EXCLUSIVE|'സിറോ മലബാർ സഭയിലെ തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു'; കർദിനാൾ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വത്തിക്കാൻ

EXCLUSIVE|'സിറോ മലബാർ സഭയിലെ തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു'; കർദിനാൾ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വത്തിക്കാൻ

ജനുവരിയിലെ ശൈത്യകാല സിനഡിന് രാജിവെക്കണമെന്നാണ് വത്തിക്കാൻ നിർദേശം

ആരാധനക്രമ തർക്കത്തിൽ സിറോ മലബാർ സഭയിൽ വൻ അഴിച്ചുപണി നടത്തി വത്തിക്കാൻ. സഭാ തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സഭാ നേതൃത്വത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ച വത്തിക്കാൻ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു.

എറണാകുളം - അങ്കമാലി അതിരൂപതയിൽ പൊന്തിഫിക്കൽ ഡെലിഗേറ്റ് ആക്രമിക്കപ്പെട്ടിട്ട് സിറോ മലബാർ സഭ എന്തു ചെയ്തെന്ന് വത്തിക്കാൻ ചോദിച്ചു. പരമാവധി സമയം നൽകിയിട്ടും എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി പരിഹരിക്കാൻ സഭാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് വത്തിക്കാൻ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ടത്. ആലഞ്ചേരിയുടെ രാജി ജനുവരിയിലെ ശൈത്യകാല സിനഡിന് മുൻപ് വേണമെന്നാണ് നിർദേശം.

പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസ്, സിറോ മലബാർ സഭയുടെ മുഴുവൻ ചുമതലയുള്ള പൊന്തിഫിക്കൽ ഡെലിഗേറ്റാകാനാണ് സാധ്യത

സഭയുടെ ദൈനംദിന ഭരണച്ചുമതല കൂരിയ ബിഷപ്പിന് കൈമാറാൻ പൗരസ്ത്യ തിരുസംഘത്തിന്റെ നിർദേശം നൽകി. ജനുവരിയിലെ സിനഡ് വരെ സഭാ ഭരണം പൊന്തിഫിക്കൽ ഡെലിഗേറ്റ് നിർവഹിക്കുമെന്നാണ് സൂചന.

ഡിസംബർ 20ന് മുൻപ് കേരളത്തിലെത്തുന്ന എറണാകുളം - അങ്കമാലി അതിരൂപതയുടെ ചുമതലയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസ്, സിറോ മലബാർ സഭയുടെ മുഴുവൻ ചുമതലയുള്ള പൊന്തിഫിക്കൽ ഡെലിഗേറ്റാകാനാണ് സാധ്യത.

എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിന്സ്ട്രേറ്റർ സ്ഥാനത്തുനിന്ന് ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്തിലിനെ വത്തിക്കാൻ ഒഴിവാക്കി. താഴത്തിലിന്റെ രാജി സ്വീകരിച്ചാണ് വത്തിക്കാന്റെ നടപടി.

എറണാകുളത്ത് എന്ത് പ്രശ്ന പരിഹാരം കാണാൻ കഴിഞ്ഞെന്ന് ആൻഡ്രൂസ് താഴത്തിനോട് കഴിഞ്ഞദിവസം വത്തിക്കാൻ ചോദിച്ചിരുന്നു. ഫാ. ജിമ്മി പൂച്ചക്കാട്ടോ ബിഷപ് ജോസ്പുത്തൻവീട്ടിലോ എറണാകുളം - അങ്കമാലി അതിരൂപതയുടെ പുതിയ അഡ്മിനിസ്ട്രേറ്റർ ആയേക്കും.

logo
The Fourth
www.thefourthnews.in