കുസാറ്റ് പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദന് കണ്ണൂർ വിസി ചുമതല

കുസാറ്റ് പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദന് കണ്ണൂർ വിസി ചുമതല

സുപ്രീം കോടതി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നല്‍കാനുള്ള തീരുമാനം

കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡോ. എസ് ബിജോയ് നന്ദന്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (കുസാറ്റ്) മറൈന്‍ ബയോളജി വിഭാഗം സീനിയർ പ്രൊഫസറാണ്. അക്കാദമിക് അഡ്മിനിസ്ട്രേഷന്‍, ഗവേഷണം, അധ്യാപനം എന്നിവയില്‍ 29 വർഷത്തെ പരിചയമുണ്ട്. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നല്‍കാനുള്ള ഗവർണറുടെ തീരുമാനം. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

മറൈൻ ബയോളജി & മലിനീകരണം, ക്ലൈമറ്റ് സയൻസ് & പോളാർ ബയോളജി എന്നിവയാണ് ഇഷ്ട മേഖലകൾ. 1993-ല്‍ ഇന്ത്യയിലെ മികച്ച ഡോക്ടറൽ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്‌റു അവാർഡ് (ഐസിഎആർ), യുനെസ്കോ ഫെലോഷിപ്പ് (2008), സെഡ്‌എസ്‍‍ഐയുടെ അംഗീകാര അവാർഡ് (2008), യുഎസ് ഫുൾബ്രൈറ്റ് ഫെലോഷിപ്പ് (2013-2014), യുജിസി-ബിഎസ്ആർ മിഡ്-കരിയർ അവാർഡ് (2021) എന്നിവ നേടിയിട്ടുണ്ട്.

കുസാറ്റ് പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദന് കണ്ണൂർ വിസി ചുമതല
ശ്രദ്ധേയനായ ചരിത്രകാരന്‍, സംഘ്പരിവാറിന്റെ നോട്ടപ്പുള്ളി; ഗോപിനാഥ് രവീന്ദ്രന്‍ വീണ്ടും അധ്യാപനത്തിലേക്ക്

ഇന്നലെയാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയത്. വി സി പുനര്‍നിയമനത്തിൽ സംസ്ഥാന സർക്കാര്‍ അന്യായമായ ഇടപെടല്‍ നടത്തിയെന്നും ഗവര്‍ണര്‍ സമ്മര്‍ദത്തിന് വഴങ്ങിയെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്നു പറഞ്ഞ കോടതി, ഗവർണർക്കെതിരെയും വിമർശമുയർത്തി. സർക്കാർ ഇടപെട്ടുവെന്ന് ഗവർണർ പറഞ്ഞു. പുനർനിയമനക്കാര്യത്തിൽ ചാൻസലറായ ഗവർണർ തന്റെ അധികാരം ഉപേക്ഷിക്കുകയോ അടിയറവയ്ക്കുമയോ ചെയ്തു. വി സി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ല. പ്രൊ ചാന്‍സലര്‍ പോലും നിയമനത്തില്‍ ഇടപെടരുതെന്നും കോടതി നിരീക്ഷിച്ചു.

കുസാറ്റ് പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദന് കണ്ണൂർ വിസി ചുമതല
കണ്ണൂര്‍ വി സി പുനര്‍നിയമനം: ഗവര്‍ണറെ പഴിചാരി തടിയൂരാന്‍ സര്‍ക്കാര്‍; 'ചാവേര്‍' ആയി മാറിയ ആരിഫ് മുഹമ്മദ് ഖാന്‍

വി സി നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച് കോടതി ആശങ്കയില്ലെന്നും അത് വിലയിരുത്തേണ്ടത് നിയമന അതോറിറ്റിയാണെന്നും കോടതി വ്യക്തമാക്കി. നിയമനം സംബന്ധിച്ച തീരുമാനമെടുക്കുന്ന പ്രക്രിയയിലാണ് അട്ടിമറി നടന്നത്. അത്തരമൊരു തീരുമാനം ജുഡീഷ്യൽ അവലോകനത്തിന് വിധേയമാണെന്നും കോടതി പറഞ്ഞു.


ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ ബി പര്‍ദിവാലായാണ് വിധി പ്രസ്താവം നടത്തിയത്.

logo
The Fourth
www.thefourthnews.in