സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍

സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍

പ്രസ്താവനകള്‍ വ്യാഖ്യാനങ്ങളാണെന്ന് പറഞ്ഞ് തടിയൂരുകയാണ് സജി ചെറിയാന്‍ ചെയ്തത്

ദത്ത് വിവാദം

സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ തിരുവനന്തപുരത്തെ ദത്ത് വിവാദത്തില്‍ സജി ചെറിയാന്‍ നടത്തിയ പരാമര്‍ശമാണ് ഏറ്റവും വിവാദമായത്. അനുപമ വിഷയം നേരിട്ട് പരാമര്‍ശിയ്ക്കാതെയായിരുന്നു സജി ചെറിയാന്റെ പ്രസംഗം.

'കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക. എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക. ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക. ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ. ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം'. ഇതായിരുന്നു മന്ത്രിയുടെ ദത്ത് വിവാദത്തിലെ പ്രസ്താവന.

സില്‍വര്‍ ലൈനില്‍ ബഫര്‍ സോണില്ല

സില്‍വര്‍ ലൈന്‍ ഡിപിആറില്‍ ബഫര്‍ സോണില്ലെന്നായിരുന്നു സജി ചെറിയാന്റെ നിലപാട്. മന്ത്രിയെ തിരുത്തി കെഎംആര്‍എല്‍ എം ഡി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സജി ചെറിയാന്‍ നിലപാട് തിരുത്തിയത്. ബഫര്‍ സോണും സേഫ്റ്റി സോണും ഉണ്ട്. രണ്ടും രണ്ടാണ്. 5 മീറ്റര്‍ സേഫ്റ്റി സോണാണ്. ഇത് അപകടങ്ങള്‍ ഉണ്ടാക്കാതിരിക്കാനാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കി

സില്‍വര്‍ ലൈന്‍ സമരത്തിന് തീവ്രവാദികളുടെ സഹായം

സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരായ സമരത്തിന് തീവ്രവാദ സംഘടനകളില്‍ നിന്ന് ആളെ ഇറക്കുന്നുവെന്നായിരുന്നു സജി ചെറിയാന്റെ ആരോപണം. ബോധപൂര്‍വ്വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിലുള്‍പ്പെടെ നടന്നത്. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in