നീതി നിഷേധിക്കപ്പെട്ടാല്‍ സഹായം തേടാം; കോളേജുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

നീതി നിഷേധിക്കപ്പെട്ടാല്‍ സഹായം തേടാം; കോളേജുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്

സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സര്‍വലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. കോളേജ് പ്രിന്‍സിപ്പാളും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കില്‍ വകുപ്പ് മേധാവിയും ചെയര്‍പേഴ്സണായാണ് സെല്‍ നിലവില്‍ വരിക. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും പിടിഎ പ്രതിനിധിക്കും, നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന അധ്യാപകര്‍ക്കും ഒരുവര്‍ഷവും, സര്‍വകലാശാലാ പ്രതിനിധികള്‍ക്ക് രണ്ട് വര്‍ഷവുമായിരിക്കും അംഗത്വകാലാവധി. സര്‍വകലാശാലാ പ്രതിനിധികള്‍ സ്ഥാപനത്തിന് പുറത്തുനിന്നുള്ളവരായിരിക്കും.

പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ സര്‍വകലാശാലാ വകുപ്പ് മേധാവി ശുപാര്‍ശ ചെയ്യുന്ന രണ്ട് അധ്യാപകര്‍ സമിതിയിലുണ്ടാകും. അതിലൊരാള്‍ വനിതയായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കോളേജ് യൂണിയന്‍ /ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്റസ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, വിദ്യാര്‍ഥികളില്‍ നിന്നും അവരാല്‍ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രതിനിധികള്‍ (ഒരാള്‍ വനിത), പ്രിന്‍സിപ്പല്‍ / സര്‍വകലാശാലാ വകുപ്പുമേധാവി നാമനിര്‍ദ്ദേശം ചെയ്യുന്ന ഭിന്നശേഷിവിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥി, എസ്സി-എസ്ടി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥി എന്നിവരും സമിതിയിലുണ്ടാകും. പുറമെ, പിടിഎ പ്രതിനിധി, സര്‍വ്വകലാശാലാ പ്രതിനിധിയായി സിന്‍ഡിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന അധ്യാപകന്‍/അദ്ധ്യാപിക എന്നിവരും ചേരുന്ന തരത്തിലാണ് സെല്ലിന്റെ ഘടന.

വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും പിടിഎ പ്രതിനിധിക്കും, നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന അധ്യാപകര്‍ക്കും ഒരുവര്‍ഷവും, സര്‍വകലാശാലാ പ്രതിനിധികള്‍ക്ക് രണ്ട് വര്‍ഷവുമായിരിക്കും അംഗത്വകാലാവധി. സര്‍വകലാശാലാ പ്രതിനിധികള്‍ സ്ഥാപനത്തിന് പുറത്തുനിന്നുള്ളവരായിരിക്കും. വിദ്യാര്‍ഥികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനോടൊപ്പം നടത്തും അടുത്ത പ്രതിനിധി വരുംവരെ അംഗങ്ങളായ വിദ്യാര്‍ഥികള്‍ തുടരാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമികരണമുണ്ടാകുക.

ആവശ്യമായ ഘട്ടങ്ങളില്‍ ചെയര്‍പേഴ്‌സണ്‍ സെല്ലിന്റെയോഗം വിളിക്കാനാകും ആറ് അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാലും ചെയര്‍പേഴ്‌സണ്‍ യോഗം വിളിക്കണം. ഏഴംഗങ്ങളാണ് യോഗത്തിന്റെ ക്വാറം. ഭൂരിപക്ഷാടിസ്ഥാനത്തില്‍ സെല്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ചെയര്‍പേഴ്‌സണ് നിയമപരമായ ഉത്തരവാദിത്തമുണ്ടാകും. സെല്‍ കണ്‍വീനറെ സമിതിക്ക് തിരഞ്ഞെടുക്കാനാകും.

സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ അകാരണമായി തടഞ്ഞുവക്കുന്നതും നിഷേധിക്കുന്നതും, കോളേജ് നല്‍കുന്ന സേവനങ്ങള്‍ക്ക് പ്രഖ്യാപിതനയങ്ങള്‍ക്ക് വിരുദ്ധമായി അധികഫീസ് വാങ്ങുന്നത്, അടിസ്ഥാനസൗകര്യങ്ങളില്‍ ഉള്ള കുറവുകള്‍, പരീക്ഷസംബന്ധമായ എല്ലാ വിധ പരാതികളും, ജാതിപരമോ ലിംഗപരമോ സാമൂഹ്യപരമോ മതപരമോ ഭിന്നശേഷിപരമോ ആയ വേര്‍തിരിവുകളുണ്ടാക്കല്‍, അധികാരികളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും സഹവിദ്യാര്‍ത്ഥികളില്‍നിന്നും ജീവനക്കാരില്‍നിന്നുമുണ്ടാകുന്ന മാനസിക-ശാരീരികപീഡനങ്ങള്‍, ഏതെങ്കിലും തരത്തിലുള്ള ഇരവത്കരണം എന്നിവയിലെല്ലാം സ്ഥാപനത്തില്‍ നിലവിലുള്ള സംവിധാനങ്ങളില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഈ സെല്ലില്‍ പരാതിനല്‍കാം. സര്‍വകലാശാലാ നിയമങ്ങള്‍ പ്രകാരം ലഭിക്കേണ്ട ക്ലാസുകളും ട്യൂട്ടോറിയലുകളും ലഭിക്കാത്ത സാഹചര്യവും സെല്ലിന്റെ പരിഗണനാ വിഷയമായിരിക്കും

പരാതികള്‍ക്കുമേല്‍ സര്‍വകലാശാലാ തലത്തില്‍ അപ്പീല്‍സംവിധാനം ഉണ്ടാകും. കോളേജുതല സമിതിയുടെ തീരുമാനത്തിന്മേല്‍ ആക്ഷേപം വന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വ്വകലാശാലാ അപ്പലേറ്റ് സമിതിയെയോ നിലവിലുള്ള ട്രൈബ്യൂണലിനേയോ സമീപിക്കാം.

logo
The Fourth
www.thefourthnews.in