'സമ്മര്‍ദ്ദത്തില്‍ വീഴില്ല, സര്‍ക്കാരിന് നിയമനടപടി സ്വീകരിക്കാം'; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍

'സമ്മര്‍ദ്ദത്തില്‍ വീഴില്ല, സര്‍ക്കാരിന് നിയമനടപടി സ്വീകരിക്കാം'; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍

ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടി പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെനന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം

തനിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയിൽ പോകുമ്പോൾ സർക്കാരിന് ആശയക്കുഴപ്പം മാറുമെന്നും ഗവർണർ പറഞ്ഞു. നിയമസഭ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമീപനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതികരണം. ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തിൽ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

"സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ നിയമോപദേശത്തിനായി ചിലവഴിച്ചത് 40 ലക്ഷം രൂപയാണ്. 40 ലക്ഷം രൂപ ചിലവഴിച്ചതിൽ ആർക്കാണ് ഗുണമുണ്ടായത്. ജീവനക്കാർക്ക് ശമ്പളം നല്കാൻ പോലും പണമില്ലാതിരിക്കെയാണ് ഇത്രയും ചിലവഴിച്ചത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന ആളല്ല ഞാൻ. സർക്കാരിന് നിയമനടപടി സ്വീകരിക്കാം," -ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടി പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെനന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. "സംസ്ഥാനത്ത് ബില്ലുകൾ പാസാകാതെ വൈകുന്നത് ഗവര്‍ണറുടെ അനുചിതമായ സമീപനം മൂലമാണ്. ഒരു വര്‍ഷവും 10 മാസവുമായി എട്ട് ബില്ലുകളാണ് അദ്ദേഹത്തിന്റെ അനുമതിക്കായി കിടക്കുന്നത്.

ഈ സമീപനം ഭരണഘടനാ വിരുദ്ധമെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ കഴിയില്ല. ഗവർണറുടെ നടപടി കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ്.ജനാഭിലാഷം പ്രതിഫലിക്കുന്ന നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാക്കാൻ കാലതാമസം വരുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് യോജിച്ചതല്ല. ആവശ്യപ്പെട്ട വിശദീകരണം സർക്കാർ നൽകിയിട്ടും ഗവർണർ ബില്ലുകളിൽ ഒപ്പിട്ടില്ല. ഗവർണർക്ക് നിയമപരമായി വിയോജിക്കാൻ അവകാശമുണ്ട്. എന്നാൽ സാധാരണ ബില്ലുകൾപോലും തടഞ്ഞുവയ്ക്കുന്നത് ശരിയല്ല. ഈ നടപടി കൊളോണിയൽ കാലത്തെ രീതിയാണ്. സർക്കാരിന്റെ ഉപദേശം തേടിയാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. വിഷയത്തിൽ നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയാണ് സർക്കാരിനുമുന്നിലുള്ള വഴി.

ഗവർണർക്ക് ബില്ലുകൾ തടഞ്ഞുവയ്ക്കാൻ അധികാരമുണ്ടോയെന്നത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് രിമാന്റെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ മുതിര്‍ന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിനെ സമീപിച്ചിട്ടുണ്ട്," മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in