ആശാന് പത്മഭൂഷണ്‍ കിട്ടേണ്ടെ? സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മകന്‍

ആശാന് പത്മഭൂഷണ്‍ കിട്ടേണ്ടെ? സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മകന്‍

കുറിപ്പ് ചര്‍ച്ചയായതിന് പിന്നാലെ, ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വേണ്ടി കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മകന്‍ രഘു. അനുഗ്രഹം തേടി വീട്ടിലേക്ക് വരാനുള്ള നീക്കത്തെ എതിര്‍ത്തപ്പോള്‍, 'പത്മഭൂഷണ്‍ കിട്ടണ്ടേ' എന്ന് പ്രമുഖ ഡോക്ടര്‍ ചോദിച്ചതായി രഘു ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ആരും തങ്ങളെ തേടി വരേണ്ടെന്ന് വ്യക്തമാക്കിയായിരുന്നു രഘുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രഘുവിന്റെ കുറിപ്പ് സുരേഷ് ഗോപിക്ക് എതിരെ ഷെയര്‍ ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. ഇടത് പ്രൊഫൈലുകളാണ് പ്രധാനമായും കുറിപ്പ് ആഘോഷമാക്കുന്നത്. കുറിപ്പ് ചര്‍ച്ചയായതിന് പിന്നാലെ, പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

രഘുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത്. നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണ്. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാന്‍ നോക്കരുത്. (പ്രശസ്തനായ ഒരു ഡോക്ടര്‍ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെനന്ന്. അച്ഛന് മറുത്തൊന്നും പറയാന്‍ പറ്റാത്ത ഡോക്ടര്‍. അച്ഛന്‍ എന്നോട് പറഞ്ഞോളാന്‍ പറഞ്ഞു, ഞാന്‍ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാന്‍ അസുഖം വന്നപ്പോള്‍ ഞാനെ ഉണ്ടായുള്ളൂന്ന്. ഞാന്‍ പറഞ്ഞു അത് മുതലെടുക്കാന്‍ വരരുതെന്ന്. അത് ആശാന്‍ പറയട്ടെന്ന്. അവസാനം അച്ഛന്‍ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോള്‍ ഡോക്ടര്‍ ആശാന് പത്മഭൂഷണ്‍ കിട്ടണ്ടേന്ന്. അച്ഛന്‍ അങ്ങനെ എനിക്ക് കിട്ടണ്ടെന്ന്) ഇനിയും ആരും ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടില്‍ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കുട്ടിയാല്‍ മതി.

logo
The Fourth
www.thefourthnews.in