നാല് വര്‍ഷ ബിരുദം: തയ്യാറെടുപ്പുകളുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്,
സർവകലാശാലകളിൽ പരിശീലന പരിപാടികൾ

നാല് വര്‍ഷ ബിരുദം: തയ്യാറെടുപ്പുകളുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്, സർവകലാശാലകളിൽ പരിശീലന പരിപാടികൾ

വിദ്യാര്‍ഥികള്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും. നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കുന്ന രീതിയാണ് പദ്ധതിയിലുള്ളത്

കോളേജുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകള്‍ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുമായി സര്‍വകലാശാലകള്‍. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വകലാശാലാതല പരിശീലന പരിപാടികള്‍ക്ക് വെള്ളിയാഴ്ച മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ തുടക്കമാകും. തുടര്‍ന്ന് ജൂലൈ 3, 4, 6 തീയതികളില്‍ കണ്ണൂര്‍ സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും കേരള സര്‍വകലാശാലയും ഇത്തരത്തില്‍ സെഷനുകള്‍ സംഘടിപ്പിക്കും.

അടുത്തകൊല്ലം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ഥികള്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും. നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കുന്ന രീതിയാണ് പദ്ധതിയിലുള്ളത്.

അധ്യാപനം, പാഠ്യപദ്ധതി, കരിക്കുലം, പഠിതാക്കള്‍ക്ക് ലഭിക്കുന്ന ചോയ്സുകള്‍ എന്നിവയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുന്ന പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സര്‍വകലാശാലകള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. മന്ത്രി വിളിച്ച വിസിമാരുടെ യോഗത്തില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. കേരള സര്‍വകലാശാലയുടെ അധ്യാപന വിഭാഗങ്ങളിലും മാനേജ്മെന്റ് നേരിട്ട് നടത്തുന്ന യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും നാല് വര്‍ഷത്തെ ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കാന്‍ നീക്കം നടത്തിയിരുന്നെങ്കിലും സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഒരു കോളേജും ഈ വര്‍ഷം കോഴ്സുകള്‍ ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നില്ല.

ഇത്തരം പരിഷ്‌കാരങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സര്‍വകലാശാലകളെ സഹായിക്കുന്നതിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഓറിയന്റേഷന്‍ സെഷനുകളുടെ ഒരു പരമ്പര തന്നെ ഒരുക്കിയിരിക്കുന്നത്.

സിന്‍ഡിക്കേറ്റുകള്‍, സെനറ്റുകള്‍, അക്കാദമിക് കൗണ്‍സിലുകള്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍, അഫിലിയേറ്റഡ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും. കോളേജുകളിലും സര്‍വകലാശാലകളിലും തുടര്‍ പരിശീലന പരിപാടികള്‍ നടത്താന്‍ ചുമതലപ്പെടുത്തുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പരിശീലനം നല്‍കും.

പാഠ്യപദ്ധതിയിൽ വിപുലമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നാകും നീക്കമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. നാലുവര്‍ഷത്തെ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ കരട് ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ ഇംപ്ലിമെന്റേഷന്‍ സെല്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന കോഴ്‌സുകള്‍ വികസിപ്പിക്കുന്നതിനായി കരിക്കുലം കമ്മിറ്റിയെയയും ചുമതലപ്പെടുത്തി.

വിവിധ അധ്യാപന വകുപ്പുകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് സംയോജിപ്പിച്ച് കോമണ്‍ ഫൗണ്ടേഷന്‍ കോഴ്സ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ഒരു വെര്‍ച്വല്‍ നെറ്റ്വര്‍ക്ക് സൃഷ്ടിക്കും. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണല്‍ അസസ്മെന്റിലെ വെയ്‌റ്റേജും (40%), പരീക്ഷാഫല മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങളും പരിഷ്‌കരിക്കും.

logo
The Fourth
www.thefourthnews.in