'കളമശേരിയില്‍ നടന്നത് ബോംബ് സ്‌ഫോടനം തന്നെ; പൊട്ടിത്തെറിച്ചത് ടിഫിന്‍ ബോക്‌സില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു'

'കളമശേരിയില്‍ നടന്നത് ബോംബ് സ്‌ഫോടനം തന്നെ; പൊട്ടിത്തെറിച്ചത് ടിഫിന്‍ ബോക്‌സില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു'

അകലെ നിന്നു സ്‌ഫോടനം നിയന്ത്രിക്കാവുന്ന തരത്തിലുള്ള വീര്യം കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് യഹോവ സാക്ഷികളുടെ പ്രാര്‍ഥനായോഗത്തിനിടയില്‍ ഉണ്ടായതെന്നു ഡിജിപി

കൊച്ചി കളമശേരി കണ്‍വെന്‍ഷന്‍ സെന്ററിന്‍ നടന്നത് ബോംബ് സ്‌ഫോടനം തന്നെയെന്നു സ്ഥിരീകരിച്ച് ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹേബ്. അകലെ നിന്നു സ്‌ഫോടനം നിയന്ത്രിക്കാവുന്ന തരത്തിലുള്ള വീര്യം കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് യഹോവ സാക്ഷികളുടെ പ്രാര്‍ഥനായോഗത്തിനിടയില്‍ ഉണ്ടായതെന്നും ചോറ്റുപാത്രത്തിലാകാം ഈ സ്‌ഫോടക വസ്തു ഘടിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നതെന്നും ഡിജിപി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ വിദഗ്ധ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്നുതന്നെ രൂപീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗൗരവമായി കാണുമെന്നും ഡിജിപി വ്യക്തമാക്കി.

സ്‌ഫോടനത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും ഡിജിപി പറഞ്ഞു. രണ്ടായിരത്തിലേറെ ആളുകള്‍ കൂടുന്ന ഒരു പ്രാര്‍ഥനാ യോഗത്തിലേക്ക് കടന്നുകയറി വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചു സ്‌ഫോടനം നടത്താന്‍ വ്യക്തമായ ആസൂത്രണം വേണമെന്നും ഇക്കാര്യത്തില്‍ ഗൗരവതരമായ അന്വേഷണം നടത്തുമെന്നും ഡിജിപി അറിയിച്ചു.

നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് വ്യക്തമായതോടെ കളമശേരിയില്‍ ഇതിനു മുമ്പ് നടന്ന ഇത്തരം സംഭവങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്കും അന്വേഷണം നീളുമെന്നും ഡിജിപി സൂചിപ്പിച്ചു. ഇതിനു മുമ്പ് കാക്കനാട്‌ സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കളക്‌ട്രേറ്റില്‍ സമാന രീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. ഈ സാഹചര്യത്തില്‍ എറണാകുളത്തും മറ്റു ജില്ലകളിലുമുള്ള റെയില്‍വേ സ്‌റ്റേഷന്‍ ബസ് സ്റ്റാന്‍ഡ് അടക്കമുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ പോലീസ് പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളമശേരി മെഡിക്കല്‍ കോളജിനു സമീപമുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഇന്നു രാവിലെയാണ് സ്‌ഫോടനം നടന്നത്. ഒന്നിനു പിന്നാലെ ഒന്നായി നടന്ന നാലു പൊട്ടിത്തെറികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും അമ്പതിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. മരിച്ച ആളുടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. 27നായിരുന്നു സമ്മേളനം ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in