വള്ളംകളി സീസണിന് തുടക്കം; പരിശീലനം തുടങ്ങി; ജൂലൈ 12ന് ചമ്പക്കുളം ജലോത്സവം

വള്ളംകളി സീസണിന് തുടക്കം; പരിശീലനം തുടങ്ങി; ജൂലൈ 12ന് ചമ്പക്കുളം ജലോത്സവം

വള്ള സമിതിയുമായി കരാറിലെത്താത്ത ക്ലബ്ബുകളുമായി സമിതികൾ ചർച്ച നടത്തി വരികയാണ്

ഈ വർഷത്തെ വള്ളം കളി സീസണിന് തുടക്കമാവുന്നു. ജൂലൈ 12 ന് ചമ്പക്കുളം മൂലം ജലോത്സവത്തോടെയാണ് ഈ വർഷത്തെ സീസൺ ആരംഭിക്കുക. മത്സരത്തിന്റെ ഭാഗമായി ക്ലബുകൾ ടീം തെരഞ്ഞെടുപ്പുകളും പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. പ്രധാന ക്ലബുകളെല്ലാം തന്നെ ചുണ്ടൻ വള്ള സമിതിയുമായി കരാറിലെത്തി. വള്ള സമിതിയുമായി കരാറിലെത്താത്ത ക്ലബ്ബുകളുമായി സമിതികൾ ചർച്ച നടത്തി വരികയാണ്. ചർച്ച തീരുമാനത്തിലെത്തിയാൽ ഇവരും പരിശീലനം ഉടനെ ആരംഭിക്കും.

അതേസമയം നെഹ്‌റു ട്രോഫി ജലോത്സവത്തിലും ചാമ്പ്യൻസ് ബോട്ട് ലീഗിലും വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് വീയപുരം ചുണ്ടനുമായി കരാറിലെത്തി. കേരള പോലീസ് ബോട്ട് ക്ലബ്ബ് ആണ് ഇത്തവണത്തെ സിബിഎൽ മത്സരങ്ങളിൽ കഴിഞ്ഞ വർഷം പിബിസി തുഴഞ്ഞ കട്ടിൽ തെക്കേതിൽ ചുണ്ടൻ തുഴയുക. എൻസിഡിസി കുമരകം, നിരണം ചുണ്ടനുമായി കരാറിലെത്തി. വിബിസി കൈനകരി കാരിച്ചാൽ ചുണ്ടനുമായും കുമരകം ടൗൺ ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനുമായും, യുബിസി നടുഭാഗം ചുണ്ടനുമായും കരാറിലെത്തി. കുട്ടനാട് റോവിങ് അക്കാദമി ടീമാണ് പുത്തൻ ചുണ്ടനായ തലവടി ചുണ്ടനെ നയിക്കുക.

ഒരു മാസത്തോളം നീളമുള്ളതാണ് പരിശീലന കാലയളവ്. മത്സരങ്ങൾക്കിറങ്ങാത്ത വള്ളങ്ങളിലാണ് പരിശീലനം നടക്കുക. അതിരാവിലെ വ്യായാമത്തോടെ ആരംഭിക്കുന്ന പരിശീലനത്തിൽ മുളപ്പിച്ച ധാന്യങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണമാണ് അംഗങ്ങൾക്ക് നൽകുക. രണ്ടു മണിക്കൂറോളം നീണ്ട പരിശീലനത്തിന് ശേഷമാണ് പ്രഭാത ഭക്ഷണം കഴക്കുന്നത്. രാവിലെ മാത്രമല്ല, വൈകിട്ടും മണിക്കൂറുകൾ നീളുന്ന പരിശീലനം ഉണ്ടാകും. ഒരു ടീമിൽ 120 മുതൽ 140 വരെ അംഗങ്ങൾ ഉണ്ടാകും. മാസ് ഡ്രിൽ, യോഗ, പ്രാർത്ഥന എന്നിവയും പരിശീലന ക്യാമ്പുകളിൽ ഉണ്ട്.

സിബിഎല്ലിന്റെ ആദ്യ രണ്ട് പതിപ്പിലും വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഹാട്രിക് കിരീടം മുന്നിൽ കണ്ടാകും ഇത്തവണ ഓളപ്പരപ്പിലിറങ്ങുക. എന്നാൽ കൈവിട്ടുപോയ കിരീടത്തെ കൈപ്പിടിയിൽ ഒതുക്കുകയാണ് എൻസിഡിസി, യുബിസി, കേരളാ പോലീസ്, കെടിബിസി തുടങ്ങിയ ടീമുകളുടെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in