നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ശശി തരൂര്‍; കേരളത്തില്‍ സജീവമാകും

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ശശി തരൂര്‍; കേരളത്തില്‍ സജീവമാകും

കേരളത്തിനകത്ത് സജീവമായി പ്രവർത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടാൽ താനെങ്ങനെ താത്പര്യമില്ലെന്ന് പറയുമെന്ന് തരൂർ

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ശശി തരൂര്‍ എം പി. ഇവിടെ പ്രവര്‍ത്തിക്കണമെന്ന് എല്ലാവരും പറയുമ്പോള്‍ താത്പര്യമില്ലെന്ന് എങ്ങനെ പറയുമെന്ന്, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ശശി തരൂര്‍ മറുപടി പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. "ഇനി പ്രയോറിറ്റി കേരളം തന്നെയാണ്, വേറെ എവിടെയുമല്ല. കേരളത്തിനകത്ത് സജീവമായി പ്രവർത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടാൽ ഞാനെങ്ങനെ എനിക്കത് ചെയ്യാൻ താത്പര്യമില്ലെന്ന് പറയും, താല്പര്യമുണ്ട്" തരൂർ പറഞ്ഞു.

തുടർച്ചയായി രണ്ട് തവണ പ്രതിപക്ഷത്തായത് കോൺഗ്രസിന്റെ അപചയം

ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ

കോൺഗ്രസിനെ ശക്തിപ്പടുത്താൻ കേരളത്തിൽ തന്നെ പ്രവർത്തിക്കണമെന്ന് തരൂരിനോട് ബാവയും ആവശ്യപ്പെട്ടിരുന്നു. ഇത്തവണ പ്രതിപക്ഷത്താകാൻ കാരണം കോൺഗ്രസ് ശക്തമല്ലാത്തതുകൊണ്ടാണ്. തുടർച്ചയായി രണ്ട് തവണ പ്രതിപക്ഷത്തായത് കോൺഗ്രസിന്റെ അപചയമാണെന്നും ബാവ പറഞ്ഞു. ബാവയെ കണ്ട ശേഷം മാധ്യമങ്ങളെ കണ്ട തരൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താല്പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് 6.30നാണ് ബാവയെ കാണാനായി ശശി തരൂർ സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിലെത്തിയത്.

തരൂർ തറവാടി നായരാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രയോഗത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല

അതേസമയം, തരൂർ തറവാടി നായരാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രയോഗത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് തരൂർ പറഞ്ഞു. തന്റെ മനസിലോ പ്രവർത്തിയിലോ ജാതിയില്ലെന്ന് പറഞ്ഞ തരൂർ തന്റെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ ജാതി പോലും അറിയില്ലെന്നും കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in