അപകടത്തില്‍ തകര്‍ന്ന ടൂറിസ്റ്റ് ബസ്
അപകടത്തില്‍ തകര്‍ന്ന ടൂറിസ്റ്റ് ബസ്

വടക്കഞ്ചേരി ബസ് അപകടം: സർക്കാർ നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂമന്ത്രി

റോഡ് സുരക്ഷാനിയമങ്ങള്‍ ലംഘിച്ചെങ്കില്‍ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട് വടക്കഞ്ചേരിയില്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. സമഗ്ര അന്വേഷണം നടത്തും, ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, റോഡ് സുരക്ഷാനിയമങ്ങള്‍ ലംഘിച്ചെങ്കില്‍ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, ടൂറിസ്റ്റ് ബസ് അപകടസമയത്ത് അമിതവേഗതയിലായിരുന്നുവെന്നാണ് ജിപിഎസ് വിവരങ്ങള്‍. 65 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ അപകടസമയത്ത് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍ ആയിരുന്നു. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാർ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമായി രണ്ട് അനധ്യാപകരും ഉള്‍പ്പെടെ 49 പേരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് ചതുപ്പിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച അഞ്ച് പേര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. കെഎസ്ആര്‍ടിസി യാത്രക്കാരായ മൂന്ന് പേരും, ഒരു അധ്യപകനുമാണ് മരിച്ച മറ്റുള്ളവര്‍. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായ നാല് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

logo
The Fourth
www.thefourthnews.in