'തിരുമനസും രാജ്ഞിയും വേണ്ട'; വിവാദനോട്ടീസ് പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

'തിരുമനസും രാജ്ഞിയും വേണ്ട'; വിവാദനോട്ടീസ് പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

നോട്ടീസ് പിൻവലിച്ചെങ്കിലും പരിപാടി നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു

വിവാദമായതോടെ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക നോട്ടീസ് പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നോട്ടീസിലുള്ളത് ബോർഡിന്റെ അഭിപ്രായമല്ലെന്നും ഉള്ളടക്കത്തിലുണ്ടായ പിഴവ് അന്വേഷിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്ത ഗോപന്‍ അറിയിച്ചു. എന്നാൽ, വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികൾ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

സംസ്ഥാന സാംസ്കാരിക-പുരാവസ്തു വകുപ്പും ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന ക്ഷേത്ര പ്രവേശനവിളംബര അനുസ്മരണ ദിനാചരണ ചടങ്ങിലേക്ക് ക്ഷണിച്ച് കൊണ്ട് ഡയറക്ടർ ബി. മസൂദനൻ നായരുടെ പേരിൽ പുറത്തിറക്കിയിരിക്കുന്ന നോട്ടീസ്‌ 'ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുമനസ്സ് കൊണ്ട് തുല്യം ചാർത്തിയ ക്ഷേത്ര പ്രവേശന വിളംബരദിവസം' എന്ന് പറഞ്ഞാണ് ആരംഭിക്കുന്നത്. നോട്ടീസിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ചില പരാമർശങ്ങളുമാണ് വിമർശനങ്ങൾക്ക് കാരണമായത്. എഴുത്തുകാരൻ അശോകൻ ചെരുവിൽ അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്ന തരത്തിലാണ് ഈ പരാമർശം നടത്തിയിട്ടുള്ളത് എന്നാണ് പ്രധാന ആക്ഷേപം.

'തിരുമനസും രാജ്ഞിയും വേണ്ട'; വിവാദനോട്ടീസ് പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
മഹാരാജാവ് കനിഞ്ഞു നൽകിയ ക്ഷേത്ര പ്രവേശന അനുമതി, ഭദ്രദീപം തെളിയിക്കാൻ 'തമ്പുരാട്ടിമാർ'; ദേവസ്വംബോർഡ് നോട്ടീസ് വിവാദത്തിൽ

സാംസ്കാരിക പുരാവസ്തു വകുപ്പ് ഡയറക്ടറാണ് നോട്ടീസ് തയ്യാറാക്കിയത്. നാടുവാഴിത്തത്തെ പുകഴ്ത്തുന്ന രീതിയിലുള്ള ഭാഷകളും ശൈലിയും ഉൾപ്പെടുന്ന നോട്ടീസ് ക്ഷേത്രപ്രവേശന അനുമതിക്കായി തിരുവതാംകൂറിലെ ദളിത് പിന്നാക്ക ജനവിഭാഗങ്ങൾ നിരന്തരം സമരം ചെയ്തും രക്ത സാക്ഷിത്വം വഹിച്ചും നേടിയെടുത്ത പോരാട്ടത്തെ വിസ്മരിക്കുന്നുവെന്ന വിമർശനമാണ് ഉയർന്നത്. മനസ്സിൽ അടിഞ്ഞ ജാതി ചിന്ത പെട്ടെന്നൊന്നും മാഞ്ഞുപോകില്ലെന്നാണ് നോട്ടീസിനെക്കുറിച്ച് ദേവസ്വം മന്ത്രി പ്രതികരിച്ചത്.

തിരുവിതാംകൂർ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുള്ളതായിരുന്നു നൊട്ടീസ്. ക്ഷേത്ര പ്രവേശന അനുമതിയിൽ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ പങ്കാളിത്തം തിരിച്ചറിഞ്ഞ് കൊണ്ടാണ് സർക്കാർ ക്ഷേത്രപ്രവേശന വിളംബരപുരസ്കാരങ്ങൾ ദളിത് സമൂഹത്തിലെ പ്രതിഭകൾക്ക് നൽകിവരുന്നത്. രാജഭക്തിയും രാജഭരണവും വെളിവാക്കുന്ന നോട്ടീസിന്റെ ഉള്ളടക്കത്തിൽ പരിപാടിക്ക് ദീപം തെളിയിക്കാൻ ക്ഷണിച്ചിരിക്കുന്നത് മുൻ രാജ കുടുംബാംഗങ്ങളായ ഗൗരി പാർവതി ഭായി, ഗൗരി ലക്ഷ്മി ഭായി എന്നിവരെയാണ്. ഇരുവരെയും തിരുവിതാംകൂർ രാജ്ഞി'മാരായ രണ്ട് 'ഹെർ ഹൈനസ്' തമ്പുരാട്ടിമാർ എന്നാണ് നോട്ടീസിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 'ജനക്ഷേമകരങ്ങളായ അനേകം പ്രവർത്തനങ്ങൾ കൊണ്ടും ലളിതമധുരമായ സ്വഭാവ വൈശിഷ്ട്യം കൊണ്ടും മഹാജനങ്ങളുടെ സ്നേഹ ബഹുമാനാദികൾക്ക് പാത്രീഭവിച്ച ' രണ്ട് പേർ എന്നാണ് ഇരുവരെയും ക്കുറിച്ച് പറഞ്ഞിരിക്കുന്നത്,

തിങ്കളാഴ്ച നന്തന്‍കോടുള്ള ദേവസ്വം ബോർഡ്‌ ആസ്ഥാനത്താന് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87 ആം വാർഷികപരിപാടികൽ നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in