'വന്യജീവി പ്രശ്നം നിസ്സാരമായി കാണുന്നു; മരണം സംഭവിച്ചാല്‍ മാത്രം സർക്കാർ അനങ്ങുന്നു' - വി ഡി സതീശന്‍

'വന്യജീവി പ്രശ്നം നിസ്സാരമായി കാണുന്നു; മരണം സംഭവിച്ചാല്‍ മാത്രം സർക്കാർ അനങ്ങുന്നു' - വി ഡി സതീശന്‍

വന്യജീവി ആക്രമണത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

വന്യജീവി ആക്രമണത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവി ആക്രമണത്തെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സംസ്ഥാനത്ത് 30 ലക്ഷം പേർ വന്യജീവി സംഘര്‍ഷത്തിന്‍റെ ഭീതിയില്‍ കഴിയുന്നതായും വന്യജീവി ആക്രമണത്തില്‍ മരണം സംഭവിച്ചാല്‍ മാത്രം സര്‍ക്കാര്‍ നടപടി എടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

വന്യ ജീവി സംഘര്‍ഷം സര്‍ക്കാര്‍ നിസ്സാരമായി കാണുന്നുവെന്നും വകുപ്പിന്‍റെ കൈവശം വന്യജീവി ആക്രമണമായി ബന്ധപ്പെട്ട് ഒരു ഡാറ്റ കളക്ഷന്‍ പോലുമില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ മരണ ഭീതിയില്‍ കഴിയുമ്പോള്‍ സര്‍ക്കാരിന്‍റെ കയ്യില്‍ ഒന്നുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളിലും ഇന്‍ഷുറന്‍സ് പദ്ധതികള്‍ വരെ നടപ്പിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു

വന്യജീവി ആക്രമണം തടയുന്നതില്‍ സർക്കാർ പരാജയപ്പെട്ടു എന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയല്ലെന്ന് മന്ത്രി

വിഷയത്തില്‍ വനം വകുപ്പ് ഫലപ്രദമായ നടപടി സ്വീകരിച്ചെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ മറുപടി നല്‍കി. വന്യജീവി ആക്രമണം തടയുന്നതില്‍ സർക്കാർ പരാജയപ്പെട്ടു എന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ 637 മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വയനാട്ടില്‍ നിന്ന് കടുവകളെ പറമ്പിക്കുളത്തേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. കടുവ, ആന സെന്‍സസ് ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി സഭയില്‍ അറിയിച്ചു. മന്ത്രി നടത്തിയത് കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.

മന്ത്രിമാരുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ എംഎല്‍എ സണ്ണി ജോസഫ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു.

logo
The Fourth
www.thefourthnews.in