മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസം; ആന ദൗത്യസ്ഥാനത്തേക്ക് അടുക്കുന്നതായി സൂചന

മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസം; ആന ദൗത്യസ്ഥാനത്തേക്ക് അടുക്കുന്നതായി സൂചന

ദൗത്യസ്ഥാനത്ത് ആന എത്തിയാൽ ഉടൻ വെടിവയ്ക്കാനാണ് പദ്ധതി

ചിന്നക്കനാലിന്റെ പേടിസ്വപ്നമായ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം രണ്ടാം ദിവസവും തുടരുന്നു. തോക്കും പടക്കവും അടക്കമുള്ള ക്രമീകരണങ്ങൾ ഒരുക്കി ഉദ്യോഗസ്ഥർ ലക്ഷ്യസ്ഥാനങ്ങളിലെത്തി. ദൗത്യസ്ഥാനത്ത് ആന എത്തിയാൽ ഉടൻ വെടിവയ്ക്കാനാണ് പദ്ധതിയെന്ന് ഡോ അരുൺ സക്കറിയ വ്യക്തമാക്കി. ദൗത്യമേഖലയില്‍ മൂന്ന് മണിക്ക് മുന്‍പ് അരിക്കൊമ്പനെത്തിയാല്‍ വെടിവയ്ക്കാനാണ് നീക്കം.

നിലവിൽ അരിക്കൊമ്പൻ ശങ്കരപാണ്ഡ്യ മേട്ടില്‍ നിന്ന് താഴേയ്ക്കിറങ്ങിയെന്നാണ് വനംവകുപ്പിന്റെ നിഗമനം. ആനയിറങ്കല്‍ ഭാഗത്ത് കണ്ട ആനകളില്‍ അരിക്കൊമ്പനുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി ആര്‍ആര്‍ടി സംഘം പരിശോധന നടത്തുകയാണ്. 301 കോളനി ഭാഗത്തേക്ക് ആനയെ തുരത്തി എത്തിക്കാനാണ് നീക്കം.

വെള്ളിയാഴ്ച പുലർച്ചെയാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. എന്നാൽ വൈകുന്നേരം ആറു മണിവരെയും അരിക്കൊമ്പനെ കണ്ടെത്താൻ സംഘത്തിന് സാധിച്ചിരുന്നില്ല. പിന്നീട് അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട്ടിൽ കണ്ടെത്തിയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ദൗത്യമേഖലയായ ചിന്നക്കനാലിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഇവിടെ നിന്നും ആന മറ്റൊരിടത്തേക്ക് നീങ്ങി എന്നതടക്കമുള്ള സൂചന വനം വകുപ്പിന് ലഭിച്ചെങ്കിലും അരിക്കൊമ്പന്‍ പ്രദേശത്ത് തന്നെ തുടരുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആന ദൗത്യമേഖലയിൽ നിന്നും ഒരുപാട് അകലയാണെങ്കിൽ മയക്കുവെടി വയ്ക്കുന്നത് നീളും. പടക്കം പൊട്ടിച്ച് ലക്ഷ്യസ്ഥാനത്ത് അരിക്കൊമ്പനെ എത്തിക്കുക എന്നത് വനംവകുപ്പിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. കുങ്കിയാനകളെ അരിക്കൊമ്പന്റെ അരികിലേക്ക് എത്തിക്കുക എന്നതും ദുഷ്കരമാണ്. അരിക്കൊമ്പന്‍ ദൗത്യം ഇന്നും പരാജയപ്പെടുകയാണെങ്കിൽ നാളെയും തുടരേണ്ടി വരുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി. ചിന്നക്കനാൽ പഞ്ചായത്തിലും സമീപമുള്ള പ്രദേശങ്ങളിലും നിരോധനാജ്ഞ തുടരുകയാണ്.

logo
The Fourth
www.thefourthnews.in