സാങ്കേതിക തകരാർ; നെടുമ്പാശ്ശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി,യാത്രക്കാർ സുരക്ഷിതർ

സാങ്കേതിക തകരാർ; നെടുമ്പാശ്ശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി,യാത്രക്കാർ സുരക്ഷിതർ

മൂന്ന് തവണ ശ്രമിച്ചതിന് ശേഷമാണ് വിമാനം റൺവേയിൽ ഇറക്കാൻ സാധിച്ചത്.

197 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. സ്പൈസ് ജെറ്റ് എസ് ജി036 എന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. മൂന്ന് തവണ ശ്രമിച്ചതിന് ശേഷമാണ് വിമാനം റൺവേയിൽ ഇറക്കാൻ സാധിച്ചത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

വൈകിട്ട് 6.20 ഓടെയാണ് വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കാൻ അനുമതി തേടിയത്. രണ്ടുതവണ പരാജയപ്പെട്ട ശേഷം മൂന്നാം തവണ രാത്രി 7.16ഓടെയാണ് പൈലറ്റ് വിമാനം സുരക്ഷിതമായി റൺവേയിലിറക്കിയത്. പൈലറ്റ് വിവരം നൽകിയതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ ഹൈ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മെഡിക്കൽ സംഘവും ആംബുലൻസുമുൾപ്പെടെ റൺവേയിലെത്തി.

അതേസമയം, യഥാസമയം എമർജൻസി ലാൻഡിങ് സാധ്യമാകാതെ വന്നതിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഞ്ചരിച്ച വിമാനം യഥാസമയം കൊച്ചിയിലിറക്കാതെ കോയമ്പത്തൂരിലേക്ക് തിരിച്ചു വിടേണ്ടതായി വന്നു. എമർജൻസി ലാൻഡിങ് കഴിഞ്ഞതോടെ വിമാനത്താവളത്തിലെ ഹൈ അലേർട്ട് പിൻവലിച്ചു.

logo
The Fourth
www.thefourthnews.in