സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഓഗസ്റ്റ് 27 മുതൽ

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഓഗസ്റ്റ് 27 മുതൽ

തലസ്ഥാനത്ത് കവടിയാര്‍ മുതല്‍ മണക്കാട് ജങ്ഷന്‍ വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ രണ്ട് വരെ സംഘടിപ്പിക്കും. സെപ്തംബര്‍ രണ്ടിന് തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് വര്‍ണശബളമായ ഘോഷയാത്രയും നടക്കും. സംസ്ഥാനതല ഓണാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് കവടിയാര്‍ മുതല്‍ മണക്കാട് ജങ്ഷന്‍ വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും വിപുലമായി ഓണം വാരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ തീരുമാനം. തിരുവനന്തപുരത്ത് കവടിയാര്‍ മുതല്‍ മണക്കാട് ജങ്ഷന്‍ വരെ റോഡിന് ഇരുവശത്തുമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വൈദ്യുത ദീപാലങ്കാരം ഏര്‍പ്പെടുത്തണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി തനത് ഫണ്ടില്‍ നിന്ന് പരമാവധി രണ്ട് ലക്ഷം രൂപ വരെ ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി.

ഓണാഘോഷ പരിപാടികളില്‍ പൊതുജനങ്ങളെ കൂടി ഭാഗവാക്കാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങളിലും ദീപാലങ്കാരം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നതിനായി വിനോദ സഞ്ചാര വകുപ്പ് ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സെപ്തംബര്‍ രണ്ടിന് നടക്കുന്ന സമാപന ഘോഷയാത്രയില്‍ ഫ്‌ലോട്ടുകള്‍ അവതരിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ എല്ലാ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സ്വന്തം ഫണ്ടില്‍ നിന്ന് പരമാവധി നാല് ലക്ഷം രൂപവരെ ചെലവഴിക്കുന്നതിവനും അനുമതിയുണ്ട്.

മുന്‍വര്‍ഷങ്ങളിലേത് പോലെ ഇക്കുറിയും ഓണാഘോഷം വിപുലമായി സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷത്തില്‍ നിരവധി കലാപരിപാടികളും തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും.

logo
The Fourth
www.thefourthnews.in