ഉപതിരഞ്ഞെടുപ്പ്: പുതുപ്പള്ളിയില്‍ സംഘടനയെ ചലിപ്പിക്കാന്‍ കോണ്‍ഗ്രസ്; ബൂത്ത് കമ്മറ്റികള്‍ പുനഃസംഘടിപ്പിക്കും

ഉപതിരഞ്ഞെടുപ്പ്: പുതുപ്പള്ളിയില്‍ സംഘടനയെ ചലിപ്പിക്കാന്‍ കോണ്‍ഗ്രസ്; ബൂത്ത് കമ്മറ്റികള്‍ പുനഃസംഘടിപ്പിക്കും

152 ബൂത്ത് കമ്മറ്റികളിലും പുതിയ ചുമതലക്കാർ വരും.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനുമാണ് ഉപതിരഞ്ഞെടുപ്പിനായി സംഘനയെ സജ്ജമാക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. പുതുപ്പളളി നിയോജകമണ്ഡലത്തിലെ രണ്ടു ബ്ലോക്കുകളുടെ വീതം ചുമതലയാണ് തിരുവഞ്ചൂരിനും കെ സി ജോസഫിനും. ഇരു നേതാക്കളും ചര്‍ച്ച നടത്തിയതിന് ശേഷം പഞ്ചായത്ത് തലത്തില്‍ ചുമതലകള്‍ വീതിച്ച് നല്‍കും.

വരും ദിവസങ്ങളില്‍ തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കെ സി ജോസഫിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് മണ്ഡലം കമ്മറ്റികള്‍ വിളിച്ച് ചേര്‍ത്ത് സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനാണ് കെപിസിസി നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി പല ഭാഗത്തും നിര്‍ജ്ജീവമായി കിടക്കുന്ന ബൂത്ത് കമ്മറ്റികളെ പുനസംഘടിപ്പിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തും. 152 ബൂത്ത് കമ്മിറ്റികളിലും പുതിയ ചുമതലക്കാരെ നിയോഗിക്കാനാണ് നിലവിലെ ധാരണ.

തൃക്കാക്കര മാതൃകയില്‍ പുതുപ്പള്ളിയിലും സംഘടനയെ ചലിപ്പിച്ച് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം തുടരാമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയില്‍ ചുറ്റിപ്പറ്റി ചലച്ചിരുന്ന മണ്ഡലത്തിലെ സംഘടന സംവിധാനം പുനരുജ്ജീവിപ്പിക്കുക എന്നത് പാർട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആദ്യമണിക്കൂറില്‍ തന്നെ തൃക്കാക്കര മാതൃകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് മുതര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നു. അതേ സമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ സ്ഥാനാര്‍ത്ഥിയെ സംബന്ധിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് വിട്ട് നല്‍ക്കണമെന്നും മാധ്യമങ്ങളോട് ഉള്‍പ്പെടെ പ്രതികരിക്കരുതെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശമാണ് പ്രതിപക്ഷ നേതാവ് നല്‍കിയിരിക്കുന്നത്. വിവാദങ്ങള്‍ ഉപതിരഞ്ഞെടുപ്പിന്റെ ശോഭ കെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

നിലവിലെ സാഹചര്യത്തില്‍ ചാണ്ടി ഉമ്മന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അനിശ്ചിതത്വമില്ല. സ്ഥാനാര്‍ത്ഥിയെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തുമെന്നുമായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.

logo
The Fourth
www.thefourthnews.in