സോഷ്യല്‍ മീഡിയ ഇടപെടല്‍ വേണ്ട, രാഷ്ട്രീയ പ്രവര്‍ത്തനത്തിനും നിയന്ത്രണം; കോളേജ് അധ്യാപകരെ ചട്ടം പഠിപ്പിക്കാൻ എന്‍എസ്എസ്

സോഷ്യല്‍ മീഡിയ ഇടപെടല്‍ വേണ്ട, രാഷ്ട്രീയ പ്രവര്‍ത്തനത്തിനും നിയന്ത്രണം; കോളേജ് അധ്യാപകരെ ചട്ടം പഠിപ്പിക്കാൻ എന്‍എസ്എസ്

പുതിയ അധ്യയന വര്‍ഷത്തില്‍ യുണിവേഴ്‌സിറ്റി, കേരള സര്‍ക്കാര്‍, യുജിസി എന്നിവയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം എന്ന് വ്യക്തമാക്കിയാണ് സര്‍ക്കുലര്‍

നായര്‍ സര്‍വീസ് സൊസൈറ്റിക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ജീവനക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍. സോഷ്യല്‍ മീഡിയ ഇടപെടല്‍ മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം വരെ നിയന്ത്രിക്കണമെന്നാണ് എന്‍എസ്എസ് കോളേജ് സെന്‍ട്രല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ യുണിവേഴ്‌സിറ്റി, കേരള സര്‍ക്കാര്‍, യുജിസി എന്നിവയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം എന്ന് വ്യക്തമാക്കിയാണ് സര്‍ക്കുലര്‍.

ജീവനക്കാര്‍ ലേഖനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം

യുജിസി അനുശാസിക്കുന്ന എല്ലാ നിയമപരമായ വ്യവസ്ഥകളും സേവന നിയമങ്ങളും പ്രൊഫഷണല്‍ പെരുമാറ്റ ചട്ടങ്ങളും എയ്ഡഡ് കോളേജുകളിലെ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കുകയാണ് സര്‍ക്കുലര്‍. ഇത്തരം ചട്ടങ്ങള്‍ക്ക് കീഴില്‍ വരുന്ന അധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാര്‍ ലേഖനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം.

പോസ്റ്റുകള്‍, സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍, ടി വി ഷോകള്‍, സംവാദങ്ങള്‍ തുടങ്ങിയവയില്‍ പങ്കാളികളാകുന്നതിന് പ്രിന്‍സിപ്പലിന്റെ/മാനേജ്മെന്റിന്റെ മുന്‍കൂര്‍ അനുമതി തേടണം. അത്യാവശ്യമെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ അനുമതി വേഗത്തില്‍ ലഭ്യമാക്കും. എന്നാല്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സാചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

കാമ്പസ് രാഷ്ട്രീയം, വിദ്യാര്‍ഥികളുടെ അച്ചടക്കം എന്നിവ വ്യക്തമാക്കുന്ന ലിംഗ്‌ദോ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം

കാമ്പസ് രാഷ്ട്രീയം, വിദ്യാര്‍ഥികളുടെ അച്ചടക്കം എന്നിവ വ്യക്തമാക്കുന്ന ലിംഗ്‌ദോ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, ലബോറട്ടറികള്‍, സെമിനാര്‍ ഹാളുകള്‍, കമ്പസിലെ തുറസ്സായ സ്ഥലങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍/അധ്യാപകര്‍/അനധ്യാപക ജീവനക്കാര്‍ എന്നിവര്‍ക്ക് രാഷ്ട്രീയ/സംഘടനാ ആവശ്യങ്ങള്‍ക്കായി അനുവദിക്കരുത്. കാമ്പസിലെ ഇത്തരം ഇടങ്ങള്‍ അക്കാദമികവും, നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായതുമായ കാര്യങ്ങള്‍ക്കായി മാത്രമായിരിക്കും അനുവദിക്കുക. ഇതിനായി പ്രിന്‍സിപ്പലിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങണം.

കാമ്പസിലും വിവിധ പഠന വകുപ്പുകളിലും അക്കാദമികമോ, ഔദ്യോഗികമോ ആയ പ്രവര്‍ത്തനങ്ങളുടെ പോസ്റ്ററുകള്‍ ഒഴികെയുള്ളവ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. കലണ്ടറുകള്‍ കേരള സര്‍ക്കാര്‍/ ഇന്ത്യാ ഗവണ്‍മെന്റ്/ നായര്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടേത് മാത്രം ഉപയോഗിക്കണം. മറ്റുള്ളവ കോളേജ് കെട്ടിടങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും നീക്കം ചെയ്യാന്‍ പ്രിന്‍സിപ്പൽ ഇടപെടല്‍ നടത്തണം. നിര്‍ദേശങ്ങളില്‍ ലംഘനങ്ങള്‍ ഉണ്ടായാല്‍ മാനേജ്‌മെന്റിനെ അറിയിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

Attachment
PDF
NSS College -01-1.pdf
Preview

അതേസമയം, എന്‍എസ്എസിന്റെ നിലപാടുകളെ വിമര്‍ശിച്ച് അധ്യാപക സംഘടനകള്‍ രംഗത്തെത്തി. എന്‍എസ്എസ് സര്‍ക്കുലര്‍ അധ്യാപകരുടെ സംഘടനാ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്ന് ഓള്‍ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഇത്തരം നിയന്ത്രണങ്ങള്‍ പരിഹാസമായിട്ടേ പൊതുസമൂഹം കാണുകയുള്ളു എന്നും സംഘടന പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in