ദാരിദ്രം മറയ്ക്കാന്‍ പട്ടുകോണകം പുരപ്പുറത്ത് ഉണക്കാന്‍ ഇട്ടിരിക്കുന്നത് പോലെയാണ് കേരളീയമെന്ന് പ്രതിപക്ഷ നേതാവ്

ദാരിദ്രം മറയ്ക്കാന്‍ പട്ടുകോണകം പുരപ്പുറത്ത് ഉണക്കാന്‍ ഇട്ടിരിക്കുന്നത് പോലെയാണ് കേരളീയമെന്ന് പ്രതിപക്ഷ നേതാവ്

ജയിച്ച ശ്രീകുട്ടനെ ഇവര്‍ തോല്‍പ്പിച്ചു, ശ്രീകുട്ടന്റെ കണ്ണിലാണ് ഇരുട്ട്. പക്ഷെ ഈ ക്രൂരകൃത്യം ചെയ്തവരുടെ മനസിലാണ് ഇരുട്ടെന്ന് കേരളത്തിന് ബോധ്യമായി

ദാരിദ്രം മറയ്ക്കാന്‍ പട്ടുകോണകം പുരപ്പുറത്ത് ഉണക്കാന്‍ ഇട്ടിരിക്കുന്നത് പോലെയാണ് കേരളീയം നടത്തുന്നതെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 28586 പട്ടികജാതി കുടുംബങ്ങള്‍ക്ക് നല്‍കേണ്ട 246 കോടിയുടെ ആനുകൂല്യങ്ങള്‍ മൂന്ന് കൊല്ലമായിട്ടും നല്‍കിയിട്ടില്ല. രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സര്‍ക്കാര്‍ കടന്നു പോകുന്നുവെന്നാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്. കേരളത്തിന് പുറത്തുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം കേരളത്തെ കുറിച്ച് പുകഴ്ത്തിപ്പറയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുഞ്ഞുങ്ങളുടെ ഉച്ചയൂണിനുള്ള പണം പോലും നല്‍കാന്‍ ശേഷിയില്ലാത്ത സര്‍ക്കാരാണ് ഈ ആര്‍ഭാടം കാട്ടുന്നത്. ഇത് ധൂര്‍ത്താണ്.

ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വസ്തുതാപരമായ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ യാഥാര്‍ത്ഥ ധനപ്രതിസന്ധി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാന്‍ തയാറുണ്ടോയെന്ന് പ്രതിപക്ഷം സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. ഇതുവരെ കാണാത്ത തരത്തില്‍ ഭയാനകമായ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. 140 നിയോജകമണ്ഡലങ്ങളിലും ജനസദസുകള്‍ സംഘടിപ്പിച്ച് അഴിമതി സര്‍ക്കാരിനെ യു ഡി എഫ് വിചാരണ ചെയ്യും.

മാധ്യമങ്ങളെയും ജനങ്ങളെയും സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് കബളിപ്പിക്കുകയാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴാണ് സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടുന്നത്. പ്രതിസന്ധി ഇല്ലെങ്കില്‍ കാശ്മീരില്‍ നിന്നുള്ള മധുരപലഹാരം രാജ്ഭവനില്‍ നിന്നും ക്ലിഫ് ഹൗസിലേക്ക് പോകുകയും മന്ത്രിമാര്‍ ഘോഷയാത്രയായി രാജ്ഭവനില്‍ എത്തി സമ്മാനങ്ങള്‍ നല്‍കുകയും രാജ്ഭവനില്‍ നിന്നുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച് കൊടുക്കുകയും ചെയ്യും.

ഈ നാടകങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് എത്രകാലമായി? ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒരു അന്തര്‍ധാരയുണ്ട്. അതിന്റെ ഇടനിലക്കാന്‍ ബി.ജെ.പി നേതാക്കളാണ്. ബില്ലുകള്‍ പിടിച്ച് വയ്ക്കുന്നതില്‍ ഗവര്‍ണര്‍ക്കെതിരെ കേസ് നല്‍കുമെന്ന് പതിനാല് മാസമായി പറയുകയാണ്. എന്നിട്ട് ഇതുവരെ കേസ് കൊടുത്തില്ലല്ലോ? ഇപ്പോള്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നാടകം കളിക്കുകയാണ്.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയമാണ് കെ എസ് യുവിന് ലഭിച്ചത്. നാല് പതിറ്റാണ്ടുകളായി എസ് എഫ് ഐ കൈവശം വച്ചിരുന്ന നിരവധി കോളജുകളാണ് കെ എസ് യു പിടിച്ചെടുത്തത്. തൃശൂര്‍ കേരളവര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കേരളം ശ്രദ്ധയോടെ ഉറ്റുനോക്കിയ കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ശ്രീകുട്ടന്‍. വോട്ടെണ്ണിയപ്പോള്‍ ശ്രീകുട്ടന്‍ വിജയിച്ചു. അതിന് പിന്നാലെ എസ് എഫ് ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. റീകൗണ്ടിങ് രാത്രിയില്‍ പാടില്ലെന്നും ഇന്ന് രാവിലത്തേക്ക് മാറ്റണമെന്നും കെ എസ് യു അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ കോളജ് മാനേജരായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാത്രിയില്‍ തന്നെ റീ കൗണ്ടിങ് നടത്തേണ്ടി വന്നെന്നാണ് അധ്യാപകര്‍ പറഞ്ഞത്. അര്‍ദ്ധരാത്രി റീകൗണ്ടിങ് നടത്തുന്നതിനിടെ രണ്ട് തവണ കറണ്ട് പോയി. ഇതിന് പിന്നാലെ എതിര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപിച്ചു. ജയിച്ച ശ്രീകുട്ടനെ ഇവര്‍ തോല്‍പ്പിച്ചു. ശ്രീകുട്ടന്റെ കണ്ണിലാണ് ഇരുട്ട്. പക്ഷെ ഈ ക്രൂരകൃത്യം ചെയ്തവരുടെ മനസിലാണ് ഇരുട്ടെന്ന് കേരളത്തിന് ബോധ്യമായി. ഇതിനെ നിയമപരമായി കെ എസ് യു നേരിടും. അതിന് ആവശ്യമായ എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കും. ഏത് ഹീനമായ മാര്‍ഗവും ഉപയോഗിച്ച് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പോലും വൃത്തികേട് കാണിക്കാന്‍ തയാറായി നില്‍ക്കുന്ന പാര്‍ട്ടിയും അതിന്റെ നേതാക്കളുമാണ് കേരളത്തിലെ സിപിമ്മിനുള്ളതെന്നും സതീശന്‍.

logo
The Fourth
www.thefourthnews.in