സ്വകാര്യ ബസുകളും സ്മാര്‍ട്ടാകുന്നു; 10,000 ഇ-ബസുകള്‍ ഉടന്‍ നിരത്തിലേക്ക്‌

സ്വകാര്യ ബസുകളും സ്മാര്‍ട്ടാകുന്നു; 10,000 ഇ-ബസുകള്‍ ഉടന്‍ നിരത്തിലേക്ക്‌

നിലവില്‍ സ്വകാര്യ ബസുകളുടെ പ്രതിദിന ചിലവ് ഒരു കിലോമീറ്ററിന് 25 മുതല്‍ 30 രൂപ വരെയാവുമ്പോള്‍ ഇലക്ട്രിക് ബസിന് അത് ആറു രൂപ മാത്രമാണ്.

പഴഞ്ചന്‍ സ്വകാര്യ ബസിലെ ആടിക്കുലുങ്ങിയുള്ള യാത്രകള്‍ മറന്നേക്കൂ. കേരളത്തിലെ നിരത്തുകളില്‍ ഇനി ഇലക്ട്രിക് ബസുകളുടെ കാലം. കാലപ്പഴക്കം ചെന്ന സ്വകാര്യബസുകള്‍ മാറ്റി 10,000 ഇ-ബസുകള്‍ നിരത്തിലിറക്കാന്‍ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഒരുങ്ങുന്നു. ബംഗളുരു ആസ്ഥാനമായുള്ള എ.ഇസഡ്.യു. എനര്‍ജിയുമായി ചേര്‍ന്ന് 10,000 ബസുകള്‍ നിരത്തിലിറക്കാനാണ് നീക്കം.

ഓപ്പറേറ്റിംഗ് എക്‌സ്പന്‍സസ് മോഡലില്‍ 12 വര്‍ഷത്തെ പാട്ടക്കരാറിലാണ് എ.ഇസഡ്.യു. സ്വകാര്യ ബസ് ഫെഡറേഷന് ഇ-ബസുകള്‍ നല്‍കുന്നത്. അതായത് ബസ് ഓപറേറ്റര്‍മാരില്‍നിന്നും ഒരു പൈസയും വാങ്ങാതെയാണ് ബസ് നല്‍കുന്നത്. ശേഷം പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ വരുമാനത്തിന്റെ ഒരു പങ്ക് കമ്പനിക്കും ലാഭം ഓപ്പറേറ്റര്‍ക്കും ലഭിക്കും. പിന്നീട് കരാര്‍ എട്ട്‌ വര്‍ഷത്തേക്ക് പുതുക്കാം.

85 ലക്ഷം രൂപയാണ് ഒരു ബസിന്റെ ചെലവായി കണക്കാക്കുന്നത്. പൂനെയിലാണ് ബസിന്റെ നിര്‍മാണം. ബസ് ഓടിക്കുന്നതിനു ഡ്രൈവര്‍മാര്‍ക്ക് കമ്പനി നേരിട്ടു പരിശീലനവും നല്‍കും. ഹ്രസ്വ, ദീര്‍ഘദൂര ബസുകള്‍ക്കായി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും കമ്പനി സ്ഥാപിക്കും.

അത്യാധുനിക സൗകര്യങ്ങളുള്ള എ.സി. ബസാണ് നിരത്തിലിറക്കുന്നത്. 10.5 മീറ്റര്‍ നീളമുളള ബസില്‍, പത്തു മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാവുന്ന പെട്ടെന്നു തീ പിടിക്കാത്ത തരത്തിലുള്ള ലിഥിയം ബാറ്ററി യാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരുവട്ടം ഫുള്‍ചാര്‍ജ് ചെയ്താല്‍ 125 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇതു സ്വകാര്യ ബസുകളുടെ സാധാരണ പ്രവര്‍ത്തനച്ചിലവ് വളരെയേറെ കുറയ്ക്കാന്‍ സഹായിക്കും. സാധാരണ ബസുകളുടെ പ്രതി ദിന ചിലവ് ഒരു കിലോമീറ്ററിന് 25 മുതല്‍ 30 രൂപ വരെയാവുമ്പോള്‍ ഇ-ബസുകളുടെ ചിലവ് 6 രൂപ മാത്രമാണ്.

പ്രവര്‍ത്തനച്ചിലവ് കൂടിയതാണ് സ്വകാര്യബസ് മേഖല നേരിടുന്ന വലിയ പ്രതിസന്ധിയെന്നു ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന്‍ പറഞ്ഞു. 10 വര്‍ഷം മുന്‍പ് 35000 സ്വകാര്യ ബസ്സുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 10000 ബസ്സുകള്‍ മാത്രമണുള്ളത്. ഇ-ബസുകളുടെ വരവ് മേഖലയ്ക്കു ഉണര്‍വു നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സാധാരണ ബസില്‍ പോകുന്ന അതേ ചിലവില്‍ നിങ്ങള്‍ക്ക് എയര്‍ കണ്ടീഷന്‍ ചെയ്ത അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബസ്സില്‍ യാത്ര ചെയ്യാം. സുഖകരവും സുരക്ഷിതവും പരിസ്ഥിതി സൗഹാര്‍ദവുമായ യാത്ര ഉറപ്പുനല്‍കുന്നു.
-അബ്ദുല്‍ മനാഫ്(ചീഫ് എക്‌സിക്യൂട്ടീവ്, എ.ഇസഡ്.യു. എനര്‍ജി.)

ഇ-ബസിന്റെ പ്രത്യേകതകള്‍

  • പാട്ടക്കാലാവധി 12 വര്‍ഷവും പിന്നീട് 8 വര്‍ഷത്തേക്ക് പുതുക്കാനും അവസരം നല്‍കും.

  • കെ എസ് ആര്‍ ടി സി ഈ ബസിന്റെ നീളം 12 മീറ്റര്‍ ആണെന്നിരിക്കെ 10.5 മീറ്റര്‍ നീളമുളള ബസ് അമിത ഗതാഗതക്കുരുക്ക്‌ ഒഴിവാക്കും.

  • ബാറ്ററിക്ക് ഒരു ദശലക്ഷം കിലോമീറ്ററോ അല്ലെങ്കില്‍ 12 വര്‍ഷത്തെ വാറണ്ടിയോ നല്‍കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ കമ്പനിയാണ് എ സെഡ്.

  • 5 മുതല്‍ 10 മിനിറ്റ് വരേ ചാര്‍ജ് ചെയ്താല്‍ 100 മുതല്‍ 125 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം.

  • കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ഈ-ബസുകള്‍ സഹായിക്കുന്നു.

logo
The Fourth
www.thefourthnews.in