സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; മറിച്ചുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് കെ-റെയില്‍

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; മറിച്ചുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് കെ-റെയില്‍

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും കെ-റെയില്‍

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ-റെയില്‍. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. നിര്‍ദിഷ്ട കാസര്‍ഗോഡ് - തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല.

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കും.

അന്തിമാനുമതിക്കു മുന്നോടിയായി, ഡിപിആറില്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍, ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതിക ആഘാത പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും കെ-റെയില്‍ പ്രതികരിച്ചു.

സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുടെയും നിലിവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടെയും റെയില്‍വേ ക്രോസുകളുടെയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്. 2020 സെപ്റ്റംബര്‍ ഒമ്പതിനാണ് റെയില്‍വേ ബോര്‍ഡിന് സില്‍വര്‍ലൈന്‍ ഡിപിആര്‍ സമര്‍പ്പിച്ചത്. ഡിപിആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു.

റെയില്‍വേ ഭൂമിയുടെയും ലെവല്‍ ക്രോസുകളുടെയും വിശദാംശങ്ങള്‍ക്കായി കെ-റെയിലും സതേണ്‍ റെയില്‍വേയും നടത്തിയ സംയുക്ത പരിശോധനയിലാണ് സില്‍വര്‍ലൈന്‍ ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഉമടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്. പദ്ധതി കടന്നു പോകുന്ന ഒമ്പത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ലൈനിന് ആവശ്യമായി വരുന്നുണ്ട്.

logo
The Fourth
www.thefourthnews.in