മാസ്‌ക്‌
മാസ്‌ക്‌

ഉപയോഗശേഷമുള്ള മാസ്കും കിറ്റും കുമിഞ്ഞുകൂടുന്നു; കോവിഡ് മാലിന്യ നിർമാർജനത്തിന് വേണം സമഗ്ര പദ്ധതി

മാസ്കുകളും കിറ്റുകളും ആൻറിജൻ കിറ്റുകളും അലക്ഷ്യമായി ഉപേക്ഷിക്കുന്നതും ശാസ്ത്രീയമായി നിർമാർജനം ചെയ്യാത്തതും വലിയ വീഴ്ച

കോവിഡ് മഹാമാരി നമ്മുടെ ജീവിതചര്യ തന്നെ മാറ്റിമറിച്ചു. മാസ്‌കും സാനിറ്റൈസറുമെല്ലാം ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമായി. രണ്ട് വര്‍ഷത്തിനിപ്പുറം കോവിഡിനൊപ്പം ജീവിക്കാന്‍ നാം ശീലിക്കുമ്പോള്‍ ആ ചര്യകള്‍ ബാക്കിയാക്കിയ സാമൂഹിക- പാരിസ്ഥിതിക വെല്ലുവിളികള്‍ ചെറുതല്ല. ഉപയോഗിച്ച മാസ്‌കുകളും ആന്റിജന്‍ കിറ്റുകളുമടക്കം ശരിയായ രീതിയില്‍ നിർമാർജനം ചെയ്യാത്തത് വലിയ സാമൂഹിക വിപത്താവുകയാണ്. അടിയന്തര ശ്രദ്ധവേണ്ട വിഷയമായി ഇത് മാറിക്കഴിഞ്ഞു.

ജനങ്ങളെ സംബന്ധിച്ച് മാസ്‌ക് ഒഴിച്ചുകൂടാനാവാത വസ്തുവായി. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെ മാസ്‌ക് നിര്‍ബന്ധമാണ്. എന്‍-95, സര്‍ജിക്കല്‍ മാസ്‌കുകള്‍, തുണി മാസ്‌കുകള്‍ എന്നിങ്ങനെ പലതരം മാസ്‌കുകള്‍ വിപണിയിലുണ്ട്. എന്നാല്‍ ഉപയോഗശേഷമുള്ള മാസ്‌കുകള്‍ കൃത്യമായി നശിപ്പിക്കുന്നതില്‍ വലിയവീഴ്ചയാണ് ഉണ്ടാകുന്നത്. മാസ്‌ക് ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി പാലിക്കുന്നവര്‍ പോലും ഉപയോഗിച്ച മാസ്‌കുകള്‍ ആരോഗ്യകരമായി നിര്‍മാര്‍ജനം ചെയ്യുന്നതില്‍ ശ്രദ്ധാലുക്കളല്ല.

മാലിന്യങ്ങള്‍
മാലിന്യങ്ങള്‍

കിറ്റ് ഉപയോഗിച്ച് വീടുകളില്‍ പരിശോധന നടത്താവുന്ന സാഹചര്യം ഉണ്ടായിട്ട് ഒരു വര്‍ഷത്തോളം ആകുന്നതേ ഉള്ളൂ. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ആന്റിജന്‍ കിറ്റുകള്‍ പ്രയാസമില്ലാതെ ലഭിക്കുന്നതിനാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ വീടുകളില്‍ പരിശോധിക്കാനാണ് താത്പര്യപ്പെടുന്നത്. ജോലി സംബന്ധിച്ചും അല്ലാതെയും ആര്‍ടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമല്ലാത്തപ്പോഴൊക്കെയും ആന്റിജൻ കിറ്റുപയോഗിച്ച് വീടുകളില്‍ പരിശോധന നടത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഉപയോഗ ശേഷമുള്ള ഇത്തരം കിറ്റുകളുടെ നിര്‍മാര്‍ജനവും ശാസ്ത്രീയമായല്ല മിക്കപ്പോഴും നടക്കുന്നത്.

കോവിഡ് കാലത്തെ നിര്‍ബന്ധിത ശീലങ്ങളും നിബന്ധനകളും മുന്‍നിര്‍ത്തി രണ്ട് വര്‍ഷം കൊണ്ട് ഇവ സൃഷ്ടിച്ച മാലിന്യത്തിന്റെ അളവിനെ കുറിച്ച് ഊഹിക്കാന്‍ പറ്റുമോ?

കോവിഡ് കാലത്തെ നിര്‍ബന്ധിത ശീലങ്ങളും നിബന്ധനകളും മുന്‍നിര്‍ത്തി രണ്ട് വര്‍ഷം കൊണ്ട് ഇവ സൃഷ്ടിച്ച മാലിന്യത്തിന്റെ അളവിനെ കുറിച്ച് ഊഹിക്കാന്‍ പറ്റുമോ?

ജനങ്ങള്‍ ഉപയോഗശൂന്യമായ മാസ്‌കുകളും കിറ്റുകളും വീട്ടിലുളള മാലിന്യങ്ങള്‍ക്കൊപ്പം നിക്ഷേപിക്കുന്നത് അണുബാധ പടരാനുളള സാധ്യത കൂട്ടൂന്നു. പൊതുസ്ഥലങ്ങളില്‍ ഇവ അലക്ഷ്യമായി ഉപേക്ഷിക്കുകയും അതുവഴി മറ്റ് മാലിന്യങ്ങളുമായി കൂടി ചേരുമ്പോള്‍ മലിനീകരണ പ്രശ്‌നം ഉണ്ടാകുന്നെന്ന് മാത്രമല്ല, ശുചീകരണ തൊഴിലാളികളുടെ ആരോഗ്യം കൂടിയാണ് അപകടത്തിലാകുന്നത്.

പ്രതിസന്ധി എങ്ങനെ പരിഹരിക്കാം?

മാലിന്യങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് ഒഴിവാക്കുക മാത്രമല്ല ശാസ്ത്രീയമായി നിര്‍മ്മാര്‍ജനം ചെയ്യേണ്ടതുകൂടിയുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിര്‍ദേശമനുസരിച്ച് ആന്റിജന്‍ കിറ്റ്, അവയില്‍ നിര്‍ദേശിച്ച രീതിയില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യണം. ഉപയോഗ ശേഷം ഇവ വീട്ടുമാലിന്യങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ പാടില്ല. വായു കടക്കാത്തവിധം പാത്രങ്ങളിലോ കവറിലോ നിക്ഷേപിക്കണം. വീടുകളില്‍ ക്വാറൻറീനിൽ കഴിയുന്നവരും അവരെ പരിചരിക്കുന്നവരും ഉപയോഗിക്കുന്ന മാസ്‌കുകളും കിറ്റുകളും പ്രത്യേകം കവറുകളില്‍ മാറ്റിവെയ്ക്കണം. തുടര്‍ന്ന് നശിപ്പിച്ചുകളയണം.

എല്ലാ ജില്ലയിലും ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുളള സംവിധാനം സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. സ്ഥലപരിമിതിയാണ് തടസമാകുന്നത്.
ജ്യോതിഷ് ചന്ദ്രന്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍

വേണം പ്രത്യേക പദ്ധതി

മാസ്‌ക് ഉള്‍പ്പെടെ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ നിലവില്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യാനുളള സംവിധാനം കൊച്ചിയിലെ എന്‍വിറോ ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ലിമിറ്റഡിലാണ് ഒരുക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ബോധവത്ക്കരണം ഹരിതകര്‍മസേന വഴി നടത്തിവരുന്നു. വ്യത്യസ്ത നിറത്തിലുളള ബാഗുകളിലാക്കുന്നതിനാല്‍ മറ്റ് മാലിന്യങ്ങളുമായുളള കൂടി ചേരല്‍ ഒഴിവാകുന്നു. എന്നാല്‍ സംസ്ഥാനവ്യാപകമായി കാര്യക്ഷമമായ മാലിന്യനിര്‍മാര്‍ജനം സാധ്യമാകാന്‍ സമഗ്ര പദ്ധതി തന്നെ ആവശ്യമാണ്.

ശുചിത്വ മിഷൻ
ശുചിത്വ മിഷൻ

എല്ലാ ജില്ലയിലും ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുളള സംവിധാനം സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്നും സ്ഥലപരിമിതിയാണ് തടസമാകുന്നതെന്നും ശുചിത്വമിഷന്‍ ഡയറക്ടര്‍ ജ്യോതിഷ് ചന്ദ്രന്‍ പറഞ്ഞു.

വിവിധതരം പകര്‍ച്ച വ്യാധികളും ആരോഗ്യപ്രശ്‌നങ്ങളും ഒന്നിനുപുറകെ ഒന്നായി വരുന്നകാലത്ത്, മനുഷ്യസാധ്യമായ എല്ലാ മുന്‍കരുതലുകളും കൈക്കൊള്ളേണ്ടതുണ്ട്. മാലിന്യ സംസ്‌കരണം അതുകൊണ്ട് തന്നെ അതിപ്രധാനമാണ്. ഉപയോഗിച്ച മാസ്‌ക്കുകളുടെയും കിറ്റുകളുടെയും നിര്‍മാര്‍ജനത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ആരംഭിക്കേണ്ടതാണ്.

logo
The Fourth
www.thefourthnews.in