നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാനായില്ല,  കൂടുതല്‍ സമയം തേടി ജഡ്ജി ഹണി എം വർഗീസ് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാനായില്ല, കൂടുതല്‍ സമയം തേടി ജഡ്ജി ഹണി എം വർഗീസ് സുപ്രീംകോടതിയില്‍

തുടരന്വേഷണവും സാക്ഷികളുടെ വിസ്താരവും നീണ്ടു പോയതിനാൽ നിർദേശിച്ച സമയത്ത് കേസ് പൂർത്തിയാക്കാനായില്ലെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചു

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം തേടി വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയിൽ. കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസാണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമര്‍പ്പിച്ചത്. കേസിലെ വിചാരണ വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ തുടരന്വേഷണവും സാക്ഷികളുടെ വിസ്താരവും നീണ്ടു പോയതിനാൽ നിർദേശിച്ച സമയത്ത് കേസ് പൂർത്തിയാക്കാനായില്ലെന്നും വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചു . വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം ജനുവരി 31ന് അവസാനിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതൽ സമയം വേണമെന്ന് വിചാരണക്കോടതി ഇന്നലെ ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേസിന്റെ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് രേഖാമൂലം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് മാസത്തെ സാവകാശം തേടി ഹൈക്കോടതിയിലും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിചാരണ അനന്തമായി നീളുന്നതിനാൽ ജാമ്യം നൽകണമെന്ന ഒന്നാം പ്രതി പൾസർ സുനിയുടെ അപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത് .

നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് പൾസർ സുനിയോട് 2022 ജൂലായ് 13ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.

വിചാരണ കോടതിയിൽ മഞ്ജുവാര്യർ ഉൾപ്പെടെയുളള സാക്ഷികളെ വിസ്തരിക്കുന്നതിനെതിരെ ദിലീപും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ നേരത്തെ വിസ്തരിച്ചവരെ വീണ്ടും വിസ്തരിച്ച് വിചാരണ നീട്ടാനാണ് പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്നതെന്നാണ് ദിലീപിന്റെ വാദം

logo
The Fourth
www.thefourthnews.in