പുതുപ്പള്ളിയില്‍ പുതിയതാര്?; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതൽ, 182 ബൂത്തുകളിലെ ജനവിധി എണ്ണുന്നത് 20 മേശകളില്‍

പുതുപ്പള്ളിയില്‍ പുതിയതാര്?; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതൽ, 182 ബൂത്തുകളിലെ ജനവിധി എണ്ണുന്നത് 20 മേശകളില്‍

പുറത്തുവന്ന തെരഞ്ഞെടുപ്പു പ്രവചനങ്ങളെല്ലാം ഉമ്മന്‍ ചാണ്ടിയുടെ മകനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മന് അനുകൂലമാണ്

പുതുപ്പള്ളിയിൽ സഹതാപതരംഗത്തിൽ ചാണ്ടി ഉമ്മനോ അതോ മൂന്നാം മത്സരത്തിൽ ജെയ്ക് സി തോമസിന്റെ അട്ടിമറി വിജയമോ? കോട്ടയം ബസേലിയസ് കോളേജിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച പുതുപ്പള്ളിയിലെ ജനഹിതം രേഖപ്പെടുത്തിയ ബാലറ്റ് യൂണിറ്റുകളിൽനിന്ന്, രാഷ്ട്രീയകേരളം ആകാംക്ഷയോടെ കാത്തിരുന്ന ഫലത്തിന്റെ ആദ്യ സൂചനകള്‍ പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും.

ജെയ്ക്ക് സി. തോമസ് അട്ടിമറി ജയം നേടുമെന്ന് കരുതുന്നവരുടെ എണ്ണവും കുറവല്ല

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സഹതാപതരംഗം എത്രമാത്രം യുഡിഎഫിന് ഗുണകരമായെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. സഹതാപതരംഗത്തെ മറികടക്കാന്‍ മണ്ഡലത്തിലെ വികസനമില്ലായ്മയും പിണറായി സര്‍ക്കാരിന്റെ വികസനക്കുതിപ്പുമെല്ലാം ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ എല്ലാമാര്‍ഗവും പയറ്റിയിരുന്നു ഇടതുമുന്നണി. എന്നാല്‍, ഇതുവരെയുള്ള പ്രവചനങ്ങളെല്ലാം ഉമ്മന്‍ ചാണ്ടിയുടെ മകനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മന് അനുകൂലമാണ്. എന്നാല്‍, കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയോട് കടുത്ത മത്സരം കാഴ്ചവച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് അട്ടിമറി ജയം നേടുമെന്ന് കരുതുന്നവരുടെ എണ്ണവും കുറവല്ല.

ചാണ്ടി ഉമ്മന് എത്രമാത്രം ഭൂരിപക്ഷം കൂടുമെന്ന് ആകാംക്ഷ മാത്രമാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ക്കുള്ളത്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെതിരാണ് ഫലമെങ്കില്‍ പൊതുജനമധ്യത്തില്‍ പറയേണ്ട വിഷയങ്ങള്‍ പലപ്പോഴായി സിപിഎം നേതാക്കള്‍ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഇതില്‍ പ്രധാനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റേതാണ്. ബിജെപിയുടെ വോട്ടുകള്‍ ലഭിക്കാതെ ചാണ്ടി ഉമ്മന് ജയിക്കാന്‍ സാധിക്കില്ലെന്നായിരുന്നു സിപിഎം സെക്രട്ടറി കഴിഞ്ഞദിവസം പറഞ്ഞത്.

അതേസമയം, ചാണ്ടി ഉമ്മന് എത്ര ഭൂരിപക്ഷം കൂടുമെന്ന് ആകാംക്ഷ മാത്രമാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ക്കുള്ളത്. 2021 തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത് 63,372 വോട്ടായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്കിന് 54,328 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരിക്ക് 11,694 വോട്ടും ലഭിച്ചു. 9,044 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് കേന്ദ്രങ്ങളുടെ അടക്കം വിശ്വാസം ഇത്തവണ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 50,000 കടക്കുമെന്നാണ്.

2021 തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടിങ് ശതമാനം കുറവായിരുന്നു ഈ തെരഞ്ഞെടുപ്പില്‍.

2021 തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടിങ് ശതമാനം കുറവായിരുന്നു ഈ തെരഞ്ഞെടുപ്പില്‍. 2021ലെ വോട്ടിങ് ശതമാനം 74.84 ആയിരുന്നു. എന്നാല്‍, ഇത്തവണ 72.86 ആണ് ഉപതെരഞ്ഞെടുപ്പിലെ ഔദ്യോഗിക വോട്ടിങ് ശതമാനം. 80 വയസ് പിന്നിട്ടവരുടെയും ഭിന്നശേഷിക്കാരുടെയും ഉള്‍പ്പെടെ തപാല്‍ വോട്ടുകള്‍ ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. 1,76,417 വോട്ടര്‍മാരില്‍ 1,28,535 പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പുരുഷന്‍മാര്‍ 64,078, സ്ത്രീകള്‍ 65,455, ട്രാന്‍സ്‌ജെന്‍ഡര്‍ 2 എന്നിങ്ങനെയാണ് കണക്ക്.

പോലീസിന്റെ കനത്ത സുരക്ഷയിലാണ് ബസേലിയസ് കോളേജ്

നാളെ രാവിലെ എട്ടുമുതല്‍ 20 മേശകളിലായി 182 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. ഇതില്‍ 14 മേശകളിലാണ് വോട്ടിങ് യന്ത്രങ്ങളില്‍നിന്നുള്ള ജനവിധി എണ്ണുന്നത്. ബാക്കിയുള്ളതില്‍ അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒന്നില്‍ സര്‍വീസ് വോട്ടുകളും എണ്ണും.

വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ 13 റൗണ്ടുകളായാണ് 14 മേശകളിലേക്ക് എണ്ണാനായി എത്തുക. വോട്ടെണ്ണല്‍ നിയന്ത്രിക്കാനായി 74 ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞു. പോലീസിന്റെ കനത്ത സുരക്ഷയിലാണ് ബസേലിയസ് കോളേജ്.

ചാണ്ടി ഉമ്മനെയും ജെയ്ക് സി തോമസിനെയും കൂടാതെ എന്‍ഡിഎയ്ക്കു വേണ്ടി ലിജിന്‍ ലാലും ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി ലൂക്ക് തോമസും മത്സരംഗത്തുണ്ട്.

logo
The Fourth
www.thefourthnews.in