കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു

കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു

പാലക്കാട് മണ്ണാർക്കാടാണ് ദാരുണ സംഭവം

പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്ത് മൂന്ന് പേർ മുങ്ങി മരിച്ചു. കോട്ടോപ്പാടത്ത് പെരുങ്കുളത്ത് കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാരാണ് മുങ്ങിമരിച്ചത്. റംഷീന (23) നാഷിദ (26) റിൻഷി (18) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ഓണ അവധിയോട് അനുബന്ധിച്ച് കുടുംബവീട്ടിൽ ഒത്തുകൂടിയതായിരുന്നു ഇവർ. വീടിന് സമീപമുളള പെരുങ്കുളത്ത് കുളിക്കാനായി മൂവരും പോവുകയായിരുന്നു. കുളിക്കുന്നതിനിടെ ഒരാൾ മുങ്ങിത്താണത് കണ്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കവെയാണ് മറ്റ് രണ്ടുപേരും അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം.

അക്കര റഷീദ് എന്നയാളുടെ മക്കളാണ് മരിച്ച റംഷീനയും നാഷിദയും റിൻഷിയും. ഒരേക്കര്‍ വിസ്തൃതിയുള്ള വലിയ കുളത്തിലാണ് ഇവര്‍ മുങ്ങിത്താണത്. ഇവരുടെ പിതാവ് തൊട്ടടുത്ത് നിന്ന് തുണിയലക്കുന്നതിനിടെയാണ് ദാരുണമായ സംഭവം.

അപകടത്തിൽപ്പെട്ടതിന് പിന്നാലെ ഇവരുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടി. ഫയര്‍ഫോഴ്സ് വരുന്നതിന് മുന്‍പേ സമീപത്ത് ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഇവരെ കരയ്ക്കെത്തിച്ചു.  മൂവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മണ്ണാർക്കാടുളള താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേ​ഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

logo
The Fourth
www.thefourthnews.in