പാല്‍ വില വർധിപ്പിക്കാന്‍ മില്‍മ ശുപാർശ: ലിറ്ററിന്  ഏഴു മുതല്‍ 10 രൂപ വരെ  കൂടിയേക്കും

പാല്‍ വില വർധിപ്പിക്കാന്‍ മില്‍മ ശുപാർശ: ലിറ്ററിന് ഏഴു മുതല്‍ 10 രൂപ വരെ കൂടിയേക്കും

എത്ര രൂപയാണ് വർധിപ്പിക്കേണ്ടതെന്ന് മില്‍മയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഈ മാസം 21 നകം വില വര്‍ധന പ്രാബല്യത്തില്‍ വരുത്തണമെന്നാണ് ശുപാര്‍ശ.

പാല്‍ വില ലിറ്ററിന് ആറു മുതല്‍ 10 രൂപ വരെ വര്‍ധിപ്പിക്കണമെന്ന് മില്‍മ രണ്ടംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. സര്‍ക്കാരിന് നാളെ ശുപാര്‍ശ സമര്‍പ്പിക്കും. ഈ മാസം 21 നകം വില വര്‍ധന പ്രാബല്യത്തില്‍ വരുത്തണമെന്നാണ് ശുപാര്‍ശ. പാല്‍ വില കൂട്ടുമെന്നും എത്ര രൂപയാണ് വർധിപ്പിക്കേണ്ടതെന്ന് മില്‍മയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ക്ഷീരവികസന മന്ത്രി ചിഞ്ചുറാണി പറഞ്ഞു. വര്‍ധിപ്പിക്കുന്ന വിലയുടെ 82 ശതമാനം കര്‍ഷകര്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകനുണ്ടാകുന്നത് 8.57 രൂപയുടെ നഷ്ടമാണെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. അഞ്ച് ശതമാനം ലാഭം കര്‍ഷകന് ഉറപ്പാക്കണമെന്നാണ് സമിതി നിര്‍ദേശം.

ഒരു ലിറ്റർ പാല്‍ ഉത്പാദിപ്പിക്കുന്നതിന് 47.63 രൂപ ചെലവു വരുന്നതായി വിദഗ്ധ സമിതി ശുപാർശയില്‍ പറയുന്നു. നിലവിലെ വില വച്ചു നോക്കിയാല്‍ ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകനുണ്ടാകുന്ന നഷ്ടം 8.57 രൂപയാണ്. ഈ നഷ്ടം നികത്താനായാണ് വില വര്‍ധിപ്പിക്കാന്‍ സമിതി ശുപാര്‍ശ ചെയ്തത്.

നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 രൂപയും നാലു മുതല്‍ 10 വരെ പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 46.68 രൂപയുമാണ് നിലവില്‍ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. സംഭരണ വില എന്നത് 37.76 രൂപ ആയതിനാല്‍ വലിയ നഷ്ടം കര്‍ഷകര്‍ നേരിടുന്നെന്നാണ് സമിതി ചൂണ്ടി കാണിക്കുന്നത്. കര്‍ഷകരുടെ ഈ നഷ്ടം നികത്തുന്നതിന് വിലവര്‍ധന അനിവാര്യമാണെന്നാണ് സമിതി ശുപാര്‍ശ. മൂന്ന് തരത്തിലായിരിക്കും വില വര്‍ധന നടപ്പാക്കുക.

logo
The Fourth
www.thefourthnews.in