ആറുവരി പാതയില്‍ 110 കി.മി വേഗമാകാം, 
ഇരുചക്ര വാഹനങ്ങള്‍ക്ക് പഴയ സ്പീഡ് വേണ്ട; സംസ്ഥാനത്തെ വേഗപരിധി പുതുക്കി

ആറുവരി പാതയില്‍ 110 കി.മി വേഗമാകാം, ഇരുചക്ര വാഹനങ്ങള്‍ക്ക് പഴയ സ്പീഡ് വേണ്ട; സംസ്ഥാനത്തെ വേഗപരിധി പുതുക്കി

കാറുകള്‍, ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തിയപ്പോള്‍ ഇരുചക്രവാഹനങ്ങളുടെ വേഗപരിധി കുറയ്ക്കുകയാണ് ചെയ്തത്

സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി. ദേശീയ വിജ്ഞാപനത്തിന് അനുസൃതമായുള്ള പുതിയ വേഗ പരിധി ജൂലൈ 1 മുതൽ നിലവില്‍ വരും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. കാറുകള്‍, ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തിയപ്പോള്‍ ഇരുചക്രവാഹനങ്ങളുടെ വേഗപരിധി കുറയ്ക്കുകയാണ് ചെയ്തത്. 2014 ല്‍ പുതുക്കിയ വേഗപരിധിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

എ ഐ ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുതുക്കുവാൻ തീരുമാനിച്ചത്

ഒന്‍പത് സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, നാല് വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്ററായി ഉയര്‍ത്തി. മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80കിലോമീറ്റര്‍, നഗര റോഡുകള്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 എന്നിങ്ങനെയാണ് വേഗപരിധി. മറ്റ് ദേശീയപാത, എം സി റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിലെ വേഗപരിധി 65 കിലോമീറ്ററില്‍ നിന്നും 85 ആക്കി ഉയര്‍ത്തി. മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും വേഗപരിധി 65 കിലോമീറ്ററില്‍ നിന്നും 80 കിലോമീറ്ററാക്കി. മറ്റു റോഡുകളിൽ 70 , നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് ആറ് വരി, നാല് വരി ദേശീയപാതകളിൽ 80 കിലോമീറ്റര്‍ വേഗമെടുക്കാം. മുന്‍പ് 70കിലോമീറ്ററായിരുന്നു വേഗരപരിധി. മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററുമാക്കി പരിധി ഉയര്‍ത്തി. മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റർ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്.

logo
The Fourth
www.thefourthnews.in