'പാട്ടെഴുതിച്ചു, അപമാനിക്കപ്പെട്ടു'; സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പിയും

'പാട്ടെഴുതിച്ചു, അപമാനിക്കപ്പെട്ടു'; സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പിയും

അപമാനിതനായതില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്നാലെ കേരള സാഹിത്യ അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. കേരള സർക്കാരിനുവേണ്ടി തന്നെക്കൊണ്ട് ഗാനം എഴുതിപ്പിക്കുകയും പിന്നീട് അത് നിരാകരിക്കുകയും ചെയ്തതായി ഫെയ്സ്ബുക്ക് കുറിപ്പില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. താന്‍ അപമാനിതനായതില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

"സച്ചിദാനന്ദനും അക്കാദമി സെക്രട്ടറി കെ സി അബൂബക്കറും ചേർന്നാണ് ഗാനമെഴുതാന്‍ നിർബന്ധിച്ചത്. ഗാനം എഴുതി നല്‍കിയതിന് ഒരാഴ്ചയ്ക്ക് ശേഷം "സാഹിത്യ അക്കാദമി കവികളിൽ നിന്നും കേരളഗാനം ക്ഷണിക്കുന്നു" എന്നു കാണിക്കുന്ന ഒരു പരസ്യം സ്വകാര്യചാനലുകളിൽ വന്നു. മൂവായിരത്തിലധികം പാട്ടുകളെഴുതിയ എനിക്ക് കെ സി അബൂബക്കർ എന്ന ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നു," ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേർത്തു.

അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര സാഹിത്യോത്സവത്തിനെതിരെ കവി ബാലചന്ദ്രൻ ചുള്ളിക്കാടും രംഗത്തെത്തിയിരുന്നു. പരിപാടിയിൽ പങ്കെടുത്തു മടങ്ങിയ കവിക്ക് വണ്ടിക്കൂലി പോലും കൃത്യമായി നൽകിയില്ല എന്നായിരുന്നു ചുള്ളിക്കാടിന്റെ വിമർശനം. കുമാരനാശാന്റെ 'കരുണ'യെ കുറിച്ച് സംസാരിക്കാനാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ക്ഷണിക്കപ്പെട്ടത്. രണ്ടു മണിക്കൂർ സംസാരിച്ച ചുള്ളിക്കാടിന് സാഹിത്യ അക്കാഡമി നൽകിയത് 2400 രൂപയാണ്. എന്നാൽ എറണാകുളത്ത് നിന്നും തൃശ്ശൂരിലേക്ക് ടാക്സിയിൽ വന്നതിന് കാത്തിരിപ്പു കൂലിയടക്കം 3500 രൂപയായെന്നും അതിൽ 2400 ഒഴിച്ച് ബാക്കി താൻ സീരിയലിൽ അഭിനയിച്ച് ഉണ്ടാക്കിയ പണമാണെന്നുമായിരുന്നു 'എന്റെ വില' എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിൽ ചുള്ളിക്കാട് പറഞ്ഞത്.

മിമിക്രിക്കും പാട്ടിനും പതിനായിരങ്ങളും ലക്ഷങ്ങളും നൽകുന്ന മലയാളികൾ സാഹിത്യ അക്കാദമിയിലൂടെ തനിക്കു ചാർത്തി നൽകിയ വിലയാണ് 2400 രൂപ എന്നും കുറിപ്പിൽ പറയുന്നു. ചുള്ളിക്കാടിന്റെ വിമർശനം ചർച്ചയാകുമ്പോഴാണ് മറ്റൊരാരോപണവുമായി ശ്രീകുമാരൻ തമ്പിയും എത്തുന്നത്.

'പാട്ടെഴുതിച്ചു, അപമാനിക്കപ്പെട്ടു'; സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പിയും
'വിലയായി കല്‍പ്പിച്ചത് 2400 രൂപ, ദയവായി ഇനി ബുദ്ധിമുട്ടിക്കരുത്'; സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളസാഹിത്യ അക്കാദമിയിൽ നിന്നും പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ മാസങ്ങൾക്കു മുമ്പ് എനിക്ക് കേരളസാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നു. കേരള ഗവൺമെന്റിന് എവിടെയും എല്ലാകാലത്തും ഉപയോഗിക്കാൻ പാകത്തിൽ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്നു അക്കാദമി സെക്രട്ടറിയായ ശ്രീ.അബൂബക്കർ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാൻ ആ ക്ഷണം നിരസിച്ചു. കേരളസാഹിത്യ അക്കാദമി ഇന്നേവരെ എന്റെ ഒരു പുസ്തകത്തിനും അവാർഡ് നൽകിയിട്ടില്ല. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരമോ ഫെലോഷിപ്പോ നൽകിയിട്ടില്ല. ഞാൻ പിന്തുണ ആവശ്യപ്പെട്ട് ആരുടേയും പിന്നാലെ നടന്നിട്ടുമില്ല. അതുകൊണ്ടു തന്നെ എനിക്ക് അക്കാദമിയോട് പ്രത്യേക കടപ്പാടോ വിധേയത്വമോ ഇല്ല.അതുകൊണ്ടാണ്ഈ പാട്ടെഴുത്തിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചത്..( എന്തിന് ? ഇപ്പോൾ നടന്ന പുസ്തകോത്സവത്തിനു പോലും എന്നെ ക്ഷണിച്ചിട്ടില്ല )

ശ്രീ.അബൂബക്കറും ശ്രീ..സച്ചിദാനന്ദനും വീണ്ടും നിർബന്ധിച്ചപ്പോൾ സാമാന്യമര്യാദയുടെ പേരിൽ ഞാൻ സമ്മതിച്ചു. അബൂബേക്കർ എന്നോട് ചോദിച്ചു.--"താങ്കളല്ലാതെ മറ്റാര് ? "എന്ന്. "ചെറിയ ക്ലാസിലെ കുട്ടിക്കു പോലും മനസ്സിലാകുന്ന രീതിയിലായിരിക്കണം പാട്ട്" എന്ന് പ്രതേകം നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് രചനാശൈലി ഞാൻ ലളിതമാക്കി. ഒരാഴ്ചക്കുള്ളിൽ ഞാൻ പാട്ട് എഴുതി അയച്ചു. "എനിക്ക് തൃപ്തിയായില്ല "

എന്ന് അബൂബേക്കറിൽ നിന്ന് മെസ്സേജ് വന്നു. ഞാൻ "എങ്കിൽ എന്നെ ഒഴിവാക്കണം "എന്ന് പറഞ്ഞു. വീണ്ടും സച്ചിദാനന്ദൻ എനിക്ക് മെസ്സേജ് അയച്ചു."താങ്കൾക്ക് എഴുതാൻ കഴിയും "എന്നു പറഞ്ഞു. ആദ്യ വരികൾ (പല്ലവി ) മാത്രം മാറ്റിയാൽ മതി. പാട്ടിന്റെ രണ്ടാം ഭാഗം മനോഹരമാണ്" എന്ന് അബൂബേക്കർ പറഞ്ഞു. ഞാൻ പല്ലവി മാറ്റിയെഴുതിക്കൊടുത്തു. അതിനു ശേഷം സച്ചിദാനന്ദനിൽ നിന്ന് "നന്ദി"എന്ന ഒറ്റവാക്ക് മെസ്സേജ് ആയി വന്നു.

എന്റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന്‌ ഇപ്പോഴും അറിയില്ല. അക്കാദമിയിൽ നിന്ന് അനുകൂലമായോ പ്രതികൂലമായോ ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയിട്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ "സാഹിത്യ അക്കാദമി കവികളിൽ നിന്നും കേരളഗാനം ക്ഷണിക്കുന്നു" എന്നു കാണിക്കുന്ന ഒരു പരസ്യം സ്വകാര്യചാനലുകളിൽ വന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. എന്റെ പാട്ട് അവർ നിരാകരിച്ചു എന്നാണല്ലോ ഇതിനർത്ഥം. മൂവായിരത്തിലധികം പാട്ടുകളെഴുതിയ എനിക്ക് കെ.സി.അബൂബക്കർ എന്ന ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നു. ഇതിന് ഉത്തരം പറയേണ്ടത് നമ്മുടെ സാംസ്കാരിക മന്ത്രി സഖാവ് സജി ചെറിയാനും എന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ആസ്വാദകരുമാണ് .

ഞാനെഴുതിയ ഈ പുതിയ കേരളഗാനം എന്റെ ചിലവിൽ റിക്കോർഡ് ചെയ്ത് ഞാൻ ലോകത്തുള്ള എല്ലാ മലയാളികൾക്കും വേണ്ടി യൂട്യൂബിൽ അധികം വൈകാതെ അപ്‌ലോഡ് ചെയ്യും. എല്ലാ മലയാളികളുടെയും സ്വത്തായിരിക്കും ആ പാട്ട്. എനിക്ക് പകർപ്പവകാശം വേണ്ട. വിദ്യാലയങ്ങൾക്കും സാംസ്കാരിക സംഘടനകൾക്കും കുട്ടികൾക്കും ആ പാട്ട് ഇഷ്ടം പോലെ ഉപയോഗിക്കാം. കേരളത്തെക്കുറിച്ചും മലയാളഭാഷയെക്കുറിച്ചും ഏറ്റവുമധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ചെയ്യാൻ കഴയുന്നത് ഇത് മാത്രമാണ്.

logo
The Fourth
www.thefourthnews.in