ഉപരാഷ്ട്രപതി എത്തി, 55 വർഷങ്ങള്‍ക്ക് ശേഷം പ്രിയ അധ്യാപികയെ കാണാൻ

ഉപരാഷ്ട്രപതി എത്തി, 55 വർഷങ്ങള്‍ക്ക് ശേഷം പ്രിയ അധ്യാപികയെ കാണാൻ

തന്റെ അധ്യാപികയായിരുന്ന രത്നാ നായരെ കാണാന്‍ ഉപരാഷ്ട്രപതി കണ്ണൂരിലെത്തി

വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഉച്ചക്ക് 1.33നാണ് ഉപരാഷ്ട്രപതിയും പത്നി ഡോ. സുധേഷ്‌ ധൻഖറും മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിയത്.

നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രി അഹമ്മദ് ദേവർ കോവിൽ, എംപിമാർ, പി ടി ഉഷ, വി ശിവദാസൻ എന്നിവര്‍ സ്വീകരണം നല്‍കി. 1.50 ഓടെ പ്രത്യേക വാഹനത്തിൽ ചമ്പാടേയ്ക്ക്.

ചമ്പാട് കാർഗിൽ സ്റ്റോപ്പിനടുത്ത ആനന്ദിൽ രത്നാ നായരെ കാണാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ എത്തിയത് വെറുതേയല്ല, ഒരു വിദ്യാർഥി തന്റെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് നൽകിയ ഗുരുദക്ഷിണ കൂടിയായിരുന്നു ആ സന്ദർശനം.

കാറിൽ നിന്നിറങ്ങിയ ഉപരാഷ്ട്രപതി ടീച്ചറുടെ കാൽതൊട്ട് വന്ദിച്ചു, കൈകൾ ചേർത്ത് പിടിച്ചു സംസാരിച്ചു. പത്നി ഡോ.സുധേഷ്‌ ധൻഖറിന് തന്റെ പ്രിയപ്പെട്ട അധ്യാപികയെ പരിചയപ്പെടുത്തി.

കഴിഞ്ഞ 55 വർഷമായി ഇരുവരും നേരിൽ കണ്ടിട്ടില്ലെങ്കിലും, തന്റെ വിദ്യാർത്ഥിയുടെ ജീവിത പുരോഗതികൾ ദൂരെ നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു രത്നാ നായരെന്ന പ്രിയ അധ്യാപിക.

ഇളനീരും ചിപ്സും നൽകിയാണ് ടീച്ചർ തന്റെ പ്രിയ ശിഷ്യനെയും പത്നിയെയും സത്കരിച്ചത്.

രത്ന ടീച്ചറുടെ സഹോദരൻ വിശ്വനാഥൻ നായർ, മകൾ നിധി, ഭർത്താവ് മൃദുൽ ഇവരുടെ ഒന്നര വയസ് പ്രായമുള്ള മകൾ ഇശാനി എന്നിവരാണ് ഉപരാഷ്ട്രപതിയെ സ്വീകരിക്കാൻ വീട്ടിലുണ്ടായിരുന്നത്

''കിട്ടാവുന്നതില്‍ ഏറ്റവും വലിയ ഗുരുദക്ഷിണയാണ് ഈ സന്ദർശനം. ശിഷ്യർ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതാണ് അധ്യാപകർക്ക് ചാരിതാർത്ഥ്യം നൽകുക. ഈ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല '' - രത്‌ന ടീച്ചർ പറഞ്ഞു.

അരമണിക്കൂറോളം തന്റെ അധ്യാപികയുമായി വിശേഷങ്ങൾ പങ്കുവച്ചതിന് ശേഷം 3.10ഓടെ ഉപരാഷ്ട്രപതി മടങ്ങി.

logo
The Fourth
www.thefourthnews.in