അട്ടപ്പാടി മധു വധക്കേസ്:
അഞ്ച് വർഷം നീണ്ട നീതി നിഷേധത്തിന് അറുതിയാകുമോ?

അട്ടപ്പാടി മധു വധക്കേസ്: അഞ്ച് വർഷം നീണ്ട നീതി നിഷേധത്തിന് അറുതിയാകുമോ?

പാലക്കാട് അട്ടപ്പാടി ചിണ്ടക്കി സ്വദേശിയായ മധു എന്ന ആദിവാസി യുവാവിനെ 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്

അട്ടപ്പാടി മധുവധക്കേസിൽ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ കോടതി ഇന്ന് പരിഗണിക്കും. മധു കൊല്ലപ്പെട്ട് അഞ്ച് വർഷം പിന്നിടുമ്പോഴാണ് വിചാരണ പൂർത്തിയാക്കി കേസിൽ അന്തിമ വിധി പറയാനൊരുങ്ങുന്നത്. പാലക്കാട് അട്ടപ്പാടി ചിണ്ടക്കി സ്വദേശിയായ മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. പതിനാറ് പ്രതികളാണ് കേസിലുള്ളത്.

2018 ഫെബ്രുവരി 22 നാണ് ഇരുപത്തിയേഴുകാരനായ മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. കാടിനുസമീപത്തെ മുക്കാലിക്കവലയിലെ കടയിൽനിന്ന് അരിയും മറ്റു സാധനങ്ങളും മോഷ്ടിച്ചുവെ ന്നാരോപിച്ചാണ് മധുവിനെ അതിക്രൂരമായി മർദിക്കുകയും ആൾക്കൂട്ട വിചാരണ നടത്തുകയും ചെയ്തത്.

അട്ടപ്പാടി മധു വധക്കേസ്:
അഞ്ച് വർഷം നീണ്ട നീതി നിഷേധത്തിന് അറുതിയാകുമോ?
അട്ടപ്പാടി മധു വധക്കേസിൽ വിധി 30ന് ; എല്ലാ പ്രതികളും ഹാജരാവണമെന്ന് നിർദേശം

നാട്ടുകാരിൽ ഒരാൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മധുവിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയിരുന്നു. എന്നാൽ ജീപ്പിൽ വച്ച് മധു കുഴഞ്ഞുവീഴുകയും ഛർദിക്കുകയും ചെയ്തതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കും മുൻപ് മധു മരിച്ചിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര ക്ഷതമായിരുന്നു മരണകാരണം. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആൾക്കൂട്ടം കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടുനിന്നവർ ചിത്രീകരിക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ പങ്കിടുകയും ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. വലിയ പ്രതിഷേധങ്ങള്‍ ഉയർന്നു. പിന്നാലെ, സംഭവത്തിൽ ഉൾപ്പെട്ട 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അട്ടപ്പാടി മധു വധക്കേസ്:
അഞ്ച് വർഷം നീണ്ട നീതി നിഷേധത്തിന് അറുതിയാകുമോ?
അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടി ശരിവെച്ച് ഹൈക്കോടതി

സംഭവം നടന്ന് നാല്‌ വർഷം കഴിഞ്ഞാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. മധുവിന്റെ അമ്മ മല്ലിയുടെയും സഹോദരി സരസുവിന്റെയും അഞ്ച് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലെത്തുന്നത്. കേസിന്റെ തുടക്കം മുതല്‍ നീതി നിഷേധിക്കപ്പെടുമോയെന്ന മധുവിന്റെ കുടുംബത്തിന്റെ ആശങ്ക അസ്ഥാനത്തല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു തുടർന്നുള്ള സംഭവ വികാസങ്ങള്‍.

ആദിവാസി യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത് ദേശീയ ശ്രദ്ധ നേടിയതോടെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് അന്നത്തെ പട്ടികജാതി-വർഗ, നിയമവകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചതും പിന്നീട് പി. ഗോപിനാഥിനെ നിയമിച്ചുകൊണ്ട് മന്ത്രിസഭാ തീരുമാനം വന്നതും. എന്നാല്‍, കൂടുതല്‍ ഫീസ് നല്‍കാനാകില്ലെന്ന് പറഞ്ഞുകൊണ്ട് ഗോപിനാഥിന്റെ നിയമനം സർക്കാർ റദ്ദാക്കി.

അതിനുശേഷം മണ്ണാർക്കാട് എസ്‍സി-എസ്‍ടി സ്പെഷ്യല്‍ കോടതിയിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് കേസില്‍ ഹാജരായിരുന്നത്. ഈ കോടതിയിലെ വിവിധ കേസുകളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നയാളാണ് ഇദ്ദേഹമെന്നതിനാല്‍ മധു കേസിലെ വിചാരണയ്ക്ക് പ്രത്യേക ശ്രദ്ധ ലഭിക്കില്ലെന്ന് വിമർശനമുയർന്നു. പിന്നീട് അദ്ദേഹത്തിനുപകരം വി ടി രഘുനാഥ് ചുമതലയേറ്റു. എന്നാല്‍ കൃത്യമായി ഹാജരാകുന്നില്ലെന്ന പരാതി ഉയർന്നതോടെ കേസില്‍ നിന്നൊഴിയാന്‍ രഘുനാഥ് കത്ത് നല്‍കി. ഒടുവില്‍ സി രാജേന്ദ്രനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.

വിസ്താരം നടത്താന്‍ തയ്യാറാണെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രനും നടത്തരുതെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും നിലപാടെടുത്തത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. മധുവിന്റെ കുടുംബം ആവശ്യപ്പെട്ട പ്രകാരം വിസ്താരം നിര്‍ത്തിവയ്ക്കണമെന്നും സാക്ഷികളെ വിസ്തരിക്കുന്നതില്‍ വീഴ്ച വന്നാല്‍ കേസിനെ ബാധിക്കുമെന്നുമായിരുന്നു അഡീഷണല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ കോടതിയില്‍ പറഞ്ഞത്. ഏറെ വിവാദങ്ങള്‍ക്കുശേഷമാണ്‌ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായതെങ്കിലും അധികം വൈകാതെ സി രാജേന്ദ്രന് സ്ഥാനമൊഴിയേണ്ടി വന്നു. പകരം രാജേഷ് എം മേനോന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേല്‍ക്കുകയും ചെയ്തു.

അട്ടപ്പാടി മധു വധക്കേസ്:
അഞ്ച് വർഷം നീണ്ട നീതി നിഷേധത്തിന് അറുതിയാകുമോ?
ആദിവാസി സഞ്ചികളില്‍ തൂങ്ങുന്ന സംശയക്കനം; മധുവിന്റെ കൊലപാതകത്തിന് അഞ്ചാണ്ട്, നീതി നിഷേധത്തിന്റെയും...

സാക്ഷികളുടെ കൂറുമാറ്റമായിരുന്നു കേസിൽ പ്രോസിക്യൂഷൻ നേരിട്ടിരുന്ന വലിയ വെല്ലുവിളി. കേസിൽ ആകെ 121 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 103 പേരെ വിസ്തരിച്ചതിൽ 24 പേര്‍ വിചാരണയുടെ പല ഘട്ടങ്ങളിലായി കൂറുമാറി. ഇവരിൽ മധുവിന്റെ ബന്ധുക്കളും ഉൾപ്പെടുന്നു. കേസിൽ കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നയാള്‍ പ്രോസിക്യൂഷന് അനുകൂലമായി നല്‍കിയ രഹസ്യമൊഴി തിരുത്തിയതിനായിരുന്നു നടപടി. മധുവിനെ മർദിക്കുന്ന ദൃശ്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് അറിയിച്ച സാക്ഷിയെ കാഴ്ച പരിശോധനക്കയച്ച അപൂർവമായ കോടതി നടപടിയും ഈ കേസിൽ കാണാൻ സാധിച്ചു. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെയാണ് കൂറുമാറ്റം ഒരു പരിധി വരെ തടയാൻ പ്രോസിക്യൂഷന് സാധിച്ചത്.

വളരെയധികം നാടകീയതകൾ നിറഞ്ഞതായിരുന്നു വിചാരണ കാലയളവ്. പ്രതികൾക്ക് ഹൈക്കോടതി നൽകിയ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയ അസാധാരണ നടപടി അതിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മണ്ണാർക്കാട് എസ്‌സി എസ്ടികോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്നു കാണിച്ച് പ്രതിഭാഗം വീണ്ടും സമീപിച്ചെങ്കിലും ഹൈക്കോടതി ഈ നടപടി ശരിവയ്ക്കുകയാണ് ചെയ്തത്. പിന്നീട്, സാക്ഷി വിസ്താരം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തില്‍ റിമാൻഡിലുള്ള 11 പ്രതികൾക്കും വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

അട്ടപ്പാടി മധു വധക്കേസ്:
അഞ്ച് വർഷം നീണ്ട നീതി നിഷേധത്തിന് അറുതിയാകുമോ?
അരുംകൊലയ്ക്ക് അഞ്ചാണ്ട്; മധുവിന് നീതി ഇനിയുമകലെ

കേസ് പിൻവലിക്കാൻ മധുവിന്റെ കുടുംബത്തിന് നേരെ പല തവണ ഭീഷണിയുയർന്നു. കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ചോദിക്കുന്നുവെന്നും അട്ടപ്പാടിയില്‍ കഴിയാന്‍ ഭീഷണിയുണ്ടെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. ആ കേസും നടക്കുന്നുണ്ട്. അഞ്ച് വർഷം നീണ്ട നീതി നിഷേധത്തിന് അറുതിയാകുമോ എന്നാണിനി അറിയേണ്ടത്.

logo
The Fourth
www.thefourthnews.in