തൊഴില്‍ വേണം... തലയുയര്‍ത്തി നില്‍ക്കണം...

'പ്രൈഡ് പദ്ധതി'യിലൂടെ ആത്മാഭിമാനത്തോടെ തൊഴിലിടത്തേക്ക് കടന്നുവരാനൊരുങ്ങുകയാണ് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം

അരികുവല്‍കരിക്കപ്പെടേണ്ടവരല്ല ട്രാന്‍സ് സമൂഹം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയാണ് കേരളം. ഒരു സംസ്ഥാന സര്‍ക്കാര്‍ രാജ്യത്ത് ആദ്യമായാണ്‌ ട്രാന്‍സ് സമൂഹത്തിനായി ഒരു തൊഴില്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 'പ്രൈഡ് പദ്ധതി'യിലൂടെ ആത്മാഭിമാനത്തോടെ തൊഴിലിടത്തേക്ക് കടന്നുവരാനൊരുങ്ങുകയാണ് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം. മന്ത്രി ഡോ. ആര്‍ ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു.

2026-ന് മുന്‍പ് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയോ അതിനു മുകളിലോ യോഗ്യതയുള്ളവരുമായ വൈജ്ഞാനിക തൊഴിലില്‍ തല്‍പരരായ മുഴുവന്‍ ട്രാന്‍സ് ജെന്‍ഡര്‍ ഉദ്യാഗാര്‍ത്ഥികളെയും കണ്ടെത്തി റെസിഡന്‍ഷ്യല്‍ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമാക്കാനാണ് 'പ്രൈഡ് ' എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 300 പേരെ തൊഴില്‍ രംഗത്തെത്തിക്കുക എന്നതാണ് ആദ്യലക്ഷ്യം. തൊഴില്‍ ദാതാക്കള്‍ക്ക് അവബോധം നല്‍കി പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിയുമെന്ന് നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ പി എസ് ശ്രീകല 'ദ ഫോര്‍ത്തിനോട്' പറഞ്ഞു.

തൊഴിലുടമകളും ട്രാന്‍സ് സമൂഹവും തമ്മിലുള്ള വിടവ് നികത്തി അവരെ ചേര്‍ത്ത് നിര്‍ത്തും വിധം നമ്മുടെ തൊഴില്‍ സംസ്‌കാരം മാറ്റിയെടുക്കുക എന്ന ലക്ഷ്യം കൂടി ഈ ആശയത്തിന് പിന്നിലുണ്ട്. ആട്ടിയോടിച്ചവര്‍ക്കും മാറ്റിനിര്‍ത്തിയവര്‍ക്കും മുന്നില്‍ സ്വന്തം കാലില്‍ നില്‍ക്കാമെന്നതിന്റെ പ്രതീക്ഷയിലാണിവര്‍.

കേരള നോളജ് ഇക്കോണമി മിഷന്‍ രൂപീകരിച്ച ഈ പ്രത്യേക തൊഴില്‍ പദ്ധതി സാമൂഹ്യ നീതി വകുപ്പിന്റെ പിന്തുണയോടെയാണ് നടപ്പാക്കുന്നത്. മന്ത്രി ഡോ. ആര്‍ ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു. ''തൊഴില്‍ ഒരാത്മവിശ്വാസമാണ്. ട്രാന്‍സ് സമൂഹത്തെ സംബന്ധിച്ചെടുത്തോളം അതിന്റെ പ്രാധാന്യം വളതെ വലുതാണ്. വരുമാനദായകമായ ഒരു തൊഴില്‍ ഉണ്ടാവുക എന്നത് പിന്‍ബലമാണെന്നും അതിനാണ് തുടക്കമിടുന്നത് - മന്ത്രി പറഞ്ഞു.

തൊഴില്‍, വരുമാനം, സുരക്ഷിതത്വം എന്നത് സ്വപ്നം മാത്രമായിരുന്ന ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിലെ വലിയ വിഭാഗത്തിന് സ്വാഭിമാനത്തോടെ ജീവിക്കാന്‍ പ്രതീക്ഷ നല്‍കുകയാണ് പ്രൈഡ് പദ്ധതിയിലൂടെ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in