെതിരെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സെമിനാർ; ഒറ്റക്കെട്ടായി രാഷ്ട്രീയ പാര്‍ട്ടികളും മത, സമുദായ നേതാക്കളും

ഏക സിവിൽ കോഡിനെതിരെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സെമിനാർ; ഒറ്റക്കെട്ടായി രാഷ്ട്രീയ പാര്‍ട്ടികളും മത, സമുദായ നേതാക്കളും

യു സി സിയില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന സിപിഎം വിമര്‍ശനത്തിനുള്ള മറുപടി കൂടിയായിരുന്നു കോൺഗ്രസ് പ്രതിനിധി വി ടി ബൽറാമിന്റെ പ്രസംഗം

ഏക സിവിൽ കോഡിനെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന സന്ദേശവുമായി മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സെമിനാര്‍. കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തു. യു സി സിയില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന സിപിഎം വിമര്‍ശനത്തിനുള്ള മറുപടി കൂടിയായിരുന്നു കോൺഗ്രസ് പ്രതിനിധി വി ടി ബൽറാമിന്റെ പ്രസംഗം.

വിയോജിപ്പുകൾ മറികടന്ന് ഏക സിവില്‍ കോഡിനെതിരെ എല്ലാവരും ഒന്നിച്ചത് പ്രതീക്ഷ നൽകുന്നുവെന്ന് അധ്യക്ഷപ്രസംഗത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. കേന്ദ്രം യു സി സി അടിച്ചേല്പിക്കാൻ ശ്രമിക്കുന്നു. ഏക സിവിൽ കോഡ് വന്നാൽ ബഹുസ്വരത അപകടത്തിലാകും. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് യു സി സി കൊണ്ടുവരുന്നത്. എന്നാൽ ബഹുസ്വരതയുടെ പൈതൃകം കാക്കാൻ എല്ലാവരും ഒന്നിച്ചിരിക്കുന്നു. ഒറ്റക്കെട്ടായി ഏക സിവിൽ കോഡിനെ എതിർക്കുകയെന്നതാണ് പൗരന്റെ കടമ. സിവിൽ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം ഇന്ത്യയെ ഒന്നിപ്പിച്ചിരിക്കുകയാണ്. ഈ ഐക്യം വേദിയിൽ മാത്രം ഒതുക്കാതെ എല്ലായിടത്തും വ്യാപിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാർലമെന്റിലെ പ്രതിപക്ഷ ഐക്യം സന്തോഷം തരുന്നതാണെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ

സെമിനാര്‍ ഉദ്ഘാടനം ചെയ്ത തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ മാ സുബ്രഹ്മണ്യം സിവിൽ കോഡിനെതിരായ പോരാട്ടത്തിന് ഡിഎംകെയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. ഏക സിവിൽ കോഡ് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമെന്ന സ്വഭാവത്തെ തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ എല്ലാവരും ഒന്നിക്കണമെന്ന ആഹ്വാനത്തോടെയായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം. ബെംഗളുരുവിൽ പ്രതിപക്ഷ പാർട്ടികൾ ഉണ്ടാക്കിയ കൂട്ടായ്മക്ക് അനുകൂലമായ ജനവിധിയുണ്ടാകുമെന്നും ഏകാധിപത്യ ഭരണം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തലത്തിലെ പ്രശ്നങ്ങൾ ഇതിന് തടസമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർലമെന്റിലെ പ്രതിപക്ഷ ഐക്യം സന്തോഷം തരുന്നതാണെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. രാജ്യത്തിന്റെ സംസ്കാരം, ഭരണഘടന ഇതിലൊക്കെ ആര് കോടാലി വെച്ചാലും ജനങ്ങൾ ഒന്നിച്ചു നിൽക്കണം. ഓരോരുത്തർക്കും അവരുടെ മതം വലുതായിരിക്കും. വിശ്വാസം അനുസരിച്ചു ജീവിക്കാൻ സാധിക്കണം. അതിനു തുരങ്കം വയ്ക്കുന്ന നിയമം കൊണ്ടുവന്നാൽ രാജ്യത്തുണ്ടാകുന്ന ഐക്യം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം ഒന്നിച്ചു. തുടര്‍ന്നും അതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

സിപിഎമ്മിനെ പ്രതിനിധീകരിച്ച് കേളുവേട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടറും ജില്ലാ കമ്മിറ്റി അംഗവുമായ കെ ടി കുഞ്ഞിക്കണ്ണനാണ് സെമിനാറില്‍ പങ്കെടുത്തത്. യു സി സിക്കെതിരെ യോജിച്ച പ്രതിഷേധമാണ് വേണ്ടതെന്നും സങ്കുചിത ചിന്തയിലൂടെ ഐക്യം ഇല്ലാതാക്കരുതെന്നും കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. പ്രത്യയശാസ്ത്രം പറഞ്ഞു മാറ്റിവെക്കാവുന്നതല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ നടത്തേണ്ട കൂട്ടായ പ്രതിരോധം. ഭിന്നിച്ചു നിന്നാൽ ചരിത്രം നമ്മളെ സങ്കുചിത വാദികൾ എന്ന് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന് ക്ലാരിറ്റിയില്ലെന്ന തെറ്റായ വാദം ബോധപൂർവം പ്രചരിപ്പിക്കുന്നുണ്ടെന്നും വ്യക്തമായ അഭിപ്രായം ദേശീയ നേതൃത്വം പറഞ്ഞിട്ടുണ്ടെന്നും വി ടി ബൽറാം

കോൺഗ്രസിന് ക്ലാരിറ്റിയില്ലെന്ന തെറ്റായ വാദം ബോധപൂർവം പ്രചരിപ്പിക്കുന്നുണ്ടെന്നും വ്യക്തമായ അഭിപ്രായം ദേശീയ നേതൃത്വം പറഞ്ഞിട്ടുണ്ടെന്നും വി ടി ബൽറാം പറഞ്ഞു. ജയറാം രമേശിന്റെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടായിരുന്നു മറുപടി. പാർലമെന്ററിനകത്തും ആവശ്യമെങ്കിൽ തെരുവുകളിലും ഏക സിവിൽ കോഡിനെതിരെ കോൺഗ്രസിലെ എല്ലാവരും ഉണ്ടാകും. ഏക സിവിൽ കോഡ് എന്ന പേരിട്ട് മുസ്ലിം വിരുദ്ധ സിവിൽ കോഡിനാണ് കേന്ദ്രത്തിന്റെ ശ്രമം. അടുത്ത തിരഞ്ഞെടുപ്പിൽ മോദിയെ താഴെയിറക്കിയാൽ മാത്രമേ യു സി സി വരാതിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in