'മുഖ്യമന്ത്രി വാ തുറക്കണം': ജയരാജന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍

'മുഖ്യമന്ത്രി വാ തുറക്കണം': ജയരാജന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍

പാർട്ടിയുടെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ പി ജയരാജൻ എന്നും ഫേസ്ബുക്ക് കുറിപ്പിൽ ആരോപണം

സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി അംഗം പി ജയരാജന്‍ നടത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷാഫി പറമ്പിലിന്റെ ചോദ്യം. ജയരാജനോട് പിണറായി വിജയന്റെ സമീപനം എന്താണ് എന്നറിയുവാൻ പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ട്, മുഖ്യമന്ത്രി വാ തുറക്കണം എന്ന് ഷാഫി കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ സംരംഭങ്ങൾക്കും കൂട്ടുനിന്ന ചരിത്രമാണ് ഇ പി ജയരാജന്റേത്. ദേശാഭിമാനിയിൽ ലോട്ടറി രാജാവ് സാൻഡ്യോഗോ മാർട്ടിന് ബോണ്ട് നൽകിയതടക്കം പാർട്ടിയുടെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ പി ജയരാജൻ എന്നും കുറിപ്പിൽ ആരോപിക്കുന്നു. ആന്തൂർ സ്വദേശിയായ സാജന്റെ ആത്മഹത്യയും പരാമര്‍ശിച്ചാണ് എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ്. ആന്തൂർ നഗരസഭാ പരിധിയിൽ പാർത്ഥ കൺവൻഷൻ സെന്റർ നിർമിച്ച പ്രവാസി വ്യവസായി സാജൻ 2019 ജൂൺ 18നാണ് പുതിയതെരുവിലെ വീട്ടിൽ ജീവനൊടുക്കിയത്.

'മുഖ്യമന്ത്രി വാ തുറക്കണം': ജയരാജന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍
"ഇ പി ജയരാജൻ അഴിമതിക്കാരൻ"; സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സാജൻ പാറയിൽ എന്നു പറഞ്ഞ ആന്തൂർ സ്വദേശിയെ ഓർമ്മയുണ്ടോ? മനസ്സാക്ഷിയുള്ള ആർക്കും അത്ര പെട്ടെന്ന് മറക്കാൻ ആവില്ല.. തൊടുന്യായങ്ങൾ പറഞ്ഞ് ആന്തൂർ നഗരസഭ അനുമതി നിഷേധിച്ച ആന്തൂർ നഗരസഭയിലെ നാഷണൽ ഹൈവേയുടെ ഓരത്ത് പണി കഴിപ്പിച്ച കൺവെൻഷൻ സെന്ററിന്റെ ഉടമ. അനേക വർഷം പ്രവാസ ലോകത്ത് ജീവിച്ച് അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് സ്വന്തം നാട്ടിൽ ഒരു സംരംഭം തുടങ്ങുവാനുള്ള ആഗ്രഹത്താൽ പണികഴിപ്പിച്ച തൻറെ സ്വപ്നത്തിൽ തച്ചുടച്ച നഗരസഭ ചെയർപേഴ്സന്റെയും അധികാരികളോടുടെയും ക്രൂരതയുടെ ഫലമായി ജീവനൊടുക്കിയ പ്രവാസി വ്യവസായി, അവിടെയാണ് അതേ നഗരസഭയാണ് കുന്നിടിച്ചും പ്രകൃതിയെ നശിപ്പിച്ചും നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ആയുർവേദ റിസോർട്ടിന് എല്ലാ ഒത്താശയും ചെയ്തു നൽകിയത്,അതിന് കാരണം ആ സംരംഭത്തിന്റെ ഉടമ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ മകനും ഭാര്യയുമാണ് എന്നതാണ്.

ഇ പി ജയരാജന്റെ മകൻ ജയ്സണെപ്പോലെയല്ല സാജൻ,അയാളുടെ ഫയലുകൾ ചുവപ്പുനാടയിലും ചെങ്കൊടിയിലും തടഞ്ഞു വെക്കപ്പെട്ടിരുന്നു, തൻറെ സ്വപ്നവും വിയർപ്പും ഇല്ലാതാക്കിയ മനുഷ്യരോടുള്ള പ്രതിഷേധം ആയിരിക്കാം ഒരുപക്ഷേ സാജൻ ആത്മഹത്യ ചെയ്തത്. ഇ പി ജയരാജന്റെ റിസോർട്ടിന് അനുമതി നൽകിയ ഗോവിന്ദൻ മാഷിന്റെ ഭാര്യ പി ശ്യാമള തന്നെയാണ് ജയ്സൺ എന്ന പ്രവാസിയുടെ സ്വപ്നത്തെ ഇല്ലാതാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ എല്ലാവിധ സംരംഭങ്ങൾക്കും കൂട്ടുനിന്ന ചരിത്രമാണ് ഇ പി ജയരാജന്റേത്, ദേശാഭിമാനിയിൽ ലോട്ടറി രാജാവ് സാൻഡ്യോഗോ മാർട്ടിന് ബോണ്ട് നൽകിയതടക്കം സിപിഎം പാർട്ടിയുടെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ പി ജയരാജൻ.അങ്ങനെയുള്ള ജയരാജനോട് പിണറായി വിജയന്റെ സമീപനം എന്താണ് എന്ന് അറിയുവാൻ പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ട്.

പി.ജയരാജന്റെ ആരോപണത്തോട് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നിലപാടെന്താണ് എന്ന് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.

മുഖ്യമന്ത്രി വാ തുറക്കണം

ഇ പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണമാണ് പി ജയരാജൻ ഉന്നയിച്ചത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. വ്യാഴാഴ്ച നടന്ന സംസ്ഥാന കമ്മിറ്റിയിലാണ് കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജൻ കോടികളുടെ അഴിമതി നടത്തിയെന്ന് പി ജയരാജൻ ഉന്നയിച്ചത്. സംസ്ഥാന കമ്മിറ്റി ചർച്ചകൾക്ക് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപണം രേഖാമൂലമുള്ള പരാതിയായി നൽകിയാൽ പാർട്ടി അന്വേഷിക്കുമെന്ന് മറുപടി നൽകിയതായാണ് ലഭ്യമായ വിവരം.

logo
The Fourth
www.thefourthnews.in