പ്ലസ് ടു വിദ്യാർഥിയുടെ മരണം: ഡിസ്ചാർജ് വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടെന്ന് അധികൃതർ; നിഷേധിച്ച് ബന്ധുക്കൾ

പ്ലസ് ടു വിദ്യാർഥിയുടെ മരണം: ഡിസ്ചാർജ് വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടെന്ന് അധികൃതർ; നിഷേധിച്ച് ബന്ധുക്കൾ

രോഗപ്രതിരോധ സംവിധാനം ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന അസുഖമായ സിസ്റ്റമിക് ലൂപസ് എരിത്തമെറ്റോസിസ് എന്ന അസുഖമാണ് മീനാക്ഷിക്ക് ഉണ്ടായിരുന്നതെന്നും മതിയായ ചികിത്സ നല്‍കിയിരുന്നതായും അധികൃതർ

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി മീനാക്ഷി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. ബന്ധുക്കള്‍ ഡിസ്ചാർജ് വേണമെന്ന് എഴുതിനല്‍കിയതിന് ശേഷമാണ് മീനാക്ഷിയെ വിട്ടയച്ചത്. രോഗപ്രതിരോധ സംവിധാനം ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന അസുഖമായ സിസ്റ്റമിക് ലൂപസ് എരിത്തമെറ്റോസിസ് എന്ന അസുഖമാണ് മീനാക്ഷിക്ക് ഉണ്ടായിരുന്നത്. ഈ അസുഖത്തിന് മതിയായ ചികിത്സ നല്‍കിയിരുന്നതായി അധികൃതർ വ്യക്തമാക്കുന്നു.

എന്നാല്‍ മെഡിക്കല്‍ കോളേജ് ഉന്നയിക്കുന്ന വാദം തള്ളുകയാണ് കുട്ടിയുടെ അയല്‍വാസിയായ അജി. തങ്ങള്‍ ഡിസ്ചാർജ് ആവശ്യപ്പെട്ടിട്ടില്ല. അസുഖം പൂര്‍ണായി മാറിയതായും ഇനി മരുന്ന് കഴിച്ചാല്‍ മതിയെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. തുടർന്നാണ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതെന്ന് അജി ദ ഫോർത്തിനോട് വ്യക്തമാക്കി. കുട്ടിയുടെ അസുഖം എന്താണെന്ന് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അലര്‍ജിയാണെന്ന് മാത്രമാണ് തങ്ങളുടെ അറിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെവിയില്‍ ഫാൻസി കമ്മലിട്ടതിന് പിന്നാലെയുണ്ടായ അലര്‍ജിയെ തുടർന്നാണ് മീനാക്ഷിയെ ഈ മാസം 17നാണ് മീനാക്ഷിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോകുന്നവഴി ദേഹാസ്വാസ്ഥ്യമുണ്ടായി. തിരിച്ച് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മീനാക്ഷിയുടെ അച്ഛന്റെ പരാതിയില്‍ ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളേജ് പോലീസ് ദ ഫോർത്തിനോട് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in