ഭിന്നശേഷിക്കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

ഭിന്നശേഷിക്കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷന്‍ ആവശ്യവുമായി പോയപ്പോള്‍ സ്‌കൂളില്‍ നിന്നുണ്ടായ ദുരനുഭവം വിദ്യാര്‍ഥിയുടെ മാതാവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു

ഭിന്നശേഷി കുട്ടിയുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തില്‍ പെരുമാറിയ പ്രഥമാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ ജില്ലയിലെ കുന്നംകുളം എംജെഡി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ ബിജു പി ജി യെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷന്‍ ആവശ്യവുമായി പോയപ്പോള്‍ സ്‌കൂളില്‍ നിന്നുണ്ടായ ദുരനുഭവം വിദ്യാര്‍ഥിയുടെ മാതാവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പരീക്ഷാ ഭവന്‍ ജോയിന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ എന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

ഓട്ടിസം സ്‌പെക്ട്രം കാറ്റഗറിയില്‍ വരുന്ന ആശയവിനിമയ പ്രതിസന്ധി അനുഭവിക്കുന്ന മകന്റെ തുടര്‍വിദ്യാഭ്യാസ സ്‌കൂള്‍ പ്രവേശന വിഷയത്തിന് സമീപിച്ചപ്പോഴാണ് പ്രഥമധ്യാപകനില്‍ നിന്ന് ദുരനുഭവം നേരിട്ടതെന്ന് കുട്ടിയുടെ മാതാവ് കഴിഞ്ഞദിവസം സമൂഹമാധ്യമ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

കുന്നംകുളം രാജശ്രീ രാമവര്‍മ എല്‍ പി സ്‌കൂളില്‍ നിന്ന് നാലാം ക്ലാസ് കഴിഞ്ഞു കുട്ടിയെ എംജെഡി സ്‌കൂളില്‍ ചേര്‍ക്കാനെത്തിയപ്പോഴാണ് അധ്യാപകന്‍ മോശമായി പെരുമാറിയത്. ക്രൂരമായ അനുഭവമാണ് തനിക്കുണ്ടായത് എന്നാണ് അമ്മ സ്മിത ഗിരീഷ് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

''ഹൈസ്‌കൂളിലെ ഒരു ടീച്ചറും, നോണ്‍ ടീച്ചിങ്ങ് സ്റ്റാഫും അഡ്മിഷന് ഇരിപ്പുണ്ട്. ആദ്യം സ്വാഗതം ചെയ്തു ചിരിച്ച ചിരി കാര്യം പറഞ്ഞപ്പോള്‍ ടീച്ചറുടെ മുഖത്ത് കണ്ടില്ല. എങ്കിലുമവര്‍ നന്നായി പെരുമാറി. ഹെഡ്മാസ്റ്റര്‍ ബിജു സാറിനെ വിളിക്കാം. സാര്‍ ഇവിടടുത്ത് ബോയ്‌സ് ഹൈസ്‌കൂളില്‍ ട്രയിനിങ്ങിലാണ്. അര മണിക്കൂര്‍ ഇരിക്കു എന്ന് പറഞ്ഞു. ഞങ്ങള്‍ കാത്തിരുന്നു. അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു. മേല്‍പ്പറഞ്ഞ ബിജു സാര്‍ ആഗതനായി. ചിരി വരാത്ത മുഖഭാവം. സ്റ്റാഫ് റൂം തുറന്നു. ഞങ്ങള്‍ മുന്നില്‍ എത്തി. ഡയസ്സിലേറിയ ജഡ്ജിമാര്‍ക്കില്ലാത്ത വിധി നിര്‍ണയഭാവത്തില്‍ മകനെ തൂക്കിലേറ്റാന്‍ കൊണ്ടു പോകുന്ന പ്രതിയെപ്പോലെ അദ്ദേഹം നിരീക്ഷിക്കയാണ്. എന്തൊരു ഘനമാണ്. എന്തൊരു കനമാണ്. മുന്നിലിരിക്കുന്ന രണ്ട് സ്ത്രീകളും കുഞ്ഞും അഭയാര്‍ഥികളെന്ന ഭാവം മുഖത്ത്.

ഭിന്നശേഷിക്കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍
മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

അവനോട് സാറ് പേര് ചോദിച്ചു. അവന്‍ പേര് മന്ത്രിച്ചു. സാറിന് തൃപ്തിയാവുന്നില്ല കുട്ടിയുടെ ഇരിപ്പുവശവും പെരുമാറ്റവുമെന്ന് മനസിലാവും. അതു കൊണ്ട്, ടെന്‍ഷനായ അമ്മ, ഈ ഞാന്‍, കുട്ടിയെപ്പറ്റി, അവന്റെ പാസ്റ്റ് ഹിസ്റ്ററി ഒക്കെ ലഘു വിവരണം കൊടുക്കുന്നു. സാര്‍ വലിയ മനുഷ്യനാണ്. ചിരിയൊന്നും വരുന്നില്ല. എങ്കിലും തല കുലുക്കി ഔദാര്യം പോലെ കേള്‍ക്കുന്നു.

പിന്നെ മൗനം. സൂചി നിലത്തിട്ടാല്‍ കേള്‍ക്കാം.കമ്മ്യൂണിക്കേഷന്‍ പ്രശ്‌നമുള്ള മകനെ സൃഷ്ടിച്ച അമ്മ കുറ്റവാളിയും മകന്‍ പ്രതിയും അമ്മമ്മ സഹായിയുമെന്ന ഭാവമാണ് സാറിന്റെ ശരീരഭാഷ. ഒരു മറുപടിയുമില്ല. വലിയ വലിയ അപമാനം തോന്നി. സാറിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ കുട്ടിയെ ഇവിടെ പ്രവേശിപ്പിക്കാന്‍?കാര്യത്തിന്റെ കിടപ്പ് ഊഹിച്ച ഞാന്‍ മധുരമല്ലാത്ത മൗനം മുറിച്ച് ചോദിച്ചു.'അതിപ്പോ ,പ്രശ്‌നമെന്തെന്ന് വെച്ചാല്‍ എല്‍ പി പോലല്ല, യു പിയില്‍ പല അധ്യാപകര്‍ ഉണ്ടാവും. എല്ലാവര്‍ക്കും ശ്രദ്ധിക്കാന്‍ സാധിച്ചെന്ന് വരില്ല'.

ഭിന്നശേഷിക്കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

ബിജു ഹെഡ് മാഷ് സാവധാനം നയം വ്യക്തമാക്കി.'അതിനര്‍ത്ഥം ഈ കുട്ടിയെ ഇവിടെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല എന്നാണോ?'ഞാന്‍ വീണ്ടും ചോദിച്ചു.'അങ്ങനെ ഞാന്‍ പറഞ്ഞില്ല, പ്രായോഗിക വശമാണ് ' മാഷ് യോഗീ ഭാവത്തില്‍ ഇത്തരം കുട്ടിയെ നോക്കലല്ല ഞങ്ങളുടെ പണി, ഞങ്ങള്‍ക്കതിന് സമയമില്ല, ഞങ്ങള്‍ക്ക് അധ്യാപനം എന്നത്, നിങ്ങളുടെ പോലുള്ളവരുടെ കുറ്റം കൊണ്ടുണ്ടായ ഭിന്നശേഷിക്കുട്ടികളെ പരിശീലിപ്പിച്ചിരിക്കലല്ല, ഈ സ്‌ക്കൂളില്‍ നിങ്ങളുടെ മകനെഞങ്ങള്‍ക്കാവശ്യമില്ല എന്ന തന്ത്രവാദം സൂത്രത്തില്‍ വ്യക്തമാക്കി. വീണ്ടും മൗനം. ഇത് കേട്ടപ്പോള്‍ കൃത്യം കാര്യം മനസിലായി. ഈ സ്‌കൂളില്‍ കുട്ടിയെ പ്രവേശിപ്പിക്കാന്‍ ബിജു മാഷ്‌ക്ക് താല്‍പര്യമില്ല.

കുഞ്ഞ്, വലിയ ഗൗരവതരമല്ലാത്ത, കമ്യൂണിക്കേഷന്‍ പ്രശ്‌നങ്ങളുള്ള, ഒരു സ്‌കൂളോ, അധ്യാപകരോ മനസാക്ഷിയോടെ ശ്രദ്ധിച്ചാല്‍ 90ശതമാനം ശരിയായി നോര്‍മല്‍ സാമൂഹ്യ ജീവിതം നയിക്കാന്‍ പ്രാപ്തനായ, ഇക്കാലഘട്ടത്തിലെ കൂടി വരുന്ന നിരവധി കുഞ്ഞുങ്ങളെ പ്രതിനിധീകരിക്കുന്ന ഒരുവനാണ്.

ഇത്തരം കുഞ്ഞുങ്ങള്‍ക്ക് സാധാരണ സ്‌കൂളുകളില്‍ വിദ്യാഭ്യാസം ചെയ്യാന്‍ നിയമപരിരക്ഷയുണ്ട്. മനുഷ്യാവകാശ, ബാലാവകാശ നിയമങ്ങളുണ്ട്. ഇവരോട് മോശമായി പെരുമാറുന്ന അധ്യാപകരും സ്‌കൂള്‍ സംവിധാനങ്ങളും നിയമപരമായി കുറ്റക്കാരാണ്. ഇതൊക്കെ വകുപ്പും ചട്ടങ്ങളും Quote ചെയ്ത് പറയാന്‍ താത്പര്യമില്ല. കാരണം മകന്റെ കാര്യത്തില്‍ അഭിഭാഷക എന്ന നിലയില്‍, പ്രിവിലേജില്‍ ഒരിടത്തും നീതിക്ക് വാദിക്കേണ്ട കാര്യമില്ല. കാരണം, ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരു സാധാരണ അമ്മ എന്ന നിലയില്‍, എന്റെ മകന്റെ വിദ്യാഭ്യാസാവകാശത്തിലുണ്ടാകുന്ന ഏതുതരം അപമാനവും നിരാസവും, അധികാരികളുടെ ഗൗരവ പരിഗണനയ്ക്കര്‍ഹമാണ് എന്ന ഉത്തമ ബോധ്യം തന്നെ കാരണം.

അഡ്വക്കറ്റ് എന്ന നിലയിലും പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവമായി എഴുതുന്ന സ്ത്രീ എന്ന നിലയിലും എന്റെ മകനു വേണ്ടി എനിക്ക് ഇത്തരം അപമാനം നേരിട്ടാല്‍, പ്രതികരണ ശേഷിയില്ലാത്ത, പാവപ്പെട്ട മക്കളോടും അമ്മമാരോടും ഇത്തരം ഹെഡ്മാഷ്മാരുടെ നയം എന്തായിരിക്കും?

സാറിന് കൃത്യമറുപടി കൊടുത്തു കുഞ്ഞും, കരയുന്ന അമ്മയുമായി ഇറങ്ങിപ്പോന്നു. നിങ്ങള്‍ വിഷമിക്കേണ്ട, നമുക്ക് ശ്രമിക്കാം. കുട്ടിയെ ചേര്‍ത്തുകൊള്ളു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്, എങ്കിലും നിങ്ങളുടെ അവസ്ഥ മനസിലാക്കുന്നു. നമുക്ക് നോക്കാം. എന്നു പോലും പറയാനുള്ള മര്യാദ ബിജു പി.ജി എന്ന എം.ജെ.ഡി സ്‌ക്കൂള്‍ കുന്നംകുളം പ്രധാനാധ്യാപകന്‍ ഞങ്ങളോട് കാണിച്ചില്ല എന്നത് വളരെ പരിതാപകരമായി തോന്നി.

ഇത്തരം, കരുണയോ മനഃസാക്ഷിയോ ഇല്ലാത്ത അധ്യാപകര്‍ക്ക് എന്ത് പാഠമാണ് കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കാനുള്ളത്? ഇദ്ദേഹത്തിന്റെ വീട്ടില്‍ ഇങ്ങനൊരു കുട്ടിയുണ്ടെങ്കില്‍, ഇങ്ങനെ കഷ്ടപ്പെട്ടു വരുന്ന ഒരമ്മയെ മനസിലാകാതിരിക്കുമോ? നമ്മുടെ അധ്യാപകര്‍ക്ക് ബിഎഡും ബിരുദാനന്തര ബിരുദവും മാത്രമുണ്ടായിട്ട് കാര്യമില്ല. പലര്‍ക്കും കുട്ടികളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളെപ്പറ്റി അവബോധമില്ല. മനസാക്ഷിയില്ല'.

കമ്മ്യൂണിക്കേഷന്‍ പ്രശ്‌നങ്ങളുള്ള കുട്ടികളെ സംസ്ഥാനത്തെ ഏതു സ്‌കൂളും ഒന്നാം നമ്പര്‍ പരിഗണന കൊടുത്ത് സ്വാഗതം ചെയ്യാന്‍ ഗവണ്‍മെന്റ് തലത്തില്‍ സത്വര നടപടിയുണ്ടാവണം. പി.ജി ബിജു എന്ന കുന്നംകുളം എം.ജെഡി സ്‌കൂളിലെ പ്രധാനാധ്യാപകനെപ്പോലുള്ളവര്‍, മന സാക്ഷിയുള്ള മികച്ച അധ്യാപകര്‍ക്ക് അപമാനമാണ്. ഇത്തരക്കാരെപ്പോലുള്ളവര്‍ക്ക് എത്ര ട്രെയിനിങ്ങ് കിട്ടിയിട്ടും എത്ര വര്‍ഷത്തെ സര്‍വീസുണ്ടായിട്ടും കാര്യമില്ല.

എന്റെ ജീവിതം മുഴുവന്‍ എന്റെ കുഞ്ഞിനെപ്പോലെ നിസ്സഹായരായ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയുള്ള സമരമാണ്. കുട്ടിയെ അഞ്ചാം ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ മടിയുണ്ടെന്ന് ശരീരഭാഷയില്‍ പറഞ്ഞ് ഞങ്ങളെ അപമാനിച്ച് മടക്കിയ എം ജെഡിയിലെ പ്രധാനാധ്യാപകന്‍ പി.ജി ബിജുവിന് ഞാന്‍ മാപ്പു കൊടുക്കില്ല. ഔദ്യോഗിക തലത്തില്‍ പരാതിപ്പെടും.കാരണം, നാളെ മറ്റൊരു ഭിന്നശേഷികുഞ്ഞിന്റെ അമ്മയും ഇങ്ങനൊരു കാരണത്തില്‍ അപമാനപ്പെട്ട് മാനംകെട്ട്, ഇനി ആ സ്‌കൂളില്‍ നിന്നും ഇറങ്ങിപ്പോവരുത്'', സ്മിത ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

logo
The Fourth
www.thefourthnews.in