സുരേഷ് ഗോപിക്ക് തിരിച്ചടി; പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കണമെന്ന ഹർജികൾ  തള്ളി

സുരേഷ് ഗോപിക്ക് തിരിച്ചടി; പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കണമെന്ന ഹർജികൾ തള്ളി

കേസിന്റെ വിചാരണ നടപടികള്‍ മെയ് 28ന് ആരംഭിക്കും

നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. വ്യാജ വിലാസം നല്‍കി പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്‌ട്രേഷന്‍ ചെയ്തുവെന്ന കേസ് റദ്ദാക്കില്ലെന്ന് എറണാകുളം എസിജെഎം കോടതി.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നല്‍കിയ ഹര്‍ജികള്‍ ഇന്നു കോടതി തള്ളി. പുതുച്ചേരിയില്‍ വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതി വെട്ടിച്ചുവെന്നും അതുവഴി കേരളത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടമുണ്ടായെന്നുമായിരുന്നു കേസ്.

2010, 2016 വര്‍ഷങ്ങളില്‍ രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. പുതുച്ചേരി ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്കു താമസിക്കുന്നുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നു കേസില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

കേസിന്റെ വിചാരണ നടപടികള്‍ മെയ് 28ന് ആരംഭിക്കും. അതേസമയം കേസില്‍ സുരേഷ് ഗോപിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് കോടതി വിധി കനത്ത തിരിച്ചടിയായിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in