'നീതി ഉറപ്പാക്കണം;  വിശ്വനാഥൻ്റെ ആശ്രിതർക്ക് നഷ്ടപരിഹാരവും, ജോലിയും നൽകണം': മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

'നീതി ഉറപ്പാക്കണം; വിശ്വനാഥൻ്റെ ആശ്രിതർക്ക് നഷ്ടപരിഹാരവും, ജോലിയും നൽകണം': മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥൻ്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി എംപിയുടെ കത്ത്. വിശ്വനാഥൻ്റെ മരണത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി വിശ്വനാഥൻ്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

. വിശ്വനാഥന്റെ കുടുംബം, പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ നവജാത ശിശു നീതി അര്‍ഹിക്കുന്നു

'വിശ്വനാഥൻ്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം തുടങ്ങാനും വീഴ്ചകളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും അഭ്യര്‍ത്ഥിക്കുന്നു. വിശ്വനാഥന്റെ കുടുംബം, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നവജാത ശിശു നീതി അര്‍ഹിക്കുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിന് ജോലിയും നല്‍കണം.' രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കല്‍പ്പറ്റ പാറവയല്‍ കോളനിയിലെ വിശ്വനാഥനെ ശനിയാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

വയനാട് മണ്ഡലത്തിലെ കല്‍പ്പറ്റ അഡ് ലൈഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥനെ ശനിയാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ മെഡിക്കല്‍ കോളേജില്‍ എത്തിയതായിരുന്നു വിശ്വനാഥന്‍. ആശുപത്രിയില്‍ വച്ച് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം മര്‍ദിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. സുരക്ഷാ ജീവനകാര്‍ക്കെതിരെയും കുടുംബം പരാതി നല്‍കിയിരുന്നു. ഗേറ്റില്‍ വച്ച് സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥനെ തടഞ്ഞിരുന്നു. തുടര്‍ന്ന് വിശ്വനാഥനെ കാണാതാവുകയായിരുന്നു. പിന്നീട് നടന്ന തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

'വിശ്വനാഥൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വയനാട് എം പി രാഹുല്‍ ഗാന്ധി കല്‍പ്പറ്റയിലെ വീട്ടിലെത്തിയിരുന്നു. കുടുംബത്തെ നേരിട്ട് കണ്ടപ്പോള്‍ അവര്‍ ഈ മരണത്തില്‍ സമഗ്രമായ അന്വേഷണവും റീ പോസ്റ്റ്മോര്‍ട്ടവും ആവശ്യപ്പെട്ടിരുന്നു. ധൃതിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയതില്‍ ഉള്‍പ്പെടെ കുടുംബത്തിന് സംശയമുണ്ട്. വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതാണ് എന്ന പോലീസ് റിപ്പോര്‍ട്ടിനെ അവര്‍ തള്ളിക്കളയുന്നു.സംസ്ഥാന എസ്‌സി/എസ്ടി കമ്മീഷനും പോലീസ് വകുപ്പിൻ്റെ റിപ്പോര്‍ട്ട് തള്ളിയതായി മാധ്യമ വാര്‍ത്തകളിൽ കണ്ടുവെന്ന് രാഹുല്‍ കത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in