പിണറായിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍; അന്വേഷിക്കണമെന്ന് ഷോണ്‍ ജോര്‍ജ്

പിണറായിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍; അന്വേഷിക്കണമെന്ന് ഷോണ്‍ ജോര്‍ജ്

മുഖ്യമന്ത്രിക്ക് എതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്

കമല ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ അഡീഷണല്‍ ഇന്‍കം ടാക്‌സ് ഡയറക്ടര്‍ ജനറല്‍ ആര്‍ മോഹനന്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായാണ് ആര്‍ മോഹനന് പഴ്‌സണല്‍ സ്റ്റാഫില്‍ ഇടം നല്‍കിയതെന്നും ഷോണ്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഒരു ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നതില്‍ തെറ്റില്ല. അതേ ഉദ്യേഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ വര്‍ഷങ്ങളായി ഇരിക്കണമെങ്കില്‍ അതിന്റെ പുറകില്‍ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയാണെന്ന് താന്‍ സംശയിക്കുന്നു എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ഈ അന്വേഷണ ഉദ്യോഗസ്ഥന്‍ കൊടുത്ത റിപ്പോര്‍ട്ടിലും അദ്ദേഹത്തിന്റെ ഇപടുകളിലും അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും. റിട്ടയര്‍മെന്റിന് ശേഷം അദ്ദേഹം നേരെയെത്തിയത് മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിലേക്കാണ്. ക്രൈം നന്ദകുമാര്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചാല്‍ ഈ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടാനും സാധ്യതയുണ്ട്.

കമല ഇന്റര്‍നാഷണല്‍ എല്ലാവരും മറന്നുപോയതാണ്. ഇത് സഭയില്‍ തന്നെ ഓര്‍മ്മിപ്പിച്ചത് മുഖ്യമന്ത്രിയാണ്. ഈ ഉദ്യോഗസ്ഥന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും കേസുകളില്‍ നടത്തിയിട്ടുള്ള ഇടപെടലുകളിലും സമഗ്രമായ അന്വേഷണം വേണം.

പരാതി ഇന്‍കം ടാക്‌സിനാണോ ധനകാര്യ മന്ത്രാലയത്തിനാണോ നല്‍കേണ്ടത് എന്ന് ആലോചിച്ച് തീരുമാനിക്കും. ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയെന്ന് അഭിമാനത്തോടെ പറയുന്ന മുഖ്യമന്ത്രി എങ്ങനെ കുറ്റവിമുക്തനായി എന്നതിലേക്കുള്ള ചൂണ്ടുപലകയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 2016 മുതലാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ എത്തിയത്. പി ശശി കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇദ്ദേഹത്തിനാണ്. സര്‍ക്കാര്‍ കൊള്ളസങ്കേതമായി മാറിയിരിക്കുകയാണെന്നു ഷോണ്‍ ജോര്‍ജ് ആരോപിച്ചു.

logo
The Fourth
www.thefourthnews.in