'കർഷകരുടെ ആത്മാഭിമാനത്തെ 300 രൂപയ്ക്ക് പണയം വയ്ക്കുന്ന നിലപാട്'; പാംപ്ലാനിക്കെതിരെ സത്യദീപം

'കർഷകരുടെ ആത്മാഭിമാനത്തെ 300 രൂപയ്ക്ക് പണയം വയ്ക്കുന്ന നിലപാട്'; പാംപ്ലാനിക്കെതിരെ സത്യദീപം

വോട്ടവകാശം വ്യക്തിപരമാണെന്നും, അതിന്മേലുള്ള ഏതൊരു ബാഹ്യഇടപെടലും, അവകാശപ്രഖ്യാപനവും ജനാധിപത്യ വിരുദ്ധമാണെന്നും വിമർശനം

തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി എറണാകുളം - അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. കർഷകരുടെ ആത്മാഭിമാനത്തെ പാംപ്ലാനി 300 രൂപയ്ക്ക് ഒറ്റുകൊടുത്തുവെന്ന് 'പരാജയപ്പെട്ട പ്രസ്താവന' എന്ന തലവാചകത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. കാർഷിക അവഗണനയെന്ന ഗുരുതര പ്രശ്നത്തെ ലളിതവത്കരിക്കുന്നതാണ് പരാമർശമെന്നും വില മുന്നൂറിലെത്തിയാൽ കർഷകരുടെ സകല പ്രശ്‌നങ്ങളും തീരും എന്ന മട്ടിലും വ്യാഖ്യാനിക്കുന്നത് അതിദയനീയമാണെന്നും മാസിക പറയുന്നു. രാജ്യത്താകമാനം ആർഎസ്എസ് നടത്തുന്ന ക്രൈസ്തവ വേട്ടകളെയും ഓർമിപ്പിക്കുന്ന മുഖ പ്രസംഗം, ബിജെപിയുമായുള്ള ബന്ധം സാധാരണ ക്രൈസ്തവരെ ആശങ്കപ്പെടുത്തുന്നതെന്നും തുറന്നടിച്ചു.

കേരളത്തിൽ മാത്രം മാറ്റിവായിക്കുന്ന 'വിചാരധാര'യുണ്ടാകാനിടയില്ലാത്തതിനാൽ ഇത്തരം (അ)വിശുദ്ധ ബന്ധങ്ങൾ ക്രൈസ്തവരെ, അതിൽ സാധാരണക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്. അവകാശ സംരക്ഷണമാകാം. അത് ഏത് വിധേനയും എന്നത് പ്രശ്‌നമാണ്; പ്രശ്‌നമാകണം.

രണ്ട് കാര്യങ്ങളാണ് മുഖപ്രസംഗം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ബിജെപിയുടെ കർഷക വിരുദ്ധ നിലപാടാണ് അതിൽ ഒന്ന്, മറ്റൊന്ന് ബിജെപിയുടെ ക്രൈസ്തവ വിരുദ്ധ സമീപനം. ഈ പശ്ചാത്തലത്തിൽ പാംപ്ലാനി നടത്തിയ പ്രസ്താവന ദുരന്തമെന്നാണ് മാസിക വിശേഷിപ്പിക്കുന്നത്. ക്രൈസ്തവർക്ക് തലോജ ജയിലിൽ കിടന്ന് മരിച്ച സ്റ്റാൻ സ്വാമിയെയും നാരായൺപൂർ സംഭവത്തെയും അതിവേഗം മറക്കാൻ കഴിയില്ലെന്ന് ലേഖനം വ്യക്തമാക്കുന്നു. രാജ്യത്ത് കഴിഞ്ഞ വർഷം ക്രൈസ്തവർക്കെതിരെ 550 ആക്രമണങ്ങളാണ് നടന്നത്. 'വിചാരധാര'യെ കേരളത്തിൽ മാത്രം മാറ്റിവായിക്കാൻ കഴിയുന്നതെങ്ങനെയെന്നും മാസിക ചോദിക്കുന്നു. അവകാശ സംരക്ഷണം ആവശ്യമാണ് എന്നാൽ ഏത് വിധേനയും അവകാശ സംരക്ഷണം നടത്തുകയെന്നത് പ്രശ്നമാണെന്ന് മുഖപ്രസംഗം വിമർശിക്കുന്നു. കർഷക വിരുദ്ധത അടിസ്ഥാന നയമായി സ്വീകരിച്ചവരാണ് ബിജെപി എന്നും അവരെങ്ങനെയാണ് രക്ഷകരാകുന്നതെങ്ങതെന്ന ചോദ്യവും മുഖപ്രസംഗം ഉന്നയിക്കുന്നു.

നാളിതുവരെയും കെ സി ബി സിയും മെത്രാൻ സിനഡും കർഷക രക്ഷയ്ക്കുവേണ്ടി നടത്തിയ പോരാട്ട ശ്രമങ്ങളെയൊക്കെയും ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നതാണ് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയെന്ന് സത്യദീപം കുറ്റപ്പെടുത്തുന്നു. പ്രസ്താവനയുടെ രാഷ്ട്രീയം മാത്രമാണ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്. വോട്ടവകാശം വ്യക്തിപരമാണെന്നും, അതിന്മേലുള്ള ഏതൊരു ബാഹ്യഇടപെടലും ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യ വിരുദ്ധമായാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും അവർക്ക് കത്തോലിക്കാ സഭയുടെ ചെലവിൽ കേരളത്തിൽനിന്ന് പിന്തുണയുറപ്പാക്കുന്ന പ്രസ്താവന പിൻവലിക്കപ്പെടേണ്ടതെന്നും മുഖപ്രസംഗത്തിലുണ്ട്.

മുഖപ്രസംഗത്തിൽ പൂർണരൂപം

പരാജയപ്പെട്ട പ്രസ്താവന

''റബ്ബറിന്റെ വില കിലോഗ്രാമിന് 300 രൂപയാക്കിയാൽ കേന്ദ്രസർക്കാറിനെ പിന്തുണയ്ക്കാൻ കേരളത്തിൽനിന്ന് എം പി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും. കുടിയേറ്റ ജനതയുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയമായി പ്രതികരിക്കണം. വോട്ടായി മാറാത്ത പ്രതി ഷേധത്തിന് ജനാധിപത്യത്തിൽ വിലയില്ല!''

കത്തോലിക്കാ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ ആലക്കോട് സംഘടിപ്പിക്കപ്പെട്ട 'കർഷകജ്വാല'യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി നടത്തിയ ഈ രാഷ്ട്രീയപ്രസ്താവന, കർഷകർക്കുവേണ്ടി എന്നതിനേക്കാൾ അവർക്ക് പ്രതികൂലമായി പരിണമിച്ചുവെന്നതാണ് വാസ്തവം.

കാർഷിക അവഗണനയെന്ന ഗുരുതരപ്രശ്‌നത്തെ വല്ലാതെ ലളിതവത് ക്കരിച്ച പ്രസ്താവനയായി അത് ചെറുതായിപ്പോയി. അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയമായി പ്രതികരിക്കണം എന്ന കാര്യത്തിൽ സംശയമില്ല. വോട്ടായി മാറുന്ന പ്രതിഷേധത്തിനും ജനാധിപത്യത്തിൽ മൂല്യമുണ്ട്. കർഷകർ എന്നാൽ റബ്ബർ കർഷകർ മാത്രമാണെന്ന രീതിയിലും, വില മുന്നൂറിലെത്തിയാൽ അവരുടെ സകല പ്രശ്‌നങ്ങളും തീരും എന്ന മട്ടിലും വ്യാഖ്യാനിക്കാനിടനല്കുന്ന വിധത്തിൽ പല മുനകളുള്ള കാർഷികപ്രശ്‌നങ്ങളെ അപകടകരമായി ലഘൂകരിച്ച ഈ പ്രസ്താവന കേരളത്തിലെ കർഷകരെ ശരിയായ വിധത്തിൽ പ്രതിനിധീകരിക്കുന്നതിൽ അതിദയനീയമായി പരാജയപ്പെട്ടുവെന്നതാണ് വാസ്തവം.

കർഷകരുടെ വ്യത്യസ്തമായ പ്രശ്‌നങ്ങൾക്ക് പ്രാദേശികഭേദമുണ്ടെന്ന അടിസ്ഥാനവസ്തുതയെ ഈ പ്രസ്താവന നിർദയം നിരാകരിക്കുകയാണ്. മലബാറിലെ കാർഷിക വെല്ലുവിളികളല്ല, ഇടുക്കി മലയോര നിവാസികളുടേത്. കുട്ടനാട്ടിൽ കാര്യങ്ങൾ പിന്നെയും വ്യത്യസ്തമാണ്.

ആസിയാൻ കരാർ കുരുക്കൊരുക്കുന്ന ഇറക്കുമതിയുടെ ഉദാരനയങ്ങൾ കർഷകർക്ക് പൊതുവിലും റബ്ബർ കർഷകർക്ക് പ്രത്യേകിച്ചും ദുരിത പരമ്പരകൾ സമ്മാനിക്കുമ്പോൾ കഴിഞ്ഞ 9 വർഷമായി അതിനെതിരെ യാതൊന്നും ചെയ്യാത്ത കേന്ദ്ര സർക്കാരിന് നേതൃത്വം നല്കുന്ന ബി ജെ പിക്ക് മലയോരജനത എം പിയെ നല്കിയാൽ എല്ലാം പരിഹൃതമാകും എന്ന ധാരണ എത്ര ബാലിശമാണ്! കൃഷിയുടെ കുത്തകവത്ക്കരണം കാർഷികനയമായി സ്വീകരിച്ച കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ ഒരു വർഷം നീണ്ട കർഷകസമരത്തെക്കുറിച്ച് ആ വേദിയിൽ പിതാവിനെ ആരും ഓർമ്മപ്പെടുത്താഞ്ഞത് കഷ്ടമായിപ്പോയി. ബഫർസോൺ, വന്യമൃഗശല്യം, താങ്ങാകാത്ത താങ്ങുവില തുടങ്ങി സർക്കാർ അവഗണനയുടെ അനവധി അനുഭവങ്ങൾ കർഷകലക്ഷങ്ങളുടെ ദുരിതപ്പെരുക്കത്തെ അനിവാര്യമാക്കുമ്പോൾ റബ്ബർ രാഷ്ട്രീയം കളിച്ച് പരിഹാരമുണ്ടാക്കാം എന്ന ചിന്ത ആരുടെ ബുദ്ധിയാണ്?

റബ്ബർ വില മുന്നൂറായാൽപോലും അടിക്കടി ഉയരുന്ന ഇന്ധനവർധനവ് മൂലം ജീവിതച്ചെലവുകൾ അനുദിനം പെരുകുന്ന സാഹചര്യത്തിൽ സാധാരണക്കാരുടെ ജീവിതം മെച്ചമാകുമോ? റബ്ബറിന്റെ വിലയിടിവല്ല, റബ്ബർ പോലെ വലിയുന്ന ഉത്തരവാദിത്വപ്പെട്ടവരുടെ ഇത്തരം നിലപാടുകളാണ് കർഷക ദുരിതങ്ങളുടെ അടിയന്തരപ്രശ്‌നമെന്ന് സമ്മതിക്കാമോ?

പ്രസ്താവനയുടെ രാഷ്ട്രീയം മാത്രം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു വെങ്കിൽ അതിനവസരമൊരുക്കിയ രാഷ്ട്രീയപ്രസ്താവന ഇനിയും പിൻവലിക്കാത്തതെന്ത്? നാളിതുവരെയും കെ സി ബി സിയും മെത്രാൻ സിനഡും കർഷകരക്ഷയ്ക്കുവേണ്ടി നടത്തിയ പോരാട്ടശ്രമങ്ങെളയൊക്കെയും ഒറ്റയടിക്ക് റദ്ദ് ചെയ്ത ഈ പ്രസ്താവനാദുരന്തം ഇനിയെങ്കിലും തിരുത്തുമോ?

വോട്ടായി മാറാത്ത പ്രതിഷേധത്തിന് ജനാധിപത്യത്തിൽ വിലയില്ലെന്നത് ശരിതന്നെ. പക്ഷേ, ആ വോട്ടവകാശം വ്യക്തിപരമാണെന്നും, അതിന്മേലുള്ള ഏതൊരു ബാഹ്യഇടപെടലും, അവകാശപ്രഖ്യാപനവും ജനാധിപത്യ വിരുദ്ധമാണെന്നതും മറക്കാമോ? രണ്ടു വർഷം മുമ്പ് നടന്ന ദുരന്തമാകയാൽ വെള്ളം കിട്ടാതെ തലോജ സെൻട്രൽ ജയിലിൽ തൊണ്ടപ്പൊട്ടിത്തീർന്ന സ്റ്റാൻസ്വാമിയെ മറക്കാം! പക്ഷേ, ആയിരത്തോളം ക്രൈസ്തവർ ആർ എസ് എസ് ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടേണ്ടിവന്ന നാരായൺപൂർ സംഭവത്തെ ഇത്രവേഗം മറന്നുപോകുന്നതെങ്ങനെയാണ്?

രാജ്യമാകെ ക്രൈസ്തവർക്കെതിരെയുള്ള അക്രമസംഭവങ്ങൾ കഴിഞ്ഞ വർഷം മാത്രം 550 കടന്നതും മറക്കാവുന്നതാണോ? കർഷകസമരത്തീർ പ്പുവേളയിൽ നല്കപ്പെട്ട സർക്കാർ വാഗ്ദാനങ്ങളിൽ ഒന്നുപോലും പാലിക്കപ്പെട്ടില്ല എന്ന സങ്കടത്തിൽ ആയിരക്കണക്കിന് കർഷകർ ഇപ്പോൾ ഡൽഹിയിൽ പഞ്ചായത്തുകൂടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

ഇടതുവലതു സർക്കാരുകളുടെ അതിക്രൂരമായ അവഗണനകളുടെ ചരിത്രം കൂടിയാണ് കേരളത്തിന്റെ സമീപകാല കാർഷികദുരന്തം എന്ന കാര്യത്തിൽ സംശയമില്ല. ബഫർസോൺ നിർണ്ണയരീതികളിൽ കാർഷിക കേരളം അതു കണ്ടതാണ്. അതിന് കർഷകവിരുദ്ധത അടിസ്ഥാന നയമായി സ്വീകരിച്ച ബി ജെ പി രക്ഷകരാകുന്നതെങ്ങനെ? ഉത്തരവാദിത്വപ്പെട്ട ഏത് രാഷ്ട്രീയപാർട്ടിയുമായും സഭാനേതൃത്വത്തിന് ചർച്ചയാകാം.

പക്ഷേ, അതിനുള്ള കാരണവും, അതിലെ കാര്യവും വിശ്വാസികളെയെങ്കിലും ബോധ്യപ്പെടുത്തണം. കർഷകർക്കൊപ്പം സഭാനേതൃത്വം നിലകൊള്ളണം, മറിച്ചാകരുത്. അവരുടെ ആത്മാഭിമാനത്തെ വെറും 300 രൂപയ്ക്ക് പണയം വയ്ക്കുന്ന നിലപാട് നിരുത്തരവാദിത്വപരമാണ്. വിലപറഞ്ഞ് വോട്ടുറപ്പിക്കുന്നതിനെ ദയവായി ന്യായീകരിക്കരുത്. കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശ്യവും പരിശോധിക്കണം. തികച്ചും ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാരിന് കത്തോലിക്കാ സഭയുടെ ചെലവിൽ കേരളത്തിൽനിന്ന് പിന്തുണയുറപ്പാക്കുന്ന ഈ പ്രസ്താവന ഇനിയും പിൻവലിക്കപ്പെട്ടിട്ടില്ലായെന്നത് ഭരണഘടനാസ്‌നേഹികളെ ആശങ്കയിലാഴ്ത്തുകയാണ്.

കുറച്ചുകാലമായി സഭാവേദികളിൽ തുടരുന്ന ബി ജെ പി അനുകൂല മൃദുസമീപനങ്ങളുടെ പരസ്യമായ വെളിപ്പെടലും, വിളിച്ചുപറയലുമായി ഈ പ്രസ്താവനയെ വിലയിരുത്തുന്നവരുണ്ട്. കേരളത്തിൽ മാത്രം മാറ്റിവായിക്കുന്ന 'വിചാരധാര'യുണ്ടാകാനിടയില്ലാത്തതിനാൽ ഇത്തരം (അ)വിശുദ്ധ ബന്ധങ്ങൾ ക്രൈസ്തവരെ, അതിൽ സാധാരണക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്. അവകാശ സംരക്ഷണമാകാം. അത് ഏത് വിധേനയും എന്നത് പ്രശ്‌നമാണ്; പ്രശ്‌നമാകണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in