ഹോട്ടല്‍ മജ്‌ലിസ്
ഹോട്ടല്‍ മജ്‌ലിസ്

ഭക്ഷ്യവിഷബാധ; പറവൂർ മജ്‌ലിസ് ഹോട്ടലിലെ ചീഫ് കുക്ക് അറസ്റ്റില്‍

ഹോട്ടലിന്റെ ലൈസൻസ് ഉടമയ്ക്കെതിരെയും കേസടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.

പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്‌ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരൻ അറസ്റ്റില്‍. കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാർ ആണ് അറസ്റ്റിലായത്. കേസിലെ ആദ്യ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. പറവൂര്‍ ടൗണിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 70 ഓളം പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഹസൈനാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹോട്ടലിന്റെ ലൈസൻസ് ഉടമയ്ക്കെതിരെയും കേസടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഹോട്ടൽ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിച്ച ഭക്ഷണസാധനങ്ങളുടെ സാമ്പിളിന്റെ പരിശോധനാഫലത്തിന്റെയും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ കൂടുതൽ ശക്തമായ നടപടികൾക്കും സാധ്യതയുണ്ട്. ഭക്ഷ്യവിഷബാധയില്‍ അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

തിങ്കളാഴ്ച്ച വൈകീട്ട് പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് ഛര്‍ദിയും വയറിളക്കവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. കളമശ്ശേരി മെഡിക്കല്‍ കോളേജ്, പറവൂര്‍ താലൂക്ക് ആശുപത്രി, പറവൂരിലെ സ്വകാര്യ ആശുപത്രികള്‍, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി നിരവധി പേരാണ് ചികിത്സ തേടിയത്.

ഛര്‍ദ്ദി, വയറിളക്കം, പനി, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർ ചികിത്സ തേടിയത്. ഹോട്ടല്‍ ദേശീയ പാതയുടെ തൊട്ടടുത്തായതിനാല്‍ നിരവധി പേരാണ് ഇവിടെ ഭക്ഷണം കഴിക്കാറുള്ളത്. അതുകൊണ്ട് തന്നെ കൂടുതല്‍ പേര്‍ക്ക് ലക്ഷണങ്ങളനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്. കുഴിമന്തി, ഷവായി, മയോണൈസ് തുടങ്ങിയവയാണ് ഭക്ഷ്യവിഷബാധയേറ്റവരെല്ലാം കഴിച്ചത്.

logo
The Fourth
www.thefourthnews.in