കാടിന്റെ മക്കളുടെ ജീവിതം പറഞ്ഞ എഴുത്തുകാരി; പി വത്സലയ്ക്ക് വിട
തിരുനെല്ലി കാടുകളിലെ ആദിവാസി ജീവിതവും, വീടുകളില്‍ തളയ്ക്കപ്പെട്ട സ്ത്രീകളുടെ വേദനകളും അക്ഷരങ്ങളിലൂടെ പങ്കുവച്ച നെല്ലിന്റെ എഴുത്തുകാരി, പി വത്സല(85)യ്ക്ക് വിട. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു പി വത്സലയുടെ അന്ത്യം.
ഇരുപതോളം നോവലുകള്‍ മുന്നൂറിലേറെ ചെറുകഥകള്‍ ബാലസാഹിത്യകൃതികള്‍ ജീവചരിത്ര ഗ്രന്ഥങ്ങള്‍ യാത്രാവിവരണങ്ങള്‍ എന്നിവ എഴുതിയിട്ടുള്ള പി വത്സല കേരളസാഹിത്യ അക്കാദമി അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 'തകര്‍ച്ച' ആണ് പി വത്സല എഴുതിയ ആദ്യ നോവല്‍. 'നെല്ല്' എന്ന നോവലിലൂടെയാണ് വത്സല ശ്രദ്ധേയയായത്.
വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുന്‍നിര്‍ത്തിയായിരുന്നു നെല്ല് കഥ പറഞ്ഞത്. ആഗ്‌നേയം, നെല്ല്, നിഴലുറങ്ങുന്ന വഴികള്‍, അരക്കില്ലം, വേനല്‍, കനല്‍, പാളയം, കൂമന്‍കൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമന്‍, ചാവേര്‍, റോസ്‌മേരിയുടെ ആകാശങ്ങള്‍, വിലാപം, ആദിജലം, മേല്‍പ്പാലം, ഗായത്രി എന്നിവയാണ് മറ്റ് നോവലുകള്‍. തിരക്കില്‍ അല്പം സ്ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരന്‍, അന്നാമേരിയെ നേരിടാന്‍, കറുത്ത മഴ പെയ്യുന്ന താഴ്വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരന്‍ ചതോപാദ്ധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങള്‍. മരച്ചുവട്ടിലെ വെയില്‍ച്ചീളുകള്‍ (അനുഭവങ്ങള്‍), പുലിക്കുട്ടന്‍, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങള്‍.
'നിഴലുറങ്ങുന്ന വഴികള്‍' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങിയ സാഹിത്യ ബഹുമതികളും പി വത്സലയെ തേടിയെത്തിയിട്ടുണ്ട്.
കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപികയായി 1993ല്‍ വിരമിച്ച പി വത്സല ഹോമിയോ ഡോക്ടറായ മകള്‍ മിനിയുടെ മുക്കത്തെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. സംസ്‌കാരം മകന്‍ ഡോ. അരുണ്‍ മാറോളി ന്യൂയോര്‍ക്കില്‍ നിന്ന് എത്തിയശേഷം.