ചിന്ത ജെറോമിന്റെ പ്രബന്ധം റദ്ദാക്കണം: ആവശ്യവുമായി എസ് ശാരദക്കുട്ടി

ചിന്ത ജെറോമിന്റെ പ്രബന്ധം റദ്ദാക്കണം: ആവശ്യവുമായി എസ് ശാരദക്കുട്ടി

തെറ്റുകള്‍ കണ്ടു പിടിക്കപ്പെട്ടാല്‍ മാതൃകാപരമായ നടപടി ഉണ്ടാകണമെന്നും ആവശ്യം

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ പി എച്ച് ഡി റദ്ദാക്കണമെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി. ഗവേഷകയ്ക്ക് മലയാളസാഹിത്യത്തില്‍ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്ന വസ്തുത ഗവേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പ്പോലും ഗൈഡിന് മനസിലായില്ല എന്നത് അലട്ടുന്നതായി ശാരദക്കുട്ടി പറഞ്ഞു.

പ്രബന്ധം വായിച്ച് പരിശോധിക്കുമ്പോള്‍ ഗുരുതരമായ പിഴവുകള്‍ കണ്ണില്‍ പെടാതെ പോകുന്നത് എങ്ങനെ എന്ന് വിശദീകരണം തരാന്‍ മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകരും ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ വിമര്‍ശനം.

സാധാരണ ഗതിയില്‍ ഓപ്പണ്‍ ഡിഫന്‍സ് വേളയില്‍, പരിശോധനാ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കപ്പെടുന്ന ചെറിയ തെറ്റുകള്‍ക്കു പോലും പരിശോധനാ കമ്മിറ്റി ചെയര്‍മാന്‍ ഗവേഷകയോട് വിശദീകരണം ചോദിച്ച് ന്യായമായ മറുപടി തേടാറുണ്ട്. അവര്‍ ഈ മാതിരിയുള്ള പരമാബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്ന് നിലവില്‍ വ്യക്തമല്ല.

തെറ്റുകള്‍ ഗവേഷണ പ്രബന്ധങ്ങളില്‍ ഉണ്ടാകരുത്. പക്ഷേ ഉണ്ടായേക്കാം. എന്നാല്‍ കണ്ടുപിടിക്കപ്പെട്ടാല്‍ മാതൃകാപരമായ നടപടി ഉണ്ടാകണമെന്നും ശാരദക്കുട്ടി ആവശ്യപ്പെട്ടു .കണ്ടു പിടിക്കപ്പെട്ടു എന്നത് , ഇതുവരെ ഒന്നിലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ എന്നല്ല ന്യായീകരിക്കപ്പെടേണ്ടത്. കണ്ടുപിടിക്കപ്പെട്ടാല്‍ തിരുത്തപ്പെടുക തന്നെ വേണമെന്നും അവർ അഭിപ്രായപ്പെട്ടു.

അതേ സമയം യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗുരുതര പിഴവ് കണ്ടെത്തിയ ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയ പരാതി വൈസ് ചാന്‍സലറുടെ പരിഗണനയിലാണ്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഫ്യൂഡല്‍ ശക്തികള്‍ ചൂഷണം ചെയ്യുന്നതിന്റെ ആവിഷ്‌ക്കാരമായ 'വാഴക്കുല' എന്ന കവിതയെയും അതിന്റെ രചയിതാവായ കവിയേയുമാണ് ചിന്താ ജെറോം അപമാനിച്ചതെന്നും പരാതിയില്‍ പറയുന്നു.

ചങ്ങമ്പുഴയ്ക്ക് പകരമായി വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെ രേഖപ്പെടുത്തിയിട്ടുള്ള പ്രബന്ധത്തില്‍ സമാനമായ നിരവധി തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച പിവിസിയോ മൂല്യനിര്‍ണയം നടത്തിയവരോ പ്രബന്ധം പൂര്‍ണമായും പരിശോധിക്കാതെയാണ് പിഎച്ച്ഡിക്ക് ശുപാര്‍ശ ചെയ്തതെന്നും പരാതിയിലുണ്ട്. ചിന്ത ജെറോമിൻ്റെ ഗവേഷണ ബിരുദം റദ്ദ് ചെയ്യണമെന്ന് യുവമോർച്ചയും നിലപാട് സ്വീകരിച്ചിരുന്നു. കേരള സർവകലാശാല ഗവേഷണ ബിരുദം റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

'നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ' എന്ന വിഷയത്തില്‍ തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സര്‍വകലാശാല ചിന്താ ജെറോമിന് 2021 ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി ബിരുദം നല്‍കിയത്. കേരള സര്‍വകലാശാല മുന്‍ പിവിസി ഡോ. പി പി അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്.

logo
The Fourth
www.thefourthnews.in