വന്ദേഭാരത് ഏപ്രില്‍ 25ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും; ഇക്കോണമി ക്ലാസിന് 1400, എക്‌സിക്യൂട്ടീവിന് 2400 രൂപ

വന്ദേഭാരത് ഏപ്രില്‍ 25ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും; ഇക്കോണമി ക്ലാസിന് 1400, എക്‌സിക്യൂട്ടീവിന് 2400 രൂപ

പുലര്‍ച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്

തിരുവനന്തപുരം-കണ്ണൂര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ ഷെഡ്യൂളിന്റെ കാര്യത്തില്‍ തീരുമാനമായി. ഏപ്രില്‍ 25 ചൊവ്വാഴ്ച പുലര്‍ച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്നും ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെട്ട് രാത്രി 9.20ഓടെ വന്ദേഭാരത് തലസ്ഥാനത്ത് തിരികെയെത്തും.

ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും. വന്ദേഭാരത് യാത്ര പ്രധാനമന്ത്രിയുടെ സന്ദര്‍ശന ഷെഡ്യൂളില്‍ നിലവിലില്ല. ഇക്കാര്യത്തില്‍ എസ്പിജിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം 1400 രൂപയാണ് ഇക്കോണമി ക്ലാസ് ടിക്കറ്റ് ചാര്‍ജ്. എക്‌സിക്യൂട്ടീവ് സീറ്റില്‍ കണ്ണൂര്‍ വരെ യാത്ര ചെയ്യാന്‍ 2400 രൂപയാകും

78 സീറ്റുകളുള്ള 12 ഇക്കോണമി കോച്ചുകളും, 54 സീറ്റുകളുള്ള രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളും, ഏറ്റവും മുന്നിലും പിന്നിലുമായി 44 സീറ്റുകളുള്ള രണ്ട് ഇക്കോണമി കോച്ചുകളും അടങ്ങിയതാണ് വന്ദേഭാരത് എക്‌സ്പ്രസ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം 1400 രൂപയാണ് ഇക്കോണമി ക്ലാസ് ടിക്കറ്റ് ചാര്‍ജ്. എക്‌സിക്യൂട്ടീവ് സീറ്റില്‍ കണ്ണൂര്‍ വരെ യാത്ര ചെയ്യാന്‍ 2400 രൂപയാകും.

തിരഞ്ഞെടുത്ത യാത്രക്കാരുമായാണ് ഉദ്ഘാടന ദിവസം വന്ദേഭാരതിന്റെ ആദ്യയാത്ര. വന്ദേഭാരതിന്റെ ഷെഡ്യൂള്‍ സംബന്ധിച്ച് വിശദമായ വിജ്ഞാപനം ദക്ഷിണ റെയില്‍വേ ഉടനെ പുറത്തുവിടും. ഏപ്രില്‍ 26 ബുധനാഴ്ച മുതല്‍ യാത്രക്കാര്‍ക്ക് വന്ദേഭാരതില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തും സഞ്ചരിക്കാം.

രാജധാനിയില്‍ ഏറ്റവും ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യാന്‍ 2440 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. സെക്കന്റ് എസിക്ക് 1970, തേര്‍ഡ് എസിക്ക് 1460 എന്നിങ്ങനെയാണ്

തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ യാത്രക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന രാജധാനി, ജനശതാബ്ദി ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജധാനിയേക്കാള്‍ നേരിയ കുറവാണ് വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്കിലുള്ളത്. രാജധാനിയില്‍ ഏറ്റവും ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യാന്‍ 2440 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. സെക്കന്റ് എസിക്ക് 1970, തേര്‍ഡ് എസിക്ക് 1460 എന്നിങ്ങനെയാണ് മറ്റുള്ളവ. ജനശതാബ്ദിയിലാകട്ടെ ചെയര്‍കാറില്‍ യാത്ര ചെയ്യാന്‍ 755 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇരട്ടിയോളം രൂപയുടെ വ്യത്യാസമാണ് ജനശതാബ്ദിയും വന്ദേഭാരതും തമ്മിലുള്ളത്.

വന്ദേഭാരതിന് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നാവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇക്കാര്യത്തിലും റയില്‍വെയുടെ അന്തിമ തീരുമാനം ഉടനുണ്ടാകും.

logo
The Fourth
www.thefourthnews.in