വിഡി സതീശന്‍
വിഡി സതീശന്‍

തുടക്കം മുതല്‍ ഒടുക്കംവരെ പ്രതിപക്ഷ വിമര്‍ശനം മാത്രം; ജനങ്ങളെ പറ്റിക്കാനുള്ള ബജറ്റ്: വിഡി സതീശന്‍

ബജറ്റിന്റെ പവിത്രത മന്ത്രി കെ എന്‍ ബാലഗോപാല്‍ നഷ്ടപ്പെടുത്തി

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ രാഷ്ട്രീയ പ്രഖ്യാപനങ്ങളും രാഷ്ട്രീയ വിമര്‍ശനങ്ങളും മാത്രമാണുളളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിമര്‍ശനം.

ബജറ്റിന്റെ പവിത്രത മന്ത്രി കെ എന്‍ ബാലഗോപാല്‍ നഷ്ടപ്പെടുത്തി. യാഥാര്‍ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ബജറ്റിന്റെ വിശ്വാസ്യത ധനമന്ത്രി തകര്‍ത്തു. തുടക്കം മുതല്‍ അവസാനം വരെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മാറ്റുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണിത്. നയാ പൈസ കൈയില്‍ ഇല്ലാതെ ജനങ്ങളെ പറ്റിക്കുന്നതിനുള്ള ബജറ്റാണ് ഇതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

പദ്ധതി ചെലവിന്റെ 55.24 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ചെലവാക്കിയത്. ലൈഫ് മിഷന്‍ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 717 കോടി പ്രഖ്യാപിച്ചെങ്കിലും 2.76 ശതമാനം മാത്രമാണ് കൊടുത്തത്. യുഡിഎഫ് ഭരണകാലത്ത് കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെക്കുറിച്ചാണ് ബജറ്റില്‍ കൂടുതല്‍ പറയുന്നത്.

വിഴിഞ്ഞം പദ്ധതി 6,000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണെന്ന് പറഞ്ഞ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി. വിഴിഞ്ഞം പദ്ധതി കൂടാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ പദ്ധതികളെക്കുറിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അഭിമാനം കൊള്ളുകയാണ്.

നെല്ല്, റബ്ബര്‍, നാളികേര കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖലയെ വളരെ നിരാശപ്പെടുത്തുന്ന ബജറ്റാണ് ഇത്. താങ്ങുവില 10 രൂപ കൂട്ടിക്കൊണ്ട് റബ്ബര്‍ കര്‍ഷകരെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ധനമന്ത്രി ചെയ്തത്. 250 രൂപയാക്കി റബ്ബര്‍ വില വര്‍ധിപ്പിക്കുമെന്നായിരുന്നു എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞത്. എന്നാല്‍, മൂന്ന് വര്‍ഷത്തിനിടെ 10 രൂപ മാത്രമാണ് താങ്ങുവില വര്‍ധിപ്പിച്ചത്.

നിലവിലെ താങ്ങുവിലയായ 170 രൂപ തന്നെ കുടിശികയാണ്. കഴിഞ്ഞവര്‍ഷം എട്ടരലക്ഷം പേര്‍ താങ്ങുവില ലഭിക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍, ഈ വര്‍ഷം 32,000 പേര്‍ക്ക് മാത്രമാണ് താങ്ങുവില നല്‍കിയതെന്ന് വിഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ വയനാട് പാക്കേജിന് 7,600 കോടിയും ഇടുക്കി പാക്കേജിന് 12,150 കോടിയും തീരദേശ പാക്കേജിന് 12,000 കോടിയും അനുവദിച്ചിരുന്നു. ഇതില്‍ ഒരുശതമാനം പോലും ചെലവഴിച്ചില്ല. ഇത്തവണ ബജറ്റില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in