മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഗൂഢാലോചനക്കാരുണ്ട്; പോലീസ് നടപടിയിൽ വിശ്വാസം, നിങ്ങളുടേത് ഊഹം മാത്രമെന്ന് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഗൂഢാലോചനക്കാരുണ്ട്; പോലീസ് നടപടിയിൽ വിശ്വാസം, നിങ്ങളുടേത് ഊഹം മാത്രമെന്ന് മുഖ്യമന്ത്രി

പോലീസ് നടപടി തെറ്റാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അതു തെളിയിക്കാനും മുഖ്യമന്ത്രി വെല്ലുവിളിച്ചു

നവകേരള സദസിനെതിരായ പ്രതിപക്ഷ പ്രതിഷേധമടക്കം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഗൂഢാലോചനക്കാരുണ്ടെന്നും പോലീസ് നടപടി തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് നടപടി തെറ്റാണെങ്കില്‍ നിങ്ങള്‍ തെളിയിക്കാനും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഇത്തരം വിഷയങ്ങില്‍ പോലീസ് നടപടി സ്വീകരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്, നിങ്ങള്‍ പറയുന്നത് ഊഹങ്ങളുടെ അടിസ്ഥാനത്തിലും. പോലീസ് നടപടി തെറ്റാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അതു തെളിയിക്കാനും മുഖ്യമന്ത്രി വെല്ലുവിളിച്ചു. മാധ്യമപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തമായി നടത്തണം, അതിനെ ആരും ഇവിടെ തടസപ്പെടുത്തുന്നില്ല. പോലീസ് നടപടി എനിക്ക് പരിശോധിക്കേണ്ട കാര്യമില്ല. എനിക്ക് പോലീസ് നടപടിയില്‍ വിശ്വാസക്കുറവില്ല എന്നും മുഖ്യമന്ത്രി.

അതേസമയം, വടക്കേയറ്റമായ മഞ്ചേശ്വരം മുതല്‍ തെക്കേ അറ്റത്തെ പാറശാല വരെയുള്ള യാത്ര മുപ്പത്തിയാറ് ദിവസം കൊണ്ട് ഇന്ന് പൂര്‍ത്തിയാക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 'നവകേരള സദസ്സ്' എന്ന ഈ ജനകീയ സംവാദ പരിപാടി ജനാധിപത്യ ഭരണ നിര്‍വ്വഹണ ചരിത്രത്തിലെ അത്യപൂര്‍വ്വമായ അധ്യായമായി മാറിയിരിക്കുന്നു. ഈ യാത്രയില്‍ ജനങ്ങളെ കാണുന്നതിനോടൊപ്പം കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കിയ വികസന നടപടികള്‍ നേരിട്ട് വിലയിരുത്താനും മന്ത്രിമാര്‍ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി.

പൈവെളിഗെയില്‍ ഉദ്ഘാടന വേദിയിലേക്ക് പോകുമ്പോള്‍ വാഹനം നിര്‍ത്തി ഞങ്ങള്‍ ദേശീയ പാതാ വികസനത്തിന്റെ പൂര്‍ത്തീകരണ രംഗങ്ങള്‍ കാണുകയുണ്ടായി. കാസര്‍ഗോഡ് തലപ്പാടി മുതല്‍ കേരളത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയില്‍ വന്‍കുതിപ്പു സൃഷ്ടിക്കാന്‍ ഈ പാത കൊണ്ട് സാധിക്കും. മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതി സാധ്യമായത് 2016 ലെ സര്‍ക്കാരിന്റെ ഇടപെടല്‍ കാരണമാണ്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത വിധം സ്ഥലം ഏറ്റെടുക്കുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാര തുകയില്‍ 25 ശതമാനം സംസ്ഥാനം വഹിക്കേണ്ടി വന്നു. ഇതുവരെ കിഫ്ബി വഴി 5,580.74 കോടി രൂപ സംസ്ഥാനം ചെലവഴിച്ചിട്ടുണ്ട്. 2025 ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഗൂഢാലോചനക്കാരുണ്ട്; പോലീസ് നടപടിയിൽ വിശ്വാസം, നിങ്ങളുടേത് ഊഹം മാത്രമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരത്തും മാധ്യമവേട്ട; പ്രതിഷേധ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരേ പോലീസ് കേസ്

ദേശീയ പാതാ വികസനം നമ്മുടെ നേട്ടങ്ങളുടെ ഒരു ഭാഗം മാത്രമാണ്. പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍ പി ജി ഇമ്പോര്‍ട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് കണക്ഷന്‍ എത്തിക്കുന്ന നടപടി വിവിധ ജില്ലകളില്‍ പുരോഗമിക്കുന്നു. അതോടൊപ്പം സി എന്‍ ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അതിവേഗം നടക്കുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകള്‍ സ്ഥാപിക്കുന്നതിനായി ആദ്യ കപ്പലുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 2024 ല്‍ തുറമുഖം കമീഷന്‍ ചെയ്യാന്‍ സാധിക്കും. വിഴിഞ്ഞം പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഭാഗമായി വിപുലമായ തലസ്ഥാന മേഖല വികസന പരിപാടിക്ക് തുടക്കം കുറിക്കാന്‍ പോവുകയാണ്. വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് ഇതിന്റെ ഭാഗമാണ്. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ ആറുവരിപ്പാതയും ഇരു വശങ്ങളിലുമായി നോളഡ്ജ് ഹബ്ബുകള്‍, വ്യവസായ പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, ടൗണ്‍ ഷിപ്പുകള്‍ എന്നിവയുമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുന്നത്.

വടക്കേ മലബാറിലെ ബൃഹദ് പദ്ധതിയായ മുഴപ്പിലങ്ങാട് ബീച്ചിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ 2024 ല്‍ ഉത്ഘാടനം ചെയ്യാന്‍ കഴിയും. വിജ്ഞാനാധിഷ്ഠിത സമൂഹം രൂപപ്പെടുത്താനുള്ള ചുവടുവെയ്യ്പിന് കരുത്തേകി ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് ടെക്‌നോപാര്‍ക് ഫേസ് നാലില്‍ തുടക്കം കുറിച്ചു. ഈ പദ്ധതിക്കായി അനുവദിച്ചത് 200 കോടി രൂപയാണ്. ഡിജിറ്റല്‍ സര്‍വ്വകലാശാലയോട് ചേര്‍ന്ന് ടെക്‌നോസിറ്റിയിലെ 14 ഏക്കറില്‍ ഏകദേശം 1,515 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ദീര്‍ഘവീഷണത്തിന്റെ മറ്റൊരു മാതൃകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ 2,50,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള രണ്ട് കെട്ടിടങ്ങള്‍ പൂര്‍ത്തിയാവുകയും പാര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യും.

കേരളത്തെ ലോകത്തിലെ പ്രധാന എയ്‌റോ സ്‌പേയ്‌സ് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കേന്ദ്രമാക്കി മാറ്റുന്നതിനും ബഹിരാകാശ, വ്യോമയാന, പ്രതിരോധ മേഖലകളില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേരള സര്‍ക്കാരിന്റെ പ്രധാന സംരംഭങ്ങളിലൊന്നാണ് കേരള സ്‌പേസ് പാര്‍ക്ക്സ് പ്രോജക്റ്റ് (കെ സ്‌പേയ്‌സ്). തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ 20 ഏക്കര്‍ സ്ഥലമാണ് സ്‌പേസ് പാര്‍ക്കിന്റെ പ്രധാന ഓഫിസിനായി അനുവദിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിനായി കണ്ണൂര്‍ ജില്ലയില്‍ കല്യാട് വില്ലേജില്‍ 311.76 ഏക്കര്‍ സ്ഥലം കണ്ടെത്തുകയും അതില്‍ 36.57 ഏക്കര്‍ ഭൂമി ആദ്യഘട്ടം നടപ്പാക്കുന്നതിനു കൈമാറുകയും ചെയ്തു. ഇത് ഇന്ത്യയിലെ തന്നെ എറ്റവും വലിയ ആയുര്‍വേദ വികസനത്തിനും ഗവേഷണത്തിനുമുള്ള ക്രേന്ദ്രമായിരിക്കും.

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഗൂഢാലോചനക്കാരുണ്ട്; പോലീസ് നടപടിയിൽ വിശ്വാസം, നിങ്ങളുടേത് ഊഹം മാത്രമെന്ന് മുഖ്യമന്ത്രി
140 മണ്ഡലങ്ങളിലും നേരിട്ട്, പ്രതിപക്ഷത്തിന്റെ കരിങ്കൊടി, പ്രതിഷേധക്കാർക്ക് മർദനം; നവകേരള സദസിന് ഇന്ന് ക്ലൈമാക്സ്

ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന കൊച്ചി ... ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി പാലക്കാടും എറണാകുളത്തുമായി അഞ്ചിടങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു. 2,152 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതില്‍ ഇതുവരെ 1,240 ഏക്കര്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞു. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് 3,815.46 കോടി രൂപയുടെ പദ്ധതി വിഹിതത്തിന് 2023 മാര്‍ച്ചില്‍ അംഗീകാരം നല്‍കി. അത് നിലവില്‍ കേന്ദ്ര ഗവണ്‍മന്റ് ക്യാബിനറ്റ് പരിഗണനയിലാണ്. വ്യവസായ ഇടനാഴി സാക്ഷാത്കരിക്കപ്പെടുന്നതോടെ പാലക്കാട് ജില്ലയില്‍ മാത്രം പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടാകാന്‍ പോകുന്നത്. 585 കോടി നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി - ബാഗ്ലൂര്‍ ഇടനാഴിയുടെ ഭാഗമായി രാജ്യത്തെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു. കിഫ്ബി വഴി 850 കോടി രൂപയാണ് സ്ഥലമേറ്റെടുപ്പിനു ചിലവഴിക്കുന്നത്.

തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റേയും 8 ലാബുകളുടെയും ഉദ്ഘാടനം കഴിഞ്ഞു. നിലവില്‍ 88 തരം വൈറസുകള്‍ ഡിറ്റക്ട് ചെയ്യാനുള്ള സൗകര്യം സ്ഥാപനത്തിലുണ്ട്.

മലയോര മേഖലയിലെ പശ്ചാത്തല വികസനത്തിനായി കാസര്‍ഗോഡ് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ലാല വരെ 13 ജില്ലകളിലായി 1,251 കിലോമീറ്റര്‍ നീളത്തില്‍ 3,500 കോടി രൂപ ചെലവിലാണ് മലയോര ഹൈവേ നിര്‍മ്മിക്കുന്നത്. ഇതില്‍ 133.66

കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. 735 കിലോമീറ്ററിന് സാമ്പത്തികാനുമതിയും 482 കിലോമീറ്ററിന് സാങ്കേതികാനുമതിയും നല്‍കി.

തിരുവനന്തപുരം ജില്ലയിലെ പൂവാറില്‍ നിന്ന് ആരംഭിച്ച് കാസര്‍കോട് ജില്ലയിലെ തലപ്പാടിക്ക് സമീപം കുഞ്ചത്തൂരില്‍ അവസാനിക്കുന്ന തീരദേശപാത തീരദേശമേഖലയുടെ അടിസ്ഥാനസൗകര്യത്തില്‍ വലിയ കുതിപ്പു സൃഷ്ടിക്കും. കൊല്ലം, വിഴിഞ്ഞം, വല്ലാര്‍പാടം തുടങ്ങിയ പ്രധാന തുറമുഖങ്ങളെയും മറ്റ് നിരവധി ചെറിയ തുറമുഖങ്ങളെയും ഇത് ബന്ധിപ്പിക്കും. ഹൈവേയുടെ ആകെ നീളം ഏകദേശം 600 കിലോമീറ്ററാണ്. ഈ പദ്ധതിക്ക് 2017 ലെ സംസ്ഥാന ബജറ്റില്‍ 6,500 കോടി രൂപയുടെ തത്വത്തിലുള്ള അനുമതി നല്‍കിയിട്ടുണ്ട്.

താമരശ്ശേരിചുരം റോഡിന് ബദലായി നിര്‍മ്മിക്കുന്നതാണ് ആനക്കാംപൊയില്‍ കല്ലാടി മേപ്പാടി തുരങ്ക പാത. അത് വയനാട്ടുകാരുടെ ദീര്‍ഘകാല സ്വപ്നമാണ്. 8.11 കി.മീ ദൂരത്തില്‍ രണ്ട് വരിയായാണ് പാത നിര്‍മ്മിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തിലാണ്. ഒന്നാം ഘട്ട ഫോറസ്‌ററ് ക്ലിയറന്‍സ് വനം മന്ത്രാലയത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. പദ്ധതിയുടെ ഏകദേശ നിര്‍മ്മാണ ചെലവ് 2134 കോടി രൂപയാണ്.

ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പിള്ളി താലൂക്കിലെ മണിമല, എരുമേലി സൗത്ത് വില്ലേജുകളിലായി 2,750 ഹെക്ടറോളം ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ഈ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഏകദേശ നിര്‍മ്മാണചെലവ് 3,411 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായുള്ള നടപടിക്രമങ്ങളും തയ്യാറായിവരുന്നു.

കേരളത്തിന്റെ അഭിമാനപദ്ധതികളിലൊന്നായ കെഫോണിന്റെ 7,556 കി.മീ. ബാക്‌ബോണ്‍ സ്ഥാപിക്കാനുള്ളതില്‍ 6,546 കി.മീ. പൂര്‍ത്തിയാക്കി. 22,802 കി.മീ. എ.ഡി.എസ്.എസ്. കേബിള്‍ ഒ.എഫ്.സി. ആക്സസ് കേബിള്‍ എന്നിവ സ്ഥാപിക്കാനുള്ളതില്‍ 18,615 കി.മീ. പൂര്‍ത്തീകരിച്ചു. 27,651 ഓഫീസുകളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുകയും 18,063 ഓഫീസുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പുവരുത്തുകയും ചെയ്തു. 20 ലക്ഷം കുടുംബങ്ങള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. 3715 കുടുംബങ്ങള്‍ക്ക് ഇതുവരെ കണക്ഷന്‍ നല്‍കി. 6200 വീടുകളില്‍ കേബിള്‍ എത്തിച്ചു.

അന്താരാഷ്ട്ര ശ്രദ്ധ നേടിയ കൊച്ചി വാട്ടര്‍മെട്രോ പദ്ധതിയുടെ ചെലവ് 1,136.83 കോടി രൂപയാണ്. 30 ബോട്ടുജട്ടികള്‍ ഉള്ള ഈ പദ്ധതിയില്‍ മെട്രോ സ്റ്റേഷനുകളെയും ബസ് ടെര്‍മിനലുകളെയും ബന്ധിപ്പിച്ചുകൊണ്ട് 78 ബോട്ടുകളാണ് സര്‍വ്വീസ് നടത്തുക. നിലവില്‍ 3 റൂട്ടുകളും 12 ബോട്ടുകളും 8 ജെട്ടികളും പ്രവര്‍ത്തനസജജമായി. 2023 ഏപ്രില്‍ 25 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച വാട്ടര്‍ മെട്രോയ്ക്ക് ജനങ്ങളില്‍ നിന്നും അഭൂതപൂര്‍വമായ വരവേല്‍പാണ് ലഭിച്ചത്. കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തില്‍ അധികം ആളുകളാണ്.

കാസര്‍ഗോഡിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന ദേശീയ ജലപാത പൂര്‍ത്തീകരിക്കുന്നതിനായി കേരള വാട്ടര്‍വേയ്‌സ് ഇന്‍ഫ്‌ലാസ്ട്രെക്ച്ചര്‍ എന്ന പുതിയ കമ്പനിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. കോവളം മുതല്‍ ബേക്കല്‍ വരെ നീളുന്ന 616 കി.മീ. ദൈര്‍ഘ്യമുള്ള പശ്ചിമതീര ജലപാതയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള 168 കി.മീ. പൂര്‍ണ്ണതോതില്‍ ജലഗതാഗത യോഗ്യമാക്കി. കോവളം മുതല്‍ കൊല്ലം വരെ നീളുന്ന 76.18 കി.മീറ്ററില്‍, 60.18 കി.മീ. ദൂരം ഗതാഗതയോഗ്യമാക്കുന്ന പ്രവര്‍ത്തനവും, കോട്ടപ്പുറം മുതല്‍ ചാവക്കാട് വരെ നീളുന്ന 60 കി.മീ.ഭാഗത്തെ തടസ്സം നീക്കലും 2024 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ചാവക്കാട്-കല്ലായി (100 കി.മീ) ഭാഗത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

നവകേരള നിര്‍മ്മിതിക്കായി സര്‍ക്കാര്‍ ഏതെല്ലാം രീതിയില്‍ ഇടപെടുന്നു എന്ന് മനസ്സിലാക്കാനാണ് ഇത്രയും കാര്യങ്ങള്‍ ഇവിടെ സൂചിപ്പിച്ചത്. ഈ പദ്ധതികളുടെയാകെ പൂര്‍ത്തീകരണത്തിനും നാടിന്റെ മുന്നോട്ടു പോക്കിനുമായി കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നേറുന്നതിനുള്ള ജനപിന്തുണയാണ് ഈ ബഹുജന സംവാദ പരിപാടിയിലൂടെ സര്‍ക്കാര്‍ തേടിയത്. ആ പിന്തുണയാണ് വന്‍പിച്ച പങ്കാളിത്തത്തിലൂടെ കേരള ജനത നല്‍കിയത്. ഈ യാത്രയുടെ അനുഭവം, തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനും മുന്നേറ്റത്തിനും വര്‍ധിച്ച ഊര്‍ജ്ജം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in